
“സർവ്വീസിനെ തകർക്കാനുള്ള നീക്കം ചെറുത്ത് തോൽപ്പിക്കും:ചവറ ജയകുമാർ”
തിരുവനന്തപുരം: സംസ്ഥാനത്തെ പെൻഷൻകാരുടെ ആയുർദൈർഘ്യം കുറയണമെന്ന മന്ത്രിയുടെ വിവാദ പ്രസംഗം സാംസ്കാരിക കേരളത്തോടുള്ള അവഹേളനമാണെന്നും മന്ത്രി വിവാദ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്നും എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷൻ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓഫീസ് അറ്റന്റന്റ്/ ടൈപ്പിസ്റ്റ്/ഡ്രൈവർ തുടങ്ങി അറുപത്തിനായിരത്തിലധികം തസ്തികകൾ ഇല്ലാതാക്കുന്നു. ഇത് അഭ്യസ്തവിദ്യരായ യുവതയെ വഞ്ചിക്കുന്ന നടപടിയാണ്. പി.എസ്.സിയുടെ മത്സര പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽപ്പെട്ട് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടെ സർക്കാർ ജോലിയെന്ന പ്രതീക്ഷയുടെ കടയ്ക്കൽ കത്തി വെച്ചിരിക്കുകയാണ്. പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നെവെന്നു പറയുമ്പോൾ അരയും തലയും മുറുക്കി ഇറങ്ങുന്ന ഇടത് യുവജന സംഘടനകളെ ഇപ്പോൾ കാണാനില്ല. കേരളത്തിന്റെ സർക്കാർ ഓഫീസുകൾ കമ്മ്യൂണിസ്റ്റുകാർക്ക് യഥേഷ്ടം വിഹരിക്കാൻ തുറന്നിട്ടുകൊടുക്കുകയാണ്.
ജോലിക്ക് വേതനവും വിരമിച്ച ജീവനക്കാർക്ക് പെൻഷനും ലോകമെമ്പാടും അംഗീകരിച്ചതാണ്. സർക്കാർ സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിൽ നിന്നും പിൻവാങ്ങാനുള്ള സകല തന്ത്രവും പയറ്റുന്ന ഭരണകൂടം ഇപ്പോൾ മന്ത്രിസഭയിലെ പ്രമുഖനായ മന്ത്രിയെ ഉപയോഗിച്ച് തന്നെ പെൻഷനായ ജീവനക്കാരെ അപഹസിക്കുകയാണ്. ഇത് തിരുത്തിയെ മതിയാവൂ.
ജീവനക്കാരുടെ ശമ്പളവും പെൻഷനും അട്ടിമറിക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സിവിൽ സർവീസിലെ അടിസ്ഥാന തസ്തികകളായ ഓഫീസ് അറ്റൻഡന്റിന്റെയും ടൈപ്പിസ്റ്റുമാരുടേയും തസ്തികകളിൽ ഇനി സ്ഥിര നിയമനം വേണ്ട കരാറടിസ്ഥാനത്തിലുള്ള നിയമനം മാത്രം മതി എന്ന് ഉത്തരവിറക്കിയത്.വിരമിച്ച ഐ.എ.എസുകാരെയും ഐ.പി.എസുകാരെയും ഉന്നത തസ്തികകളിൽ നിയമിച്ച് അവർക്ക് ശമ്പളവും പെൻഷനും നൽകുന്ന സർക്കാരാണ് താഴെത്തട്ടിൽ ഉള്ള തസ്തികകൾ ഇല്ലാതാക്കാനായി ഭരണപരിഷ്കാര കമ്മീഷനെ കൂട്ടുപിടിക്കുന്നത്. സിവിൽ സർവീസ് ഡൗൺ സൈസ് ചെയ്യാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. ഇ-ഓഫീസ് നടപ്പിൽ വന്നതോടെ ജീവനക്കാരുടെ ആവശ്യമില്ല എന്ന തൊടു ന്യായമാണ് സർക്കാർ ഇതിനായി മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഭരണ സൗകര്യത്തിനായുള്ള ക്രമീകരണം മാത്രമാണ് ഇ-ഓഫീസ് എന്നതും നിലവിലുള്ള ജോലിഭാരത്തിൽ ഇത് വ്യത്യാസം വരുത്തുന്നില്ല എന്നതും സർക്കാർ അംഗീകരിക്കാൻ തയ്യാറാവുന്നില്ല.
ഡാറ്റ എൻട്രി ക്ലർക്ക്മാർ തന്നെ ചെയ്യുന്നു എന്ന വിവക്ഷയിലാണ് ടൈപ്പിസ്റ്റ് തസ്തികയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. എന്നാൽ എല്ലാ വകുപ്പുകളിലും ഡിജിറ്റലൈസേഷൻ നടപ്പാക്കിയതോടെ ഡാറ്റാ എൻട്രിയുടെ പ്രാധാന്യം വർധിക്കുകയാണ് ഉണ്ടായത്. ഉത്തരവാദിത്തപ്പെട്ട ജോലികൾ ചെയ്ത് തീർക്കുന്നതിനിടെ ക്ലർക്ക്മാർക്ക് ഡാറ്റ എൻട്രി കൂടി സമയബന്ധിതമായി ചെയ്യാൻ കഴിയില്ല. ഫലത്തിൽ പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ വൈകിപ്പിക്കുക എന്നത് മാത്രമേ ഇതിലൂടെ സാധ്യമാകുകയുള്ളൂ.
എന്തിനും ഏതിനും കരാർ നിയമനമാണ് പരിഹാരമാർഗമായി സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. പി.എസ്.സി യേയും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി സംവരണ തത്വങ്ങളും വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കാതെ കുടുംബശ്രീയുടെ മറവിൽ പാർട്ടി നിയമനവും കരാർ നിയമനവും നടത്താനുള്ള ശ്രമത്തെ ചെറുത്തു തോൽപ്പിക്കും. ഇത് സിവിൽ സർവീസ് സ്വകാര്യവൽക്കരണത്തിലേക്കുള്ള ആദ്യ ഘട്ടമാണ് എന്നതിൽ സംശയമില്ല.
ഇന്ത്യയിലെ തന്നെ ഏറ്റവും അധികം അഭ്യസ്തവിദ്യർ തൊഴിൽരഹിതരായുള്ള സംസ്ഥാനത്ത് അവസരം ഇല്ലാതാക്കി മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയുള്ള കരാർ നിയമനങ്ങൾ അംഗീകരിക്കാനാവില്ല. ടൈപ്പിസ്റ്റ് തസ്തികയും ഓഫീസ് അറ്റൻഡ് തസ്തികയും സിവിൽ സർവീസിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അത് നിർത്തലാക്കാനുള്ള നീക്കം ചെറുത്തു തോൽപ്പിക്കും.
ഭരണഘടനാ വിരുദ്ധവും ജനവിരുദ്ധവുമായ പ്രസ്താവന മന്ത്രി തിരുത്തണമെന്നും തസ്തികകൾ നിർത്തലാക്കി കൊണ്ടുള്ള ധനവകുപ്പിന്റെ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും തുടർന്ന് അദ്ദേഹം ആവശ്യപ്പെട്ടു.വി.എസ് രാഘേഷ് അധ്യക്ഷത വഹിച്ചു.ആർ.എസ്. പ്രശാന്ത് കുമാർ, അരുൺ ജി ദാസ്, ജോർജ്ജ് ആന്റണി, ഷൈൻകുമാർ ബി.എൻ , ലിജു എബ്രഹാം, എൻ.വി. വിപ്രേഷ്കുമാർ, റെനി രാജ് എന്നിവർ സംസാരിച്ചു.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.