Kerala Latest News India News Local News Kollam News

ഐടിഐകളിലെ അനിവാര്യ അധ്യാപകതസ്തികകൾ വെട്ടിക്കുറച്ച് ക്ലറിക്കൽ തസ്തികകൾ അനുവദിച്ചതിൽ പ്രതിഷേധം.

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി അനുവദിച്ച നാല് ഐടിഐകളിലേക്ക് പുനർവിന്യാസം നടത്തിയ 52 അധ്യാപകതസ്തികകളിൽ നിന്നും അനിവാര്യതസ്തികകൾ അനുവദിക്കാതെ 9 ക്ലറിക്കൽ തസ്തികകൾ അനുവദിച്ചതാണ് പ്രതിഷേധത്തിന് കാരണം. സംസ്ഥാനത്ത് 10 ഐടിഐ കളിൽ 90 ൽ താഴെ മാത്രം പരിശീലനാർത്ഥികൾ മാത്രമുള്ള ഐടിഐകളിൽ പോലും മൂന്ന് ക്ലർക്കും ഒരു ജൂനിയർ സൂപ്രണ്ട് തസ്തികയും വീതം നിലവിലിരിക്കെയാണ് പരിശീലനത്തിന്റെ അന്തസത്തയെപോലും ചോർത്തി കളയുന്ന തരത്തിൽ അധ്യാപകതസ്തികകൾ വെട്ടി നിരത്തിയത്. 2016ൽ സ്ഥാപിതമായ പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ ഐടിഐയിൽ ഇലക്ട്രീഷ്യൻ, പ്ലംബർ ട്രേഡുകളിൽ ആറ് വർഷങ്ങൾക്ക് ശേഷവും നാല് അധ്യാപകരുടെ സ്ഥിരം തസ്തികകൾ അനുവദിക്കുവാൻ കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കെ ഈ ഐടിഐയിൽ പുനർവിന്യാസത്തിലൂടെ അധ്യാപക തസ്തികകൾ ക്രമീകരിക്കണം എന്ന ഉത്തരവ് മറികടന്ന് പകരം അനധ്യാപക തസ്തികകൾ അനുവദിച്ചത്. ഡി.ജി.റ്റി മാനദണ്ഡപ്രകാരം എൻ.സി.വി.റ്റി അഫിലിയേഷൻ ലഭിക്കണമെങ്കിൽ ഐ.ടി.ഐ കളിൽ കുറഞ്ഞത് എട്ട് യൂണിറ്റുകളും ഓരോ എട്ട് യൂണിറ്റുകൾക്ക് ഒരോ ഗ്രൂപ്പ് ഇൻസ്ട്രക്ടർ തസ്തികയും അനുവദിക്കേണ്ടതുണ്ട്.എന്നാൽ പുതിയതായി അനുവദിച്ച നാല് ഐടിഐ കളിൾ ഒന്നിൽ മാത്രമാണ് ഗ്രൂപ്പ് ഇൻസ്ട്രക്ടർ തസ്തിക അനുവദിച്ചത്. പകരം ഡി.ജി.റ്റി നിഷ്കർഷിച്ചിട്ടില്ലാത്ത അനധ്യാപക തസ്തികയായ ജൂനിയർ സൂപ്രണ്ടിന്റെ പോസ്റ്റുകളാണ് പുതിയതായി അനുവദിച്ചത്. 8 യൂണിറ്റുകളുടെ സൂപ്പർവൈസറി തസ്തികയായ ഗ്രൂപ്പ് ഇൻസ്ട്രക്ടർ, ഈ യൂണിറ്റുകളിലെ പരിശീലന സംബന്ധമായ എല്ലാ കാര്യങ്ങളും പരിശോധിക്കുന്നതിനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനും ചുമതലപ്പെട്ട തസ്തികയാണ്. ഐ.ടി.ഐകളിലെ ഈ സുപ്രധാന തസ്തികയാണ് ചില നിക്ഷിപ്ത താൽപ്പര്യങ്ങളുടെ പേരിൽ ഇല്ലാതാക്കുവാൻ ശ്രമിക്കുന്നത്. ഇത് സാങ്കേതിക പരിശീലനത്തെ വളരെ ദോഷകരമായി ബാധിക്കും.സ്ഥാപന മേധാവിയായ പ്രിൻസിപ്പാളിന് ദൈനംദിന പ്രവർത്തനങ്ങളോടൊപ്പം ഓഫീസിന്റെ ചുമതലകളും സമീപപ്രദേശങ്ങളിലുള്ള പ്രൈവറ്റ് ഐ.ടി.ഐകളുടെ മേൽനോട്ടവും നിർവഹിക്കേണ്ടി വരുന്നതിനാൽ ഗ്രൂപ്പ് ഇൻസ്ട്രക്ടർ തസ്തികയുടെ ബൃഹത്തായ ചുമതലകൾ കൂടി നിർവഹിക്കുക എന്നത് അപ്രാപ്യമാണ്. ഇക്കാരണത്താൽ തന്നെ ഗ്രൂപ്പ് ഇൻസ്ട്രകക്ടർ തസ്തിക അനുവദിക്കാത്തത് വ്യാവസായിക പരിശീലനമേഖലയ്ക്ക് വലിയ തിരിച്ചടിയും ദൂരവ്യാപകമായ പ്രത്യാഘാതവും ഉണ്ടാക്കും.
അരിത്തമെറ്റിക് കം ഡ്രോയിംഗ് ഇൻസ്ട്രക്ടർമാരുടെ 36 തസ്തികകളാണ് വിവിധ ന്യൂജെൻ ട്രേഡുകളിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയായി പുനർവിന്യസിപ്പിച്ചിട്ടുള്ളത്. ഈ വിഭാഗത്തിൽ 36 തസ്തികകൾ കുറയുന്നതോടുകൂടി വിവിധ സിലബസ്സിലുള്ള മൂന്ന് ട്രേഡുകളിലെ 60ൽ അധികം പരിശീലനാർത്ഥികൾക്ക് ഒന്നിച്ച് ക്ലാസ് നൽകേണ്ട അവസ്ഥ അഭിമുഖീകരിക്കേണ്ടതായി വരും.കൂടാതെ പുതിയ ട്രേഡുകളിൽ പഠിപ്പിക്കുന്നതിനുള്ള യോഗ്യത ഇല്ലാത്തതും, നിലവിൽ യോഗ്യതയുള്ളവർക്ക് വീണ്ടും ഒരു വർഷം നീണ്ടു നിൽക്കുന്ന CTI കോഴ്സ്, നാഷണൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി സംസ്ഥാനത്തിന് പുറത്ത് പോയി പുതിയ ട്രേഡിൽ നേടേണ്ടതായും വരും.പുതിയ ഉത്തരവ് പ്രകാരം ഇത്തരം അതിസങ്കീർണ്ണതകളാണ് ഐടിഐ അധ്യാപകർക്ക് നേരിടേണ്ടതായി വരുന്നത്. വ്യാവസായിക പരിശീലന വകുപ്പിലെ നെടുംതൂണുകളായി പ്രവർത്തിച്ചുവരുന്ന അധ്യാപക തസ്തികകൾ അനുവദിക്കാതിരിക്കുകയും പകരം മിനിസ്റ്റീരിയൽ തസ്തികകൾ, അധ്യാപക തസ്തികൾ വെട്ടിച്ചുരുക്കി പുതുതായി സൃഷ്ടിക്കുകയും ചെയ്യുന്നത് വകുപ്പിന്റെ സുഗമമായ നടത്തിപ്പിന് ഒരിക്കലും ഗുണം ചെയ്യില്ല.
ഉദ്യോഗസ്ഥഭരണപരിഷ്കാരവകുപ്പ് വർക്ക് സ്റ്റഡി നടത്തി റിപ്പോർട്ട് സമർപ്പിക്കുമ്പോൾ മാത്രമാണ് നിയമപരമായി ഏതെങ്കിലും തസ്തികകൾ വെട്ടി കുറയ്ക്കുവാനോ പുനർവിന്യാസം നടത്തുവാനോ സാധ്യമാകൂ എന്നിരിക്കെ ഇത്തരം ഒരു ഉത്തരവ് ഇറങ്ങാൻ ഉണ്ടായ സാഹചര്യം പരിശോധിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.  ഈ ഉത്തരവ് പുന പരിശോധിക്കണമെന്നും പുതിയ ഐടിഐ കളിലേക്ക് ആവശ്യമായ അനിവാര്യ തസ്തികകളായ ഗ്രൂപ്പ് ഇൻസ്ട്രക്ടർ, വർക്ക് ഷോപ്പ് അറ്റൻഡർ തസ്തികകൾ അനുവദിക്കണമെന്നും പുനർവിന്യസിപ്പിച്ച 38 അധ്യാപകതസ്തികകൾ അടക്കമുള്ള മുഴുവൻ തസ്തികകൾക്കും പകരമായി ആവശ്യമായ പുതിയ തസ്തികകൾ അനുവദിച്ച് യോഗ്യരായ ഉദ്യോഗാർത്ഥികളെ പിഎസ്സ്സി മുഖേന നിയമിക്കണമെന്നും ഐടിഐ അധ്യാപക സംഘടനയായ ഐ.ടി.ഡി.ഐ.ഒ സർക്കാരിനോട് ആവശ്യപ്പെട്ടു.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading