സിവിൽ സർവീസിനെ ദുർബലപ്പെടുത്താനുള്ള നീക്കം അപകടകരം കാംസഫ് “ഹരിതം” പഠന ക്യാമ്പ് ഞായറാഴ്ച സമാപിക്കും
കോഴിക്കോട് : സിവിൽ സർവീസിന്റെ തകർച്ച ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നയാഥാർത്ഥ്യം തിരിച്ചറിഞ്ഞ് സിവിൽ സർവീസിനെ സംരക്ഷിക്കാനായി കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ. കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെ വരിഞ്ഞു മുറുക്കുന്ന കേന്ദ്രസർക്കാർ സമീപനം തിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
കേരള അഗ്രികൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) ദ്വിദിന പഠന ക്യാമ്പ് “ഹരിതം” വടകര ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിക്കെതിരെ നിതാന്ത ജാഗ്രത ശക്തമായി തുടരുന്നതിലൂടെ ജനപക്ഷ സിവിൽ സർവീസ് സാധ്യമാകും. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ സംവിധാനം പുനസ്ഥാപിക്കുമെന്ന സർക്കാർ തീരുമാനം എത്രയും വേഗം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കാംസഫ് ‘ സംസ്ഥാന വനിതാ കമ്മിറ്റി സെക്രട്ടറി ലോമിമോൾ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി കെ.മുകുന്ദൻ, സെക്രട്ടറിയേറ്റ് അംഗം പി.ശ്രീകുമാർ, സിപിഐ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി അഡ്വ.എസ് സുനിൽമോഹൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടിഎം സജീന്ദ്രൻ, റാംമോഹൻ, ആർ.സരിത, ജില്ലാ പ്രസിഡന്റ് കെ. അജീന,സെക്രട്ടറി പി.സുനിൽകുമാർ, കാംസഫ് ജില്ലാ പ്രസിഡന്റ് പിപി പ്രമോദ്, സ്വാഗതസംഘം ജനറൽ കൺവീനർ കെ.മനോജൻ എന്നിവർ പ്രസംഗിച്ചു.
സ്ട്രസ്സ് മാനേജ്മെന്റ്, ഇ-ഓഫീസ് എന്നീ വിഷയങ്ങളിൽ പിപി വിനോദ് കുമാർ, സുദർശനൻ.എം എന്നിവർ ക്ലാസ്സെടുത്തു.
ഞായറാഴ്ച രാവിലെ 6 മണിക്ക് ക്യാമ്പ് അംഗങ്ങൾ “കുറ്റ്യാടി പുഴയെ അറിഞ്ഞ് ഒരു ബോട്ട് യാത്ര” നടത്തും. ഒൻപത് മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ജീവനക്കാർക്കുള്ള പുരസ്കാര വിതരണവും, സേവനത്തിൽ നിന്നും വിരമിച്ച ജീവനക്കാർക്കുള്ള സ്നേഹോപഹാരവും ജോയിന്റ് കൗൺസിൽ ചെയർമാൻ കെപി ഗോപകുമാർ വിതരണം ചെയ്യും.
വൈകിട്ട് നാല് മണിക്ക് നടക്കുന്ന ക്യാമ്പ് അവലോകനത്തോടെ കാംസഫ് ദ്വിദിന പഠന ക്യാമ്പ് “ഹരിതം” സമാപിക്കും.





