മുൻ വിരോധം നിമിത്തം യുവാവിനെയും ബന്ധുക്കളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായി. തെക്കുംഭാഗം നടുവത്തുചേരി സണ്ണി ഭവനിൽ സൈമൺ മകൻ സണ്ണി(36) ആണ് ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. മുൻ വിരോധം നിമിത്തം, മാർച്ച് മാസം എട്ടാം തീയതി വൈകുന്നേരം 07.00 മണിയോടെ ഗുഹാനന്ദപുരം ക്ഷേത്രത്തിലെ കെട്ടുകാഴ്ച ഉത്സവം കണ്ട് കൊണ്ടു നിന്ന തെക്കുംഭാഗം സ്വദേശിയായ അനന്തുവിനെ പ്രതിയും സംഘവും ആക്രമിക്കുകയായിരുന്നു. കൈയ്യിൽ കരുതിയിരുന്ന വാൾ ഉപയോഗിച്ച് അനന്തുവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി അക്രമം തടയാൻ ശ്രമിച്ച അനന്തുവിന്റെ ബന്ധുക്കളേയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും നിലത്ത് തള്ളിയിട്ട് ചവിട്ടുകയും ചെയ്യ്തു. ആക്രമണത്തിൽ അനന്തുവിന്റെ മൂക്കിന്റെ പാലത്തിന് പൊട്ടൽ ഏൽക്കുകയും ചെയ്യ്തു. കഴിഞ്ഞ വർഷം ഉത്സവത്തോടനുബന്ധിച്ച് അനന്തുവിന്റെയും പ്രതിയുടെയും ക്ലബ്ബുകൾ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഈ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. തെക്കുംഭാഗം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്. തെക്കുംഭാഗം പോലീസ് ഇൻസ്‌പെക്ടർ പ്രസാദിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
