28 May 2026
“കുപ്രസിദ്ധ മോഷ്ടാവ് സൈദലി പോലീസ് പിടിയില്‍”

കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു മൊബൈല്‍ കടയില്‍ നിന്നും പകല്‍ സ്ഥാപനം തുറന്നിരിക്കുകവെ ആളില്ലാത്ത സമയം നോക്കി കടയ്ക്കുള്ളില്‍ കടന്ന് പൈസ മോഷ്ടിച്ചു കൊണ്ടുപോയ പ്രതി പോലീസിന്റെ പിടിയിലായി. നെടുമ്പന കുടപ്പാടത്ത് പറവിളവീട്ടില്‍ അബ്ദുള്‍ സലാം മകന്‍ സെയ്ദലി(20) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ നിരവധി മോഷണക്കേസില്‍ പല പ്രാവശ്യം ജയില്‍വാസം അനുഭവിച്ചിട്ടുള്ള ആളാണ്. കഴിഞ്ഞമാസം ജയില്‍ മോചിതനായി ഇറങ്ങിയശേഷം കൊട്ടിയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മെഡിസിറ്റി ആശുപത്രിയില്‍നിന്ന് ഒരു സ്‌പ്ലെന്‍ഡര്‍ ബൈക്ക് മോഷണം നടത്തുകയും പിന്നീട് ആ വാഹനത്തില്‍ സഞ്ചരിച്ച് പകല്‍സമയം തുറന്നു കിടക്കുന്ന കടകളില്‍ കയറി പണം മോഷ്ടിക്കുന്നത് പതിവാക്കിയിരുന്നു. തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പോലീസ്റ്റേഷന്‍ പരിധിയില്‍ ഒരു മൊബൈല്‍ കടയില്‍ കയറി പൈസ മോഷ്ടികയും പിന്നീട് എറണാകുളം കളമശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കെടിഎമ്മിന്റെ ഒരു സൂപ്പര്‍ ബൈക്ക് മോഷ്ടിക്കുകയും ആ വാഹനം കൊല്ലം പള്ളിത്തോട്ടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ച് അപകടം ഉണ്ടാക്കിയശേഷം വാഹനം ഉപേക്ഷിച്ചു കടന്നു കളയുകയും ചെയ്തു. പിന്നീട് കായംകുളം പോലീസ് സ്റ്റേഷനില്‍ നിന്നും ഒരു സ്‌പ്ലെന്‍ഡര്‍ വാഹനം മോഷ്ടിച്ചു കൊണ്ടുപോവുകയും ചെയ്തു. പിന്നീട് കുണ്ടറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ചന്ദനത്തോപ്പില്‍ നിന്ന് സമാന രീതിയില്‍ ഒരു കടയില്‍ നിന്ന് പണം മോഷ്ടിക്കുകയും ചെയ്തു. തിരുവനന്തപുരം ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഡ്യൂക്കിന്റെ ഒരു സൂപ്പര്‍ ബൈക്ക് മോഷ്ടിച്ചു കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും മോഷണത്തിന് ശ്രമിക്കവേ ആണ് പ്രതി പിടിയിലാകുന്നത്. കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ ശ്രീ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സബ്ഇന്‍സ്‌പെക്ടര്‍ വിപിന്‍ എ.എസ്.ഐ സതീഷ്‌കുമാര്‍
സിപിഒ മാരായ അജയകുമാര്‍ ,ഷൈജു. എന്നിവരാണ് പ്രതിയെ സാഹസികമായി കീഴടക്കിയത്.