26 May 2026
ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ പ്രതീക്ഷയുടെയും പ്രതിരോധത്തിന്റെയും ഓര്‍മ്മപ്പെടുത്തലുമായി കൊല്ലം സിറ്റി പോലീസ്

കൊല്ലം;ലോക ആത്മഹത്യ പ്രതിരോധ ദിനത്തില്‍ ബോധവല്‍കരണവുമായി സിറ്റി പോലീസ്. വര്‍ദ്ധിച്ച് വരുന്ന കുട്ടികളുടെ ആത്മഹത്യ പ്രവണതയെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ കൊല്ലം സിറ്റി പോലീസ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കൊല്ലം പോലീസ് ക്ലബ്ബില്‍ സംഘടിപ്പിച്ച സെമിനാറില്‍ കൊല്ലം സിറ്റി പോലീസ് പരിധിയിലെ സ്‌ക്കുളുകളിലെ അധ്യാപക രക്ഷകര്‍തൃ ഭാരവാഹികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ ഐ.പി.എസ് കോവിഡിന് ശേഷം 2404 പേര്‍ കൊല്ലം സിറ്റിയില്‍ ആത്മഹത്യ ചെയ്തുവെന്നും അതില്‍ 35 ആണ്‍കുട്ടികളും 41 പെണ്‍കുട്ടികളും ഉള്‍പ്പെടെ 76 പേര്‍ കുട്ടികളായിരുന്നുവെന്നും സദസിനെ ഓര്‍മ്മിപ്പിച്ചു. നിരന്തരമായ ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയുടെ അമിത ഉപയോഗവും അതിലെ കര്‍ട്ടൂണ്‍ പരിപാടികളും കുട്ടികളില്‍ അഡിക്ഷന്‍ ഉണ്ടാക്കുന്നുവെന്നും പക്ഷികള്‍ പോലും നിരന്തരം ഇത്തരം പരിപാടികള്‍ കണ്ടാല്‍ അവരും ഇതിന് അടിമകളാകുന്നുവെന്നും പഠനങ്ങള്‍ തെളിയിക്കുന്നതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. ആത്മഹത്യയെ ഒരു വ്യക്തിയുടെ മാത്രം പ്രശ്‌നമായി കാണാതെ, അതിനെ തടയാന്‍ സമൂഹത്തിന് ഒന്നടങ്കം ഉത്തരവാദിത്തമുണ്ടെന്നും മാനസികമായി ദുര്‍ബലരായ ആളുകള്‍ക്ക് സാമൂഹിക പിന്തുണ അത്യാന്തപേക്ഷിതമാണെന്നും ഒരു നിമിഷത്തെ ദൌര്‍ബ്ബല്യമാണ് ഒരു ജീവനെടുക്കുന്നതെന്നും അതിന് ആത്മഹത്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും കുട്ടികളില്‍ മാനസികാരോഗ്യം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയുമാണ് വേണ്ടതെന്നും അതിന് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ആത്മഹത്യ പ്രതിരോധ ബോധവല്‍ക്കരണം പോലീസ് നടത്തുമെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട കുട്ടികള്‍ മൊബൈലിനും ഇന്റര്‍നെറ്റിനും സോഷ്യല്‍ മീഡിയയ്ക്കും പുറകെ പോകുന്നത് കുട്ടികളില്‍ ബുദ്ധിവികാസം ചിന്താശേഷി എന്നിവ മരവിപ്പിക്കുകയും അതുമൂലം ഏകാന്തതയിലേക്ക് കൂപ്പുകൂത്തുന്ന കുട്ടികളില്‍ ആത്മഹത്യ പ്രേരണ ഉണ്ടാക്കുന്ന ഘടകങ്ങളാണ് എന്നും ജില്ലാ പോലീസ് മേധാവി അഭിപ്രായപ്പെട്ടിട്ടുള്ളതാണ്.
സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി എ.പ്രതീപ്കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.എസ്.പി അഞ്ജലി ഭാവന ഐപിഎസ്, എ.സി.പിമാരായ  നസീര്‍ എ,  അലക്‌സാണ്ടര്‍ തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഡിസ്ട്രിക്ട് മെഡിക്കല്‍ ഹെല്‍ത്ത് പ്രോഗ്രാം കൗണ്‍സിലര്‍  മെറിന്‍ സോളമന്‍ വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യ പ്രവണതയ്ക്കുള്ള കാരണങ്ങളും അതിനുള്ള പ്രതിവിധികളും എന്ന് വിഷയത്തില്‍ ക്ലാസ് നയിച്ചു. കുട്ടികളിലെ വര്‍ദ്ധിച്ചുവരുന്ന മൊബൈല്‍ അഡിക്ഷന്‍ ഏകാന്തത, പഠന സംബന്ധമായ മാനസിക പിരിമുറുക്കം ലഹരി ഉപയോഗം എന്നിവയിലെ കുട്ടികളുടെ ആസക്തിയെ സംബന്ധിച്ചുളള രക്ഷകര്‍ത്താക്കളുടെ ആശങ്കയ്ക് മറുപടി നല്‍കുകയും ചെയ്തു.