ബംഗ്ലാദേശ് സ്വദേശിയെ കഴുത്തറുത്ത് കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും
കൊല്ലം;കണ്ണനല്ലൂർ എസ്.എ കാഷ്യൂ ഫാക്ടറിയിൽ ബംഗാൾ സ്വദേശിയായ അൽത്താഫ് മിയ എന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ജോലി ചെയ്തുവന്ന ബംഗ്ലാദേശ് ദുർഗാപൂർ നിവാസിയായ നൂർ മുഹമ്മദ് മകൻ അബു കലാമിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലാണ് പശ്ചിമബംഗാൾ സ്വദേശികളായ അൻവർ ഇസ്ലാം, ബികാസ് സെൻ എന്നിവരെ ജീവപര്യന്തം കഠിന തടവിനും 50000 രൂപ പിഴയും ,കൂടാതെ തെളിവ് നശിപ്പിച്ചതിന് 5 വർഷം കഠിനതടവും 25,000 രൂപ പിഴയും , പണം കൊള്ളയടിച്ചതിന് 5 വർഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം കൊല്ലം ഫോർത്ത് അഡീഷണൽ സെഷൻസ് കോർട്ട് ജഡ്ജ് സി.എം സീമ ആണ് ശിക്ഷ വിധിച്ചത്.
അബൂകലാം അവധി ദിവസങ്ങളിൽ സ്ഥിരമായി പ്രതികൾ ജോലി ചെയ്തുവന്ന മുട്ടക്കാവിലെ കട്ട കമ്പനിയിൽ ചീട്ടുകളിക്കാൻ എത്തുമായിരുന്നു. ചീട്ടുകളിയിലൂടെയും ജോലിചെയ്തും അബൂകലാം സമ്പാദിക്കുന്ന മുഴുവൻ പൈസയും തന്റെ അടിവസ്ത്രത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇത് മനസ്സിലാക്കിയ പ്രതികൾ പണം തട്ടിയെടുക്കുന്നതിനായി അബൂകലാമിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു.
17.12.2023 തീയതി ചീട്ടു കളിച്ചുകൊണ്ടിരുന്ന അബു കലാമിനെ രാത്രി പത്തുമണിയോടുകൂടി കൂടുതൽ പൈസ വെച്ച് ചീട്ട് കളിക്കുന്ന ഒരു സ്ഥലത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞു പ്രതികൾ അബൂ കലാമിനെ കട്ട കമ്പനിക്ക് പിറകുവശത്തുള്ള കുണ്ടുമൺ ആറിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയായിരുന്നു. തുടർന്ന് പ്രതികൾ ചേർന്ന് അബു കലാമിനെ മാരകമായി ഉപദ്രവിച്ചതിൽ വച്ച് അബു കലാമിന്റെ മൂന്ന് വാരി എല്ലുകൾ ഒടിയുകയും അതിനുശേഷം ഒന്നാംപ്രതി അൻവർ ഇസ്ലാം തൻറെ കയ്യിൽ കരുതിയിരുന്ന ഷേവിംഗ് ബ്ലേഡ് കൊണ്ട് ബികാസ് സെന്നിന്റെ സഹായത്തോടെ അബു കലാമിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം , അബൂ കലാമിന്റെ അടിവസ്ത്രത്തിൽ സൂക്ഷിച്ചു വച്ചിരുന്ന മുഴുവൻ തുകയും അപഹരിച്ചെടുത്തശേഷം കുണ്ടുമൺ ആറിന് സമീപമുള്ള ചെളി നിറഞ്ഞ പ്രദേശത്ത് കുഴിച്ചുമൂടുകയായിരുന്നു.
തുടർന്ന് കൊല നടന്ന സ്ഥലത്തെത്തി രക്തക്കറയും മറ്റും കഴുകി മാറ്റി തെളിവ് നശിപ്പിച്ച ശേഷം സംസ്ഥാനം വിട്ടു പോകാൻ ശ്രമിക്കുന്നതിനിടയിൽ കണ്ണൂർ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടറുടെ ചാർജ് ഉണ്ടായിരുന്ന കൊട്ടിയം പോലീസ് ഇൻസ്‌പെക്ടർ പി വിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.
അൽത്താഫ് മിയായെ കാണാനില്ല എന്ന എസ് എ കാഷ്യൂ കമ്പനി മാനേജറുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാൻ മിസ്സിങ്ങിന് കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം കണ്ണനല്ലൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം ആണെന്ന് തെളിഞ്ഞത്. അന്വേഷണത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട അബു കലാം എസ്.എ ക്യാഷ്യു കമ്പനിയിൽ നൽകിയിരുന്ന തിരിച്ചറിയൽ കാർഡിലെ വിലാസം അന്വേഷിച്ച് പശ്ചിമബംഗാളിൽ എത്തിയ കണ്ണനല്ലൂർ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽ കാർഡിലെ മേൽവിലാസക്കാരനായ അൽത്താഫ് മിയ എന്നയാൾ ജീവിച്ചിരിപ്പുണ്ട് എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലചെയ്യപ്പെട്ടയാൾ ബംഗ്ലാദേശ് സ്വദേശിയായ അബു കലാം ആണെന്നും ടിയാൻ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് കൊല്ലത്ത് ജോലിക്കായി വന്നതാണെന്നും ബോധ്യമായത് .
കണ്ണനല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർമാരായിരുന്ന വി ജയകുമാർ, പി ബി വിനോദ് കുമാർ എന്നിവർ ചേർന്നാണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്, ചാത്തന്നൂർ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ ആയിരുന്ന ബി ഗോപകുമാർ ആയിരുന്നു അന്വേഷണത്തിന് മേൽനോട്ടം വഹിച്ചത് . കേസിന്റെ വിചാരണ വേളയിൽ 44 സാക്ഷികളെ വിസ്തരിക്കുകയും 74 രേഖകളും 17 തൊണ്ടി മുതലുകളും തെളിവിലേക്കായി സ്വീകരിക്കുകയും ചെയ്തിട്ടുള്ളതാണ് . പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ നിയാസ് കോടതിയിൽ ഹാജരായി പ്രോസിക്യൂഷൻ സഹായിയായി ഉണ്ടായിരുന്നത് എ എസ് ഐ സാജു ആയിരുന്നു.





