“ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി നോക്കുകുത്തി; ഭരിക്കുന്നത് ഉപജാപക സംഘമെന്ന്:കെ.സുധാകരന്‍ എംപി”

ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രി നോക്കുകുത്തിയാണെന്നും ഭരിക്കുന്നത് ഉപജാപക സംഘമാണെന്നും വ്യക്തമാക്കുന്നതാണ് ഭരണകക്ഷി എംഎല്‍എയും എസ്.പിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പിണറായി സര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തുന്ന ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി തൃശ്ശൂര്‍ പൂരം കലക്കി ബിജെപിക്ക് വിജയം ഒരുക്കിക്കൊടുത്തുയെന്ന ഭരണകക്ഷി എംഎല്‍യുടെ ആരോപണത്തിന്റെ മുനനീളുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണെന്നും സുധാകരന്‍ പറഞ്ഞു.

എല്‍ഡിഎഫ് എംഎല്‍എയുമായി എസ്.പി നടത്തിയ സംഭാഷണത്തില്‍ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപിക്കെതിരായ വെളിപ്പെടുത്തലുകളും ഗൗരവകരമാണ്. എഡിജിപിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തി ഈ ആരോപണങ്ങളില്‍ അന്വേഷണം നടത്തണം.ആഭ്യന്തരമന്ത്രിയുടെ കസേരയിലിരിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നേതൃത്വം നല്‍കുന്ന ഉപജാപക സംഘമാണ് ആഭ്യന്തരവകുപ്പിനെ നിയന്ത്രിക്കുന്നത്. ഭരണകക്ഷി എംഎല്‍എയും പോലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധബന്ധത്തിന് തെളിവാണ് പുറത്തുവന്ന ഫോണ്‍സംഭാഷണം.നിയമത്തോടും ജനങ്ങളോടും കടപ്പാട് പുലര്‍ത്തേണ്ട ഉദ്യോഗസ്ഥനാണ് തന്നെ സഹായിച്ചാല്‍ എംഎല്‍എയ്ക്ക് ആജീവനാന്തം വിധേയനായിരിക്കുമെന്ന് പറയുന്നത്. ഇതുപോലുള്ള ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് തന്നെ അപമാനമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

ഭരണകക്ഷി എംഎല്‍എയ്ക്കുപോലും രക്ഷയില്ല. ആ സ്ഥിതിക്ക് സാധാരണ ജനങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ? പോലീസിനെ സിപിഎം രാഷ്ട്രീയവത്കരിച്ചതിന്റെ ദുരന്തമാണ് ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍. സിപിഎമ്മിലെയും പോലീലിലെയും ലോബിയാണ് സംസ്ഥാനം ഭരിക്കുന്നത്. പരിതാപകരവും പരിഹാസ്യവുമായ അവസ്ഥയാണിതെന്നും കെ.സുധാകരന്‍ പറഞ്ഞു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.