മനുഷ്യോചിതം ജീവിക്കാൻ അനുവദിക്കുക സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാരുടെ രാപ്പകൽ സമരം.

തിരുവനന്തപുരം:സംസ്ഥാനത്തെ ആശ വർക്കർമാരോട് ബഡ്ജറ്റിൽ സർക്കാർ കാണിച്ച വഞ്ചനക്കെതിരെ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ (KAHWA) നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർമാരുടെ രാപ്പകൽ സമരം ആരംഭിച്ചു. 3 മാസത്തെ വേതനം കുടിശ്ശിക ഉടനടി നൽകുക, ഓണറേറിയം വർദ്ധിപ്പിക്കുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങൾ പിൻവലിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസ്സിൽ ആശമാരെ പിരിച്ചുവിടാനുള്ള 2022 മാർച്ച് രണ്ടിന്റെ ഉത്തരവ് പിൻവലിക്കുക, 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നല്കുക, അമിത ജോലിഭാരം അടിച്ചേൽപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

62 വയസ്സ് പൂർത്തിയായ തിരുവല്ലയിലെ ആശാവർക്കർ ലളിതമ്മ ജോയി രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 18 വർഷമായി ആരോഗ്യമേഖലയ്ക്ക് വേണ്ടി രാപ്പകൽ പണിയെടുക്കുന്ന ഇരുപത്തിയേഴായിരത്തോളം ആശാവർക്കർമാർക്ക് ലഭിക്കുന്ന തുച്ഛമായ വേതനം പോലും ലഭിച്ചിട്ട് മൂന്ന് മാസമായി. ശതകോടികളുടെ ബജറ്റ് അവതരിപ്പിച്ച സർക്കാർ ആരോഗ്യമേഖലയുടെ അടിസ്ഥാന പ്രവർത്തനങ്ങൾ നടത്തുന്ന ആശ വർക്കർമാർക്ക് വേണ്ടി ഒരു വാക്കുപോലും പറയാതിരുന്നത് തങ്ങളോടുള്ള അങ്ങേയറ്റത്തെ ക്രൂരതയാണ് എന്ന് അവർ പറഞ്ഞു.

അസോസിയേഷൻ ജനറൽ സെക്രട്ടറി എം എ ബിന്ദു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി കെ സദാനന്ദൻ, വൈസ് പ്രസിഡണ്ടുമാരായ എസ് .
മിനി, കെ.പി റോസമ്മ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശാലിനി, രേവതി രാജ് തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിച്ചു.

ജീവൽ പ്രധാനങ്ങളായ ഡിമാൻഡുകൾ ബജറ്റിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും ധനകാര്യമന്ത്രിക്കും അസോസിയേഷൻ പലതവണ നിവേദനം നൽകിയിരുന്നു. ജനുവരിയിൽ സെക്രട്ടേറിയറ്റ് മാച്ചും നടത്തി. എന്നാൽ യാതൊരു ഡിമാൻ്റും പരിഗണിക്കപ്പെട്ടില്ല. മാത്രമല്ല, ബഡ്ജറ്റിൽ ആശമാരുടെ പ്രശ്നം പരാമർശിക്കപ്പോലും ചെയ്തില്ല. പണിയെടുത്ത് ജീവിക്കുന്നവർക്ക് ജീവൻ നിലനിർത്താൻ കഴിയാത്ത തരത്തിൽ സർക്കാർ തന്നെ അവശ്യസാധന വിലകളും ചാർജുകളും വൻതോതിൽ വർദ്ധിപ്പിക്കുകയാണ്. കഴിഞ്ഞ 3 മാസമായിട്ട് യാതൊരു പൈസയും സർക്കാർ നൽകിയിട്ടില്ല. മൂന്നുമാസം വേതനം മുടങ്ങിയതിനാൽ വണ്ടിക്കൂലിക്ക് കടം വാങ്ങി സമരത്തിന് വരേണ്ട അവസ്ഥയാണ്.

കർണാടകയിലെ ആശാവർക്കർമാർ നടത്തിയ രാപ്പകൽ സമരത്തിലൂടെ 10,000 രൂപ നിശ്ചിത ഓണറേറിയം എന്ന ആവശ്യം നേടിയെടുത്തു. 5 ലക്ഷം വരെ പല സംസ്ഥാനങ്ങളിലും വിരമിക്കൽ ആനുകൂല്യമായി ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷമെന്ന് പറയുന്ന കേരള സർക്കാർ ഉള്ള വേണം പോലും വെട്ടിക്കുറയ്ക്കുന്നതെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി.

ഭക്ഷണം ഉണ്ടാക്കാനുള്ള പാത്രങ്ങളും പായയുമായി എത്തിയ ആശാ വർക്കർമാർ അവയെല്ലാം ഉയർത്തിപ്പിടിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ഉള്ളുലയ്ക്കുന്ന മുദ്രാവാക്യങ്ങളുമായി അതിശക്തമായ പ്രകടനം നടത്തി. രാപ്പകൽ ഇല്ലാതെ വീട് വീടാന്തരം കയറിയിറങ്ങുന്ന തങ്ങൾ ഇനി രാവും പകലും സെക്രട്ടറിയേറ്റിനു മുന്നിൽ കഴിയാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ആശ വർക്കർമാർ മാധ്യമങ്ങളോട് പറഞ്ഞു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.