16 June 2026
വിവാഹമോചനത്തിന്റെ പടിവാതിൽക്കലിൽ നിന്ന് വീണ്ടും ഒരുമിക്കുന്ന ഭാര്യയേയും ഭർത്താവിനേയും നമ്മൾ ചില സിനിമകളിൽ കണ്ടിട്ടുണ്ട്.

വിവാഹമോചനത്തിന്റെ പടിവാതിൽക്കലിൽ നിന്ന് വീണ്ടും ഒരുമിക്കുന്ന ഭാര്യയേയും ഭർത്താവിനേയും നമ്മൾ ചില സിനിമകളിൽ കണ്ടിട്ടുണ്ട്. എന്നാൽ ഡൽഹിയിലെ ഒരു കോടതിമുറിയിൽ അരങ്ങേറിയത് ഇതിലും നാടകീയമായ രംഗങ്ങളാണ്. വിവാഹമോചനവുമായ ബന്ധപ്പെട്ട രേഖകൾ കീറിക്കളഞ്ഞ് ഭാര്യ ഭർത്താവിന്റെ അരികിലേക്ക് ഓടുകയായിരുന്നു. ഇതോടെ അഞ്ച് വർഷം നീണ്ട നിയമപോരാട്ടം അവസാനിപ്പിച്ച് ഇരുവരും വീണ്ടും ഒന്നിച്ചു.

2020-ലാണ് സൗരഭും ശിഖയും വിവാഹിതരായത്. ഇതിന് പിന്നാലെ തന്നെ വിവാഹജീവിതത്തിൽ പ്രശ്‌നങ്ങളും തുടങ്ങി. ഇരുവരും നിയമത്തിന്റെ വഴി നേടി. വാദം കേൾക്കാനായി പലപ്പോഴും കോടതിയിലെത്തി. അനന്തമായ വാദങ്ങളും നിയമപരമായ തർക്കങ്ങളും ഇരുവരേയും സാമ്പത്തികമായും വൈകാരികമായും ബാധിച്ചു. ശിഖയുടെ കുടുംബമാണ് കൂടുതൽ ദുരിതങ്ങൾ അനുഭവിച്ചത്. മകളുടെ ഭാവിയിൽ ആശങ്കപ്പെട്ട അച്ഛന് ഇതിനിടയിൽ ഹൃദയാഘാതമുണ്ടായി. ചികിത്സിക്കാൻ പണമില്ലാത്തതിനാൽ കുടുംബം അദ്ദേഹത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനിടയിലാണ് സിനിമയെപ്പോലെ ട്വിസ്റ്റ് വരുന്നത്. സൗരഭ് അച്ഛന്റെ അസുഖത്തെ കുറിച്ച് തിരക്കുകയും ഗുരുഗ്രാമിലെ മികച്ച ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റുകയും ചെയ്തു. അവിടുത്തെ ചികിത്സയെ തുടർന്ന് അദ്ദേഹം സുഖം പ്രാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ശിഖയും സൗരഭും കേസിന്റെ മറ്റൊരു വാദത്തിനായി കോടതിയിലെത്തി. വിവാഹമോചനം എന്ന തീരുമാനത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് സൗരഭിനോട് ജഡ്ജി ചോദിച്ചപ്പോൾ അദ്ദേഹം ശിഖയെ നോക്കി പുഞ്ചിരിക്കുകയാണ് ചെയ്തത്. ഇതോടെ ശിഖ രേഖകൾ കീറിക്കളഞ്ഞ് സൗരഭിന് അരികിലേക്ക് ഓടുകയായിരുന്നു. ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചു. അഞ്ച് വർഷത്തെ ദേഷ്യവും സങ്കടവുമെല്ലാം അതിൽ അലിഞ്ഞില്ലാതെയായി.