പോത്തൻകോട് സുധീഷിനെ കൊലപ്പെടുത്തി കാൽ വെട്ടിയെടുത്ത കേസ്സിൽ 11 പ്രതികൾക്ക് ജീവപര്യന്തം
തിരുവനന്തപുരം: പോത്തൻകോട് വീട് വെട്ടിപ്പൊളിച്ചുകയറി, യുവാവിനെ കൊന്ന് കാൽ വെട്ടിയെടുത്ത് പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞ കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം. പോത്തൻകോട് ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷാണ് കൊല്ലപ്പെട്ടത്. കേസിൽ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് നെടുമങ്ങാട് സ്‌പെഷ്യൽ സെഷൻസ് കോടതി ജഡ്ജി എ.ഷാജഹാൻ കഴിഞ്ഞദിവസം വിധിച്ചിരുന്നു. പ്രതികളിൽ നിന്നുള്ള പിഴ തുക സുധീഷിന്റെ അമ്മയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു.
കേസിലെ ഒന്ന് മുതൽ 11 വരെയുള്ള പ്രതികളായ മങ്കാട്ടുമൂല എസ് എസ് ഭവനിൽ സുധീഷ് ഉണ്ണി, കുടവൂര്‍ ഊരുക്കോണം ലക്ഷംവീട് കോളനിയില്‍ ശ്യാംകുമാർ, ചിറയിൻകീഴ് വിളയിൽവീട്ടിൽ ഒട്ടകം രാജേഷ് എന്ന രാജേഷ്, ചിറയിന്‍കീഴ് ശാസ്തവട്ടം മാര്‍ത്താണ്ഡംകുഴി സുധീഷ് ഭവനില്‍ നിതീഷ്, ശാസ്തവട്ടം സീനഭവനില്‍ നന്ദിഷ്, കണിയാപുരം മണക്കാട്ടുവിളാകം പറമ്പില്‍വീട്ടില്‍ രഞ്ജിത്ത്, പിരപ്പന്‍കോട് തൈക്കാട് മുളങ്കുന്ന് ലക്ഷംവീട് കോളനിയില്‍ ശ്രീനാഥ്, കോരാണി വൈ.എം.എ. ജംഗ്ഷന്‍ വിഷ്ണുഭവനില്‍ സൂരജ്, കുടവൂര്‍ കട്ടിയാട് കല്ലുവെട്ടാന്‍കുഴിവീട്ടില്‍ അരുണ്‍, തോന്നയ്ക്കല്‍ കുഴിന്തോപ്പില്‍വീട്ടില്‍ ജിഷ്ണു, പ്രദീപ് എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യ അശ്വതിയുടെ സഹോദരനാണ് രണ്ടാം പ്രതി ശ്യാംകുമാർ.
പ്രതികൾക്കെതിരെ കൊലപാതകം, വീട്ടിലേക്ക് അതിക്രമിച്ച് കയറൽ, എസ്.സി/എസ്.ടി വകുപ്പുകൾ എന്നിവ നിലനിൽക്കുമെന്നും എന്നാൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.






