14 June 2026
വി മഹേഷ് മാതൃക ആവുകയാണ്.

കൊല്ലം :അന്യൻ്റെ മുതൽ കവർന്നെടുക്കാനും കൈവശപ്പെടുത്താനും യാതൊരു മനസ്സാക്ഷിക്കുത്തും ഇല്ലാത്ത കാലത്ത്  വി മഹേഷ് മാതൃക ആവുകയാണ്. മുണ്ടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനും ദേശാഭിമാനി ഏജൻ്റുമായ മുണ്ടയ്ക്കൽ കോട്ടപ്പുറത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ  വിജയൻ്റെ മകനാണ് ഈ ചെറുപ്പക്കാരൻ.

രാവിലെ ദേശാഭിമാനി പത്രം വീടുകളിൽ ഇട്ട് വരവെ പോളയത്തോട് കോളനിക്ക് സമീപത്ത് നിന്നും ഒരു പേഴ്സ് കളഞ്ഞു കിട്ടി. അഡ്രസ് ഒന്നും ഇല്ലായിരുന്നെങ്കിലും ചൈതന്യ ഐ ക്ലിനിക്കിൻ്റെ കാർഡിലെ നമ്പരിൽ ബന്ധപ്പെട്ട് ഉടമസ്ഥനെ കണ്ടെത്തി. ഇപ്പോൾ പോളയത്തോട് വാടകക്ക് താമസിക്കുന്ന വെളിയം സ്വദേശി  വിപിനായിരുന്നു പേഴ്സിൻ്റെ ഉടമസ്ഥൻ. ഉടമസ്ഥൻ ബാങ്കിൽ എത്തി വി മഹേഷിൻ്റെ പക്കൽ നിന്നും ഏറ്റ് വാങ്ങി. നഷ്ടപ്പെട്ടുയെന്ന് കരുതിയത് തിരിച്ച് കിട്ടിയതിൽ വിപിൻ്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

ജീവിതത്തിൻ്റെ രണ്ട് അറ്റവും കൂട്ടുമുട്ടിക്കാൻ നെട്ടോട്ടം ഓടുന്ന ചെറുപ്പക്കാരൻ. ആ പ്രാരാബ്ദ്ധങ്ങൾ പോലും അപരൻ്റെ ധനത്തിൽ ലവലേശം മോഹമുണർത്തിയില്ല. ഇതുപോലെയുള്ള മാതൃകകളാണ് സമൂഹത്തിന് ആവശ്യം.  മഹേഷിൻ്റെ സത്യസന്ധതയിൽ ബാങ്ക് പ്രസിഡൻ്റ് അഡ്വ കെ എസ് ജ്യോതിയും സെക്രട്ടറി  ജെ ശരണ്യയും അനുമോദിച്ചു.