വിവിധ കേസുകൾ പിടികൂടി പോലീസ് വിജിലൻസ് .

തിരുവനന്തപുരം:ചാത്തന്നൂർ റീജിയണൽ സർവ്വീസ് കോപ്പറേറ്റീവ് ബാങ്കിലെ മുൻ സെക്രട്ടറിയും, മുൻ പ്രസിഡന്റും ഉൾപ്പടെ 12 പേർക്കെതിരെ വിജിലൻസ് കേസ്.
2017-2021 കാലഘട്ടത്തിൽ കൊല്ലം ചാത്തന്നൂർ സർവ്വീസ് കോപ്പറേറ്റീവ് ബാങ്കിന്റെ അന്നത്തെ സെക്രട്ടറിയും, പ്രസിഡന്റും, ഭരണസമിതി അംഗങ്ങളായ മറ്റ് 10 പേരും ചേർന്ന് ഗൂഢാലോചന നടത്തി ബാങ്കിന്റെ ബൈലോകളും, വായ്പാ മാനദണ്ഡങ്ങളും ലംഘിച്ച് വ്യാജ രേഖകൾ ചമച്ച് 22 വ്യക്തികൾക്ക് 5.5 കോടി (₹5,50,00,000) രൂപ നിയമ വിരുദ്ധമായി വായ്പകൾ അനുവദിച്ചിരുന്നു. വായ്പാ തുകകൾ തിരിച്ചടയ്ക്കാത്തതിനാൽ, ബാങ്കിന് ഏകദേശം 7.48 കോടി രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചിരുന്നു. തുടർന്ന് 2020-2021 വർഷത്തെ സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊല്ലം ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവായതിന്റെ അടിസ്ഥാനത്തിൽ ഇന്ന് (10.04.2025) വിജിലൻസ് ഒരു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കൊല്ലം ഇടമുളയ്ക്കൽ സർവ്വീസ് കോപ്പറേറ്റീവ് ബാങ്കിൽ തിരിമറി നടത്തിയ കേസ്സിൽ വിജിലൻസ് സെർച്ച് നടത്തി.
കൊല്ലം ഇടമുളയ്ക്കൽ സർവ്വീസ് കോപ്പറേറ്റീവ് ബാങ്കിൽ നിന്നും ലോൺ എടുത്തവരുടെ പേരിൽ, അവരുടെ രേഖകൾ ഉപയോഗിച്ച് വീണ്ടും ലോൺ എടുക്കുകയും, ബാങ്കിലെ ഡെപ്പോസിറ്റുകളിൽ തിരിമറി നടത്തുകയും ചെയ്തതിന് കൊല്ലം വിജിലൻസ് യൂണിറ്റ് 2021-ൽ ഒരു കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്ന് വന്നിരുന്നതാണ്. ഈ കേസ്സിലേയ്ക്ക് ഇന്നേ ദിവസം (10.04.2025) ഒന്നാം പ്രതിയുടെ തിരുവനന്തപുരം ശ്രീകാര്യത്തുള്ള വീട്ടിലും, പതിനൊന്നാം പ്രതിയുടെ കൊല്ലം അഞ്ചലിലുള്ള വീട്ടിലും, കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന മറ്റൊരു വ്യക്തിയുടെ തിരുവനന്തപുരം വെമ്പായത്തുള്ള വീട്ടിലും വിജിലൻസ് ഇന്ന് (10.04.2025) ഒരു സെർച്ച് നടത്തി. സെർച്ചിൽ കേസുമായി ബന്ധപ്പെട്ട വിവിധ രേഖകൾ വിജിലൻസ് പിടിച്ചെടുത്തു.

പാറശ്ശാല സബ് ആർ.ടി.ഒ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന.
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ചില ഉദ്യോഗസ്ഥർ വിവിധ സർക്കാർ സേവനങ്ങൾക്കായി അപേക്ഷകരിൽ നിന്നും ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഇന്ന് (10.04.2025) പാറശ്ശാല സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഒരു മിന്നൽ പരിശോധന നടത്തി. വൈകുന്നേരം 04.00 മണിക്ക് ആരംഭിച്ച മിന്നൽ പരിശോധന വൈകിയും തുടരുന്നു.
മിന്നൽ പരിശോധനാ സമയം പാറശ്ശാല സബ് ആർ.ടി.ഓ ഓഫീസിനുള്ളിൽ കണ്ട ഒരു എജന്റിന്റെ കൈവശത്ത് നിന്നും കണക്കിൽപ്പെടാത്ത 50,900/- രൂപയും, കൈവശമുണ്ടായിരുന്ന ബാഗിനുള്ളിൽ നിന്നും ഡ്രൈവിംഗ് സ്കൂളുകളുടെ പേരുകളും, ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുത്തവരുടെ എണ്ണവും, കൈക്കൂലി കൊടുക്കാനുള്ള തുകകളും രേഖപ്പെടുത്തിയ തുണ്ട് പേപ്പറുകളും വിജിലൻസ് പിടിച്ചെടുത്തു.
ആലപ്പുഴ ലേബർ ഓഫീസിലും, സ്വകാര്യ ടെക്സ്റ്റൈൽസുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന.
ആലപ്പുഴ ജില്ലയിലെ ചില സ്വകാര്യ ടെക്സ്റ്റൈൽസുകളിലെ തൊഴിലാളികൾക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്നും, ലേബർ ഓഫീസർ പരിശോധനയ്ക്ക് വരുമ്പോൾ അവർക്ക് കൈക്കൂലി നൽകുന്നതായും, തൊഴിലാളികൾക്ക് അവരുടെ ന്യായമായ വേതനം ലഭിക്കുന്നത് തടയുന്നതിനായി വ്യാജ രജിസ്റ്ററുകൾ സൃഷ്ടിച്ചിട്ടുള്ളതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരോപണം നിലനിൽക്കുന്ന രണ്ട് സ്വകാര്യ ടെക്സ്റ്റൈൽസുകളിൽ രാവിലെ 11.15 മണി മുതൽ വൈകിട്ട് 03.30 മണി വരെയും, ആലപ്പുഴ ലേബർ ഓഫീസിൽ വൈകിട്ട് 03.45 മണി മുതൽ 04.45 മണി വരെയും വിജിലൻസ് ഇന്ന് (10.04.2025) മിന്നൽ പരിശോധന നടത്തി.
സർക്കാർ ഓഫീസുകളിൽ കാര്യം സാധിച്ചു കൊടുക്കാമെന്ന് പറഞ്ഞോ സർക്കാർ ഉദ്യോഗസ്ഥർക്ക് കൊടുക്കാനെന്ന് പറഞ്ഞോ പൈസ വാങ്ങുന്നതും, ആവശ്യപ്പെടുന്നതും കൈക്കൂലിയുടെ പരിധിയിൽ വരുന്നതും, ഇത്തരം കാര്യങ്ങൾ പറഞ്ഞ് പൈസ വാങ്ങിയാലോ ആവശ്യപ്പെട്ടാലോ ഭീക്ഷണിപ്പെടുത്തിയാലോ ഉടൻ തന്നെ വിജിലൻസിനെ അറിയിക്കേണ്ടതുമാണ്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. യോഗേഷ് ഗുപ്ത ഐ.പി.എസ് അഭ്യർത്ഥിച്ചു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response