വയനാട് കൃഷി വകുപ്പിലെ സ്ഥലം മാറ്റപീഡന വിഷയത്തിൽ എന്താണ് സംഭവിച്ചത് എന്ന് ജോയിൻ്റ് കൗൺസിൽ നേതാവിൻ്റെ എഫ്ബി പോസ്റ്റ്.
ജോയിൻ്റ് കൗൺസിൽ കഴിഞ്ഞ കുറച്ചു കാലമായി ജീവനക്കാരുടേയും അധ്യാപകരുടേയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരങ്ങളിൽ ജീവനക്കാരുടെ പങ്കാളിത്തം കണ്ട് എൻജിഒ യൂണിയനിൽ തന്നെ ചില പ്രത്യേക സഖാക്കൾക്ക് ആശങ്കയുണ്ടായിരുന്നു. അത് പല വിധത്തിൽ അവർ പ്രകടിപ്പിച്ചിരുന്നു. വയനാട്ടിലും ആവികാരം ആളികത്തിച്ചു എന്നാണ് ജോയിൻ്റ് കൗൺസിൽ നേതാവ് പറയുന്നത്. ഇല്ലാത്ത ആരോപണങ്ങൾ ഉണ്ടെന്നു വരുത്തി തീർത്ത ഒരു നാടകമാണ് ചില മാധ്യമങ്ങളെ കൂട്ടി പിടിച്ചു നടപ്പിലാക്കിയത് എന്നതും ശ്രദ്ധേയമാണ്. എഫ് ബി പോസ്റ്റിൻ്റെ പൂർണ്ണ രൂപം താഴെ….
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന അവസ്ഥയിലേക്ക് സംസ്ഥാന സിവിൽ സർവ്വീസിലെ ചിലർ എത്തിച്ചേർന്നിരിക്കുന്നു എന്നത് തീർത്തും പരിഹാസ്യാർഹമാണ്. കഴിഞ്ഞ ജനുവരി 22 ലെ പണിമുടക്ക് വിജയം കണ്ട് മനോനില തകർന്ന് ഹാലിളകിയവർ വിവിധ ജില്ലകളിൽ നടത്തുന്ന മനോവിഭ്രാന്തിയുടെ അവസാന രംഗമാണ് കഴിഞ്ഞ ദിവസം വയനാട് സിവിൽ സ്റ്റേഷനിൽ കളിച്ചു തീർത്തത്. ആത്മവീര്യം ചോർന്നു പോയ അണികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ ഇത്തരം ആത്മഹത്യാ നാടകങ്ങൾ കൂടി കളിച്ച് അപഹാസ്യരാവണോ എന്ന് ഒരിക്കൽ കൂടി ചിന്തിക്കാൻ ശേഷിയില്ലാത്തവർ ആണോ ഇത്തരം നാടകങ്ങളുടെ സംവിധായകർ എന്നതാണ് അത്ഭുതപ്പെടുത്തുന്നത്.
പണിമുടക്കിന് പിറ്റേന്ന് കോട്ടയത്ത് ആദ്യ ഷോ തുടങ്ങി കോഴിക്കോടും മലപ്പുറവുമെല്ലാം വിവിധ ഷോകൾ നടത്തിയതാണ് അവസാന രംഗം കൽപ്പറ്റയിൽ ആടി നോക്കിയത്. കൃഷി വകുപ്പ് മിനിസ്റ്റീരിയൽ വകുപ്പ് സംഘടനയുടെ ലെറ്റർ ഹെഡ് വ്യാജമായി ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായി അന്വേഷണം നേരിടുന്ന ആളെ നായികയാക്കിയാണ് ഈ നാടകം രചിച്ചത്. അതിനും കുറച്ചു മുന്നേ നടന്ന ഇതേ ഓഫീസിലെ മറ്റൊരാളുടെ സ്ഥലം മാറ്റവും ഈ നാടകത്തിലെ രംഗമാക്കിയിരുന്നെങ്കിൽ കഥക്ക് കുറച്ചു കൂടി കൊഴുപ്പു വന്നേനെ. എന്തായാലും ഞങ്ങൾ കഥയിൽ എരിവും പുളിയും ചേർക്കുന്നില്ല. പരാതിക്കാരി വനിതാ കമ്മീഷനും ഓഫിസ് ഇൻ്റേണൽ കമ്മറ്റിയിലുമടക്കം വിവിധ സ്ഥലങ്ങളിൽ ഇപ്പോൾ കുറ്റാരോപിതനായ സ. പ്രജിത്തിനെ പറ്റി പരാതി നൽകിയിരുന്നു. അവയിലേറെയും പരാതിയിൽ കഴമ്പില്ലാത്തതിനാൽ തള്ളിയിരുന്നു. അവസാന കച്ചിതുരുമ്പായി കരുതിയ വനിതാ കമ്മീഷൻ പരാതിയുടെ ഹിയറിംഗ് ദിനത്തിലാണ് ഈ നാടകം അരങ്ങേറിയത്. കഥാപാത്രം പ്രതീക്ഷിച്ച പ്രതികരണം വനിതാ കമ്മീഷനിലിൽ നിന്നും ഉണ്ടാകാത്തതിനാൽ ഉണ്ടായ സ്വാഭാവിക പ്രതികരണമാണ് ഈ രംഗമായി അരങ്ങേറിയത്. ഇതിൻ്റെ കാരണം എങ്ങനെ നിങ്ങൾ പ്രജിത്തിലേക്കും ജോയിൻ്റ് കൗൺസിലേക്കും എത്തിച്ചു എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. പിന്നാമ്പുറങ്ങൾ ചികഞ്ഞു വരുമ്പോൾ ഏറെ കഥാപാത്രങ്ങളുടെയും കഥകളുടെയും കെട്ടുകൾ അഴിഞ്ഞു വരുന്നുണ്ട്. അതൊന്നും ഇവിടെ പങ്കുവയ്ക്കുവാൻ കഴിയാനാവാത്ത വിധത്തിൽ ആയതിനാൽ അതു ചെയ്യുന്നതുമില്ല, അതുമല്ല നമ്മൾ ഒരു പള്ളിക്കൂടത്തിൽ അല്ലല്ലോ എഴുത്തു പഠിച്ചത്.
നിങ്ങളുടെ നിലവാരത്തിലെ നാടകങ്ങൾ തുടരാം. ആർക്കും ആർക്കെതിരിയും എന്തും വിളിച്ചു പറയാം. ഒന്നു മാത്രം ഓർക്കുക, എല്ലാ മനുഷ്യർക്കും കുടുംബവും ജീവിതവുമുണ്ട്. സത്യത്തിൻ്റെ കണിക പോലുമില്ലാതെ തരംതാണ ഇത്തരം ആരോപണങ്ങളിൽ ഈ ജീവിതങ്ങൾ കൂടി തളർന്നു പോയാൽ അതിന് വലിയ വില കൊടുക്കേണ്ടി വരും.
ആശയത്തെ ആശയം കൊണ്ടെതിർക്കാം, ഇത്തരം തരംതാണ ആയുധങ്ങൾ കൊണ്ടാകരുത് …





