തിരുവനന്തപുരം : വോട്ടർമാരുടെ സൗകര്യം കണക്കിലെടുത്ത് ഓരോ ബൂത്തിലെയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തുവാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരുന്നു. സമ്മതിദായകരുടെ എണ്ണം കൂടുതലുള്ള ബൂത്തുകൾക്ക് മുൻ കാലങ്ങളിൽ നിന്നും വിഭിന്നമായി ആക്സിലറി ബൂത്തുകൾക്ക് പകരം പുതിയതായി സ്ഥിരം പോളിംഗ് ബൂത്തുകളാണ് സജ്ജീകരിക്കേണ്ടത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പരിപൂർണ്ണമായി പാലിച്ചുകൊണ്ട് പുതിയ പോളിംഗ് ബൂത്തുകൾ സൃഷ്ടിക്കുന്നതിനുള്ള പ്രൊപ്പോസൽ കമ്മീഷന് സമർപ്പിച്ചിരുന്നു.
നിയമസഭാ, ജില്ലാ തലങ്ങളിൽ രാഷ്ട്രീയ കഷികളുടെ യോഗം കൂടിയ ശേഷം പ്രസ്തുത യോഗത്തിന്റെ നടപടിക്കുറിപ്പ് സഹിതമാണ് പ്രൊപ്പോസൽ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്. ആ നിർദ്ദേശം കമ്മീഷൻ അംഗീകരിച്ചു. 59 പുതിയ പോളിംഗ് ബൂത്തുകൾ ഉൾപ്പെടെ ആകെ 263 പോളിംഗ് ബൂത്തുകളാവും നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉണ്ടാകുക. വോട്ടർമാരെ ക്രമം തെറ്റാതെ പുതിയ ബൂത്തിലേയ്ക്ക് ക്രമീകരിക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ സ്വീകരിക്കുന്നതായിരിക്കും. എല്ലാ പോളിംഗ് ബൂത്തുകളിലും വോട്ടർമാർക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതാണ്. പുതിയ പോളിംഗ് ബൂത്തുകളിൽ ബൂത്ത് ലെവൽ ഓഫീസർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.




