“സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിച്ചത് സ്വാഗതം ചെയ്യുന്നു കുടിശിക സംബന്ധിച്ച് വ്യക്തത വേണം:ജോയിന്റ് കൗണ്‍സില്‍”

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ള ക്ഷാമബത്തയിലും ക്ഷാമാശ്വാസത്തിലും കുടിശികയില്‍ ഒരു ഗഡു (3 %) അനുവദിച്ചതിനെ ജോയിന്റ് കൗണ്‍സില്‍ സ്വാഗതം ചെയ്യുന്നു. 2021 ജനുവരി മാസം മുതല്‍ ക്ഷാമബത്ത കുടിശികയായിരുന്നത് കഴിഞ്ഞ ഏപ്രിലില്‍ ഒരു ഗഡു (2%) വിതരണം ചെയ്തിരുന്നു. 2021 ജൂലൈ മാസം മുതല്‍ നല്‍കേണ്ടിയിരുന്ന ഒരു ഗഡു (3%) ആണ് ഇപ്പോള്‍ നല്‍കാന്‍ തീരുമാനമെടുത്തിട്ടുള്ളത്. 2021 ജൂലൈ മുതല്‍ 40 മാസത്തെ ക്ഷാമബത്ത കുടിശികയായി നില്‍ക്കുന്നത് സംബന്ധിച്ച് പുതിയ പ്രഖ്യാപനത്തിലും വ്യക്തത വന്നിട്ടില്ല. ക്ഷാമബത്ത നിലവില്‍ 22 % കുടിശികയായിരുന്നു. 3 % അനുവദിച്ച ശേഷവും 19 ശതമാനം ക്ഷാമബത്ത കുടിശിക ലഭിക്കാനുണ്ട്. വര്‍ദ്ധിച്ചു വരുന്ന വിലക്കയറ്റം കാരണം ജീവിതം മുന്നോട്ടു പോകാന്‍ കഴിയാത്ത വിധം സാമ്പത്തിക പ്രതിസന്ധിയിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍. ജീവിത സാഹചര്യത്തില്‍ വലിയ വര്‍ദ്ധനവ് വന്നു കഴിഞ്ഞു. കിട്ടുന്ന ശമ്പളം കുടുംബം പുലര്‍ത്താന്‍ പര്യാപ്തമല്ലായെന്നതാണ് നിലവിലെ യാഥാര്‍ത്ഥ്യം. നോണ്‍ ഗസറ്റഡ് ജീവനക്കാരുടെ ജീവിതാവസ്ഥ വളരെ പരിതാപകരമാണ്. കഴിഞ്ഞ ജനുവരിയില്‍ അനുദിച്ച ഒരു ഗഡു ക്ഷാമബത്ത 39 മാസവും ഇപ്പോള്‍ അനുവദിച്ച ക്ഷാമബത്തയുടെ 40% കുടിശികയായി നില്‍ക്കുന്നു. പതിനൊന്നാം ശമ്പളപരിഷ്‌ക്കരണം 2021 ജനുവരി മുതലാണ് നടപ്പിലാക്കിയത്. ശമ്പളപരിഷ്‌ക്കരണത്തിന്റെ കുടിശികയും ജീവനക്കാര്‍ക്ക് ലഭിക്കേണ്ടതുണ്ട്. 2021 ജനുവരി മുതല്‍ കുടിശികയായ 19 ശതമാനം ക്ഷാമബത്തയും ക്ഷാമാശ്വാസവും അനുവദിക്കണം. ചട്ടം 300 പ്രകാരം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കാന്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ള കുടിശികകള്‍ നല്‍കാന്‍ ധനവകുപ്പ് തയ്യാറാകണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാറും ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലും ആവശ്യപ്പെട്ടു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.