ജിയോ ടാഗിങ്- പൊലീസ് മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തും തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബേഗം ഐ.പി.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

കൊല്ലം സിറ്റി പോലീസിന്‍റെ പെട്രോളിങ് സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ആദ്യ ഘട്ടമായി ജിയോ ടാഗിങ് പൂര്‍ത്തീകരിച്ചു. സിറ്റി പൊലീസ് പരിധിയില്‍ മൂന്നു സബ് ഡിവിഷനുകളിലേയും ഗുണ്ടകളെ ഉള്‍പ്പടെ ഫലപ്രദമായി നിരീക്ഷിക്കാനുള്ള ജിയോ ടാഗിങ് സംവിധാനമാണ് നിലവില്‍ വന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണ്‍ ഐ.പി.എസ് ന്‍റെ അദ്ധ്യക്ഷതയില്‍ കൊല്ലം പോലീസ് ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബേഗം ഐ.പി.എസ് ജിയോ മാപ്പിങ്ങിന്‍റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി പ്രതീപ് കുമാര്‍, കൊല്ലം എ.സി.പി ഷെരീഫ് എസ്, കെ.പി.ഓ.എ ജില്ലാ സെക്രട്ടറി ജിജു സി നായര്‍, കെ.പി.എ ജില്ലാ സെക്രട്ടറി വിമല്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചടങ്ങില്‍ ജിയോ ടാഗിങ് സമയ ബന്ധിതമായി പൂര്‍ത്തിയാക്കിയ പോലീസ് ഉദ്യോഗസ്ഥരായ ഷഹീര്‍, ജ്യോതിഷ്കുമാര്‍ എന്നിവരെ അനുമോദിച്ചു.
ഈ സംവിധാനത്തില്‍ ഓരോ സ്റ്റേഷന്‍ പരിധിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെ മാപ്പില്‍ ടാഗ് ചെയ്തിരിക്കുന്നതിനാല്‍ ഒറ്റ ക്ലിക്കില്‍ നിര്‍ദ്ദിഷ്ഠ സ്ഥത്ത് എളുപ്പത്തില്‍ എത്തിചേരാന്‍ സാധിക്കും. കൂടാതെ സ്റ്റേഷന്‍ പരിധിയിലെ സാമൂഹ്യ വിരുദ്ധരെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് പോലീസിന്‍റെ പട്രോളിങിന് വളരെ സഹായകരമാണ്. ഇതില്‍ ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലുമുള്ള പ്രധാനപ്പെട്ട ജംഗ്ഷനുകള്‍, ബാങ്കുകള്‍, എ.ടി.എമ്മുകള്‍, ആരാധനാലയങ്ങള്‍, സ്കൂളുകള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ബീച്ച്, പാര്‍ക്ക്, തിയേറ്റര്‍, പ്രധാന സ്ഥാപനങ്ങള്‍, ബ്ലാക്ക് സ്പോട്ടുകള്‍, കോളനികള്‍, പ്രധാന ഗവണ്‍മെന്‍റ് ഓഫീസുകള്‍ തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ഏറ്റവും വേഗത്തില്‍ പോലീസിന്‍റെ സേവനം ലഭ്യമാക്കുന്ന രീതിയിലാണ് ടാഗിങ് സിസ്റ്റം തയ്യാറാക്കിയിരിക്കുന്നത്. നഗരത്തിന്‍റെ ഏതു മേഖലയില്‍ പ്രശ്നങ്ങളുണ്ടായാലും സംശയ മുനയിലുള്ള സ്ഥിരം കുറ്റവാളികളുടെ അടുത്തേക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ എത്തിച്ചേരുന്നതിന് പൊലീസിന് സാധിക്കും എന്നതാണ് ഇതിന്‍റെ പ്രധാന സവിശേഷത.
നഗരത്തിലെ 1240 ലൊക്കേഷനുകളും 603 സാമൂഹ്യ വിരുദ്ധരായ സ്ഥിരം കുറ്റവാളികളേയുമാണ് ഇത്തരത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും കണ്‍ട്രോള്‍ റൂമിനും പട്രോളിങ് സംഘങ്ങള്‍ക്കുമുള്‍പ്പെടെ ഈ സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ കൃത്യമായ ഇടവേളകളില്‍ ഗുണ്ടകളെ ഈ ലൊക്കേഷനുകളിലെത്തി പരിശോധിക്കുന്നതിനും ഇവര്‍ ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നുണ്ടോ എന്നത് ഉള്‍പ്പടെ വിലയിരുത്തുന്നതിനും കഴിയുന്നു. നിരന്തരമായി ഇവരെ നിരീക്ഷിക്കുന്നതിലൂടെ കുറ്റകൃത്യങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ ഇത്തരക്കാര്‍ക്ക് സഹായകമാകുമെന്നതും ഇതിന്‍റെ മറ്റൊരു മെച്ചമായി വിലയിരുത്തപ്പെടുന്നു. പരിശോധനയ്ക്കെത്തുമ്പോള്‍ ഏതെങ്കിലും ഗുണ്ട സ്ഥലത്ത് ഇല്ലായെന്ന് പട്രോളിങ് സംഘങ്ങള്‍ക്കു ബോധ്യപ്പെട്ടാല്‍ മൊബൈല്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പിന്തുടര്‍ന്ന് ഇവരെ കണ്ടെത്തുന്നതിനും സ്ഥലം മാറിയെത്തുന്ന സ്ഥലപരിചയമില്ലാത്ത ഉദ്യോഗസ്ഥര്‍ക്കു പോലും കുറ്റവാളികളുടെ പ്രവര്‍ത്തനമേഖലകള്‍ എളുപ്പം കണ്ടെത്തുന്നതിനും ഈ സംവിധാനം സഹായകമാവുന്നു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading