Kerala Latest News India News Local News Kollam News

“ജീവനക്കാര്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുടെ രാഷ്ട്രീയം:അഡ്വ.ജി.ആര്‍.അനില്‍”

സാമൂഹ്യ പ്രതിബദ്ധതയോടെ മാനുഷിക മുഖമുള്ള അഴിമതിരഹിത സേവനം ജനങ്ങള്‍ക്ക് പ്രദാനം ചെയ്യുക എന്നതാവണം സര്‍വീസ് സംഘടനാ രാഷ്ട്രീയമെന്ന് ഭക്ഷ്യ,സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി അഡ്വ.ജി.ആര്‍.അനില്‍. കേരളത്തിലെ സിവില്‍ സര്‍വീസ് മേഖലയില്‍ ഇത്തരമൊരു നിലപാട് തുടരുന്ന സംഘടനയാണ് ജോയിന്റ് കൗണ്‍സിലെന്ന് കോവളത്ത് നടക്കുന്ന ദക്ഷിണമേഖലാ പരിശീലന ക്യാമ്പിന്റെ രണ്ടാംദിനം ജനകീയ സര്‍ക്കാരും ജനപക്ഷ കേരളവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ മുന്നോട്ടു വയ്ക്കുന്ന ജനപക്ഷ സിവില്‍ സര്‍വീസ് എന്ന മുദ്രവാക്യം അതിന്റെ പൂര്‍ണ്ണതയില്‍ എത്തിക്കും വിധമുള്ള നേതൃത്വത്തെ സൃഷ്ടിക്കുവാന്‍ നേതൃത്വപരിശീലന ക്യാമ്പിനാകട്ടെ എന്ന് അദ്ദേഹം പ്രത്യാശിച്ചു. സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിദുരന്തത്തില്‍ അവശത അനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങളെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചൊരിഞ്ഞതല്ലാതെ വയനാട് ദുരന്തത്തിന് അര്‍ഹമായ കേന്ദ്രസഹായം ലഭ്യമാകാത്ത നിലപാട് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘടന, സംഘാടനം, ഭാവിരേഖ എന്ന വിഷയത്തില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദന്‍ കല്ലിംഗലും പുതിയ കാലത്തെ നേതൃത്വം എന്ന വിഷയത്തില്‍ ഭാരതീയ വിദ്യാഭവന്‍ (ജേര്‍ണലിസം) പ്രിന്‍സിപ്പാള്‍ പ്രസാദ് നാരായണനും ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. ക്യാമ്പിനെ അഭിവാദ്യം ചെയ്ത് സി.പി.ഐ കോവളം എല്‍.സി. സെക്രട്ടറി മുട്ടയ്ക്കാട് വേണു സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ സൗത്ത് ജില്ലാ സെക്രട്ടറി വിനോദ്.വി.നമ്പൂതിരി നന്ദിയും രേഖപ്പെടുത്തി. ക്യാമ്പ് അവലോകനത്തോടെ രണ്ട്ദിവസം നീണ്ടു നിന്ന നേതൃത്വ പരിശീലന ക്യാമ്പ് അവസാനിച്ചു.
പ്രമേയം
ഫെയ്‌സ് ആപ്പ് ജീവനക്കാരുടെ
സ്വകാര്യത ഹനിക്കുന്നതാവരുത് , ചര്‍ച്ച വേണം

സര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ ഉറപ്പാക്കുന്നതിനായി പരീക്ഷണ അടിസ്ഥാനത്തിലെന്ന പേരില്‍ നടപ്പിലാക്കാന്‍ എന്‍.ഐ.സി തയ്യാറാക്കിയിട്ടുള്ള ഫെയ്‌സ്ആപ്പ് ജീവനക്കാരുടെ സ്വകാര്യത ഹനിക്കുന്നതാകരുതെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ദക്ഷിണ മേഖലാ ക്യാമ്പ് ആവശ്യപ്പെട്ടു. ജീവനക്കാരുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങളെ സംബന്ധിച്ച് ഏകപക്ഷീയമായ സര്‍ക്കാര്‍ ഉത്തരവുകള്‍ പുറപ്പെടിവിക്കപ്പെടുന്നത് ആശാസ്യകരമല്ല. ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ അനിവാര്യമാണ്. ജീവനക്കാര്‍ ഓഫീസുകളില്‍ കൃത്യമായി ഹാജരായി ജനങ്ങള്‍ക്ക് സമയബന്ധിതമായി സേവനം നല്‍കുന്നത് സംബന്ധിച്ച് സാധാരണ ഗതിയില്‍ സര്‍വീസ് സംഘടനകള്‍ തര്‍ക്കങ്ങള്‍ ഉന്നയിക്കാറില്ലെങ്കിലും ഈ മേഖലയില്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ജനാധിപത്യമായ ചര്‍ച്ചകള്‍ക്ക് ഇടം ലഭിക്കേണ്ടതുണ്ട്. മുഖം തിരിച്ചറിഞ്ഞ് ഹാജര്‍ രേഖപ്പെടുത്തുന്ന ഫെയ്‌സ് ആപ്പിനെ സംബന്ധിച്ച് തുടക്കത്തില്‍ തന്നെ നിരവധി ആശങ്കകള്‍ ഉയര്‍ന്നു വരുകയാണ്.
വ്യക്തികളുടെ മുഖം ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളിലടങ്ങിയിരിക്കുന്ന ഡേറ്റാ ചൂഷണങ്ങളുള്‍പ്പെടെയുള്ള അപകടങ്ങളെക്കുറിച്ച് വ്യക്തമായി പഠനം നടത്തണം. നിര്‍മ്മിത ബുദ്ധിയുടെ കാലത്ത് ഇത്തരം പരിഷ്‌ക്കാരങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ തിരിച്ചറിയാതെ ഏകപക്ഷീയമായി നടപ്പിലാക്കുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യും. സമീപകാലത്താണ് കോടി കണക്കിന് രൂപ ചെലവഴിച്ച് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് നടപ്പിലാക്കിയത്. അതിന് ഒരു വര്‍ഷം മുമ്പ് ബാര്‍ക്കോഡ് അധിഷ്ഠിത പഞ്ചിംഗ് മെഷീനാണ് ഹാജര്‍ പരിശോധിച്ച് ഉപയോഗിച്ചിരുന്നത്. ഈ രണ്ടു സംവിധാനങ്ങള്‍ക്കുമായി സര്‍ക്കാര്‍ ചെലവഴിച്ച പൊതുപണം നഷ്ടപ്പെടുത്തിയത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തണം. കൂടിയാലോചനകള്‍ ഇല്ലാതെ ഇത്തരം പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ സര്‍ക്കാര്‍ ഖജനാവിനുണ്ടാകുന്ന നഷ്ടത്തിന് ഉത്തരവാദികളെ കണ്ടെത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാറും ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലും ആവശ്യപ്പെട്ടു.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading