കൊണ്ടോട്ടി ഗവ: വനിതാ കോളേജിലെ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ.
കൊണ്ടോട്ടി : കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന വടക്കേക്കുളം ബഷീറിന്റെ മകൾ ഷഹാന മുംതാസ്
(19) തൂങ്ങി മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. രാവിലെ പത്തു മണി നേരത്ത് ഉമ്മ വിളിച്ചിട്ട് മുറി തുറക്കാത്തതിനാൽ അയൽവാസികൾ വന്ന് ജനലിന്റെ ചില്ല് തകർത്തു അകത്തേക്ക് നോക്കിയപ്പോഴാണ് സീലിംഗിലെ കൊളുത്തിൽ കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊണ്ടോട്ടി ഗവ. വനിതാ കോളേജിൽ ഒന്നാം വർഷ ബിരുദത്തിന് പഠിക്കുകയായിരുന്ന ഷഹാന മുംതാസിന്റെ നിക്കാഹ് കഴിഞ്ഞ മെയ് 27 ന് പൂതനപറമ്പ് സ്വദേശി അബ്ദുൽ വാഹിദുമായി നടന്നിരുന്നു. തുടർന്ന് ഗൾഫിൽ പോയ വാഹിദ് ഷഹാനയെ ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നു. നിറം പോരെന്നു പറഞ്ഞ് ഭർത്താവ് നിരന്തരം കുറ്റപ്പെടുത്താറുണ്ടെന്ന് യുവതിയുടെ അമ്മാവൻ നൽകിയ പരാതിയിൽ പറയുന്നു.
രാവിലെ ഒമ്പതര മണിയോടെ വീട്ടിലെ ജോലികളെല്ലാം തീർത്തതിന് ശേഷമാണ് മുറിയിലേക്ക് പോയത്.സംഭവം നടക്കുമ്പോൾ വീട്ടിൽ ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൊണ്ടോട്ടി പോലീസ് കേസെടുത്തിട്ടുണ്ട്.
ഷമീനയാണ് മാതാവ്. ഹബീബ് (എട്ടാം ക്ലാസ് വിദ്യാർത്ഥി), അൻഷിദ് (ഒന്നാം ക്ലാസ് വിദ്യാർത്ഥി )എന്നിവർ സഹോദരങ്ങളാണ്.





