Kerala Latest News India News Local News Kollam News

ഡീലിമിറ്റേഷൻ നടപടികൾ ഭരണഘടനാനുസൃതമാകണം : കെ.എൽ.ഇ.എഫ്.

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഭരണഘടനാ വിരുദ്ധമായി നിലക്കുന്ന പ്രശ്നം ഫെഡറേഷൻ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും WP(C) 150/2020 നമ്പർ കേസിലെ വിധിയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പ് ആർട്ടിക്കിൾ 243സി പ്രകാരമാകണം എന്ന് വിധി പുറപ്പെടുവിക്കുകയും ചെയ്തിട്ടുള്ളതാണ്.

നിലവിലുള്ള ത്രിതല പഞ്ചായത്തുകൾ ഭരണഘടനാപരമായല്ല നിലനിൽക്കുന്നത്. ആർട്ടിക്കിൾ 243 സി പ്രകാരം പഞ്ചായത്തുകളിലെ
ജനസംഖ്യയും തിരഞ്ഞെടുക്കപ്പെടേണ്ട നിയോജക മണ്ഡലങ്ങളുടെ എണ്ണവും തമ്മിലുള്ള അനുപാതം സംസ്ഥാനത്തുടനീളം കഴിയാവുന്നിടത്തോളം തുല്യമാവണം. മുൻസിപ്പൽ നിയമത്തിന്റെ വകുപ്പ് 69 ലും ഏകീകരിച്ച ജനസംഖ്യ നിർദ്ദേശിച്ചിട്ടുണ്ട്. അപ്രകാരം തുല്യമാവണമെങ്കിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വിഭജിക്കാതെ സാദ്ധ്യമല്ല. അതുകൊണ്ട് വാർഡ് വിഭജനത്തിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വിഭജനവും നടത്തണമെന്ന് ഫെഡറേഷൻ ആവശ്യപ്പെടുന്നു.

തദ്ദേശ സ്ഥാപനങ്ങൾ വിഭജിക്കുമ്പോൾ സ്ഥാപന പരിധിയിലെ
ജനസംഖ്യയും തിരഞ്ഞെടുക്കപ്പെടേണ്ട നിയോജക മണ്ഡലങ്ങളുടെ എണ്ണവും തമ്മിലുള്ള അനുപാതം സംസ്ഥാനത്തുടനീളം കഴിയാവുന്നിടത്തോളം ഏകീകരിക്കുകയാണ് ചെയ്യേണ്ടത്. അത് വാർഡുകളുടെ കേവലമായ ജനസംഖ്യാ ഏകീകരികരണമല്ല.

ഇന്നുള്ള ഗ്രാമപഞ്ചായത്തുകൾ ആർട്ടിക്കിൾ 243 സി പാലിച്ചു കൊണ്ടല്ല നില നിൽക്കുന്നത് എന്നത് ജനസംഖ്യയും വാർഡുകളുടെ എണ്ണവും തമ്മിലുള്ള അനുപാതം പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്. ഏകീകരിച്ച അനുപാതം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിലവിൽ വരുന്നത് പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഗുണകരമാകുമെന്നാണ് ഫെഡറേഷൻ ഹൈക്കോടതിയിൽ ഉന്നയിച്ചത്. ഫെഡറേഷന്റെ കേസിന്റെ ഭാഗമായി 2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ 2011 ലെ സെൻസസ് പ്രകാരം വിഭജനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചു എന്ന കാരണത്താൽ, അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആർട്ടിക്കിൾ 243 സി പാലിച്ചല്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നാണ് ഹൈക്കോടതി വിധി വന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടു മുമ്പുള്ള ദിവസമാണ് പ്രസ്തുത വിധി വന്നത്.

കോടതി വിധി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സർക്കാർ പുതുതായി രൂപീകരിക്കുന്ന ഡീലിമിറ്റേഷൻ കമ്മീഷനാണ് തുടർനടപടി സ്വീകരിക്കേണ്ടതെന്ന് അറിയിച്ചിരുന്നു. ആയതിന്റെ അടിസ്ഥാനത്തിൽ പുതുതായി നിലവിൽ വന്ന ഡീലിമിറ്റേഷൻ കമ്മീഷന് വിശദാംശങ്ങൾ ചൂണ്ടിക്കാട്ടി കത്ത് നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലെയും ജനസംഖ്യയിലെ അനുപാത വ്യത്യാസം വ്യക്തമാക്കുന്ന പഠന റിപ്പോർട്ട് കത്തിനൊപ്പം ചേർത്തിട്ടുണ്ട്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഭരണഘടന പ്രകാരം വിഭജിക്കപ്പെട്ടാൽ ജനങ്ങൾക്ക് അത് ഏറെ ഗുണം ചെയ്യും. കിലോമീറ്ററുകൾ താണ്ടാതെയും സമയബന്ധിതമായും സേവനം നൽകാനും സേവനം ലഭിക്കുന്ന കാലയളവിലെ തുല്യ നീതിയുടെ ലംഘനം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വിഭജനത്തിൽ പ്രാദേശിക താൽപര്യങ്ങൾ കടന്നു വരുമ്പോൾ ഭരണഘടനാ മൂല്യങ്ങൾ നടപ്പിലാക്കപ്പെടാതെ പോകുകയാണ്, ഇത് ജനങ്ങൾക്കും പ്രയാസമുണ്ടാക്കുന്നു.

ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന പൊതു ക്യാമ്പയിന് വലിയ പ്രാധാന്യം ലഭിക്കുന്ന കേരളത്തിൽ ഭരണഘടനയുടെ ആർട്ടിക്ക്ൾ 243 സിയും പാലിക്കപ്പെടേണ്ടതുണ്ട്.
2025 ലെ തെരഞ്ഞെടുപ്പിൽ ആർട്ടിക്കിൾ 243 സി പാലിക്കപ്പെടുന്നതിന് നടപടിയുണ്ടായില്ലെങ്കിൽ കോടതി വിധിയിലെ നിർദ്ദേശപ്രകാരം വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽക്കൊണ്ടുവരുന്നതിന് കേരള എൽ എസ് ജി എംപ്ലോയീസ് ഫെഡറേഷൻ പ്രതിജ്ഞാബദ്ധമാണെന്നും
ജനറൽ സെക്രട്ടറിഎസ്.എൻ. പ്രമോദ് പറഞ്ഞു.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading