3 June 2026
മലപ്പുറം വിദ്വേഷം :<br>വിഭജന രാഷ്ട്രീയച്ചെടി കേരളത്തിൽ മുളയ്ക്കില്ല,  സിപിഐ

തിരുവനന്തപുരം: മലപ്പുറം ജില്ല പ്രത്യേകരാജ്യം പോലെയാണെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന
കേരളത്തെ ഉത്തരേന്ത്യൻ മാതൃകയിലുള്ള വിദ്വേഷ രാഷ്ട്രീയത്തിന്റെ പരീക്ഷണശാല ആക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്ക് ബലമേകുന്നതാണ്.

അപരമതവിദ്വേഷത്തെ ആശയം കൊണ്ടും കർമം കൊണ്ടും പൊരുതി തോൽപ്പിച്ച ശ്രീനാരായണൻ്റെ കേരളമണ്ണിൽ ഈ വിദ്വേഷച്ചെടി മുളയ്ക്കാൻ പോകുന്നില്ല.

മതമൈത്രിയ്ക്കും സാഹോദര്യത്തിനും കേൾവികേട്ട മണ്ണാണ് മലപ്പുറത്തിന്റേത്.

മലയാളഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ജനിച്ച തിരൂരും  കമ്യൂണിസ്റ്റ് നേതാക്കളായ ശങ്കരൻ നമ്പൂതിരിപ്പാടിനും കെ. ദാമോദരനും ജന്മം നൽകിയ പെരിന്തൽമണ്ണയും  പൊന്നാനിയും ആ നാട്ടിലാണ്.ജ്ഞാനപ്പാന രചിച്ച പൂന്താനവും നാരായണീയം രചിച്ച മേൽപ്പത്തൂരും അവിടുത്തുകാർ തന്നെ. മഹാകവി വള്ളത്തോളും പൂതപ്പാട്ട് എഴുതിയ ഇടശ്ശേരിയും    കഥാകാരൻ ഉറൂബും ചിത്രകലയ്ക്ക് അമൂല്യ സംഭാവനകൾ  നല്കിയ കെ.സി.എസ് പണിക്കരും ആർട്ടിസ്റ്റ് നമ്പൂതിരിയും എല്ലാം ജനിക്കുകയും ജീവിക്കുകയും ചെയ്ത മണ്ണ്.


ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരെ കർഷക ജനത  ധീരോദാത്തമായ പോരാട്ടം നടത്തിയ മണ്ണ്.


വംശീയ മേലാളത്തത്തിന്റെ ആരാധകരും ചാതുർവർണ്യത്തിന്റെ ഉപാസകരുമായ സംഘപരിവാറിന് കേരളം ഒരു പാകിസ്ഥാനാണ്.
നവോത്ഥാന മലയാളിക്ക് അത് മാതൃഭൂമി.
കേരളം എൻ്റെ നാട് മലപ്പുറം എന്റെ നാട്.

Leave a Reply

Your email address will not be published. Required fields are marked *