ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കൊച്ചിയില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍.

ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്റെ യോഗം. .സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. വിന്‍സി നേരിട്ട ദുരനുഭവത്തില്‍ ഇന്റേണല്‍ കമ്മിറ്റി എന്ത് നിലപാട് എടുക്കുന്നോ അത് നടപ്പാക്കാന്‍ ബാധ്യസ്ഥരാണ് സിനിമ സംഘടനകള്‍.
ഐസിയില്‍ ഉയര്‍ന്നുവന്ന തീരുമാനങ്ങള്‍ അടക്കം ചേംബറില്‍ ചര്‍ച്ചയാകും. അമ്മയും ഫെഫ്കയുമടക്കമുള്ളവരെ ചേംബര്‍ നടപടികള്‍ അറിയിക്കും. ഇതിനിടെ, വിന്‍സി ഉന്നയിച്ച പരാതിയില്‍ ഷൈന്‍ ടോം ചാക്കോ, അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് ഇതുവരെ വിശദീകരണം നല്‍കിയില്ല. വിഷയത്തില്‍ അമ്മ രൂപീകരിച്ച മൂന്നംഗ സമിതി മുന്‍പാകെ വിശദീകരണം നല്‍കാന്‍ ഷൈനിനു നല്‍കിയ സമയം അവസാനിച്ചു. ഷൈനിന്റെ അച്ഛന്‍ മാത്രമാണ് അമ്മ പ്രതിനിധികളുമായി സംസാരിച്ചത്. ഷൈന്‍ മറുപടി നല്‍കാത്ത കാര്യം മൂന്നംഗ സമിതി അഡ്‌ഹോക്ക് കമ്മറ്റി മുന്‍പാകെ റിപ്പോര്‍ട്ട് ചെയ്യും. കൊച്ചിയില്‍ നടക്കുന്ന ഐസി യോഗം കൂടി പരിഗണിച്ച് സംഘടന അന്തിമ തീരുമാനത്തില്‍ എത്തിയേക്കും.അതേസമയം, ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളെ എക്‌സൈസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. റിമാന്‍ഡില്‍ കഴിയുന്ന തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, ഇവരുടെ സഹായി ഫിറോസ് എന്നിവരെയാണ് മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങുക. പ്രതികളെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്യും. ഇതിനുശേഷം ഇവര്‍ തങ്ങിയിരുന്ന കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും. ലഹരി കേസില്‍ കൊച്ചിയില്‍ പിടിയിലായ ഷൈന്‍ ടോം ചാക്കോ, തസ്ലീമയുമായി ബന്ധമുണ്ടെന്ന് മൊഴി നല്‍കിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അടക്കം എക്‌സൈസ് വ്യക്തത വരുത്തും. കേസുമായി ബന്ധപ്പെട്ട 25ലധികം പേരെയാണ് എക്‌സൈസ് ഇതുവരെ ചോദ്യം ചെയ്തത്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response