പ്രമുഖ മാധ്യമപ്രവർത്തകൻ പി.എസ് ശ്യാംലാൽ എഴുതുന്നു. തനിക്ക് മറക്കാൻ കഴിയാത്ത തീയതിയും പിന്നെ സംഭവിച്ചെതെല്ലാം എഫ് ബി പേജിലാണ് കുറിപ്പ്.
2011 മാർച്ച് 18..
ആ തീയതി ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം മറക്കില്ല.
എൻ്റെ പത്രപ്രവർത്തനത്തിൽ ഏറ്റവും നിർണ്ണായകമായ ദിവസം.
അന്ന് ഞാൻ മാതൃഭൂമി തിരുവനന്തപുരം ബ്യൂറോയിൽ ലേഖകനാണ്.
അന്നൊക്കെ മാർച്ച് 18 പിറന്നാൾ പ്രമാണിച്ച് മാതൃഭൂമിക്ക് അവധിയാണ്.
പക്ഷേ, ഒരു സവിശേഷ സാഹചര്യത്തിൽ അന്ന് പത്രം അച്ചടിക്കാൻ തീരുമാനിച്ചു.
പത്രം അവധിയായതിനാൽ അന്ന് ഭാര്യക്കൊപ്പം ഒരു യാത്രയ്ക്ക് പരിപാടിയിട്ടിരുന്നു.
അപ്പോഴാണ് തലേദിവസം രാത്രി വൈകി ബ്യൂറോ ചീഫ് ടി.അരുൺകുമാർ എന്ന അരുണേട്ടൻ വിളിക്കുന്നത് -‘അടുത്ത ദിവസം പത്രം അച്ചടിക്കുന്നുണ്ട്, അങ്ങ് പുലർച്ചെ ക്ലിഫ് ഹൗസിലെത്തണം. എഡിറ്ററുടെ നിർദ്ദേശമാണ്’.
പത്രാധിപരുടെ നിർദ്ദേശപ്രകാരം അതിരാവിലെ ക്ലിഫ് ഹൗസിലെത്തി.
വി.എസ്സിനു സമീപത്ത് ഞാൻ ഏറ്റവുമധികം സമയം ചെലവഴിച്ച ദിവസം അന്നായിരുന്നു.
ഒരു മുഖ്യമന്ത്രിയെ ഇത്രയും അടുത്തു നിന്ന് ഇത്രയധികം നേരം കണ്ടുകൊണ്ടിരിക്കാൻ ലഭിച്ച അവസരം.
അന്നെഴുതിയ വാർത്തയാണിത്.
അതെഴുതാനുള്ള സാഹചര്യം വാർത്ത വായിച്ചാൽ മനസ്സിലാവും..
>>>>>
വി.എസ്സിന് വൻ ഡിമാൻഡ്
തിരുവനന്തപുരം: ഇപ്പോൾ എല്ലാവർക്കും വി.എസ്.അച്യുതാനന്ദനെ വേണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കു ശേഷം ക്ലിഫ് ഹൗസിലെ ഫോണുകൾക്കും വി.എസ്സിൻ്റെയും പി.എ. സുരേഷിൻ്റെയും മൊബൈൽ ഫോണുകൾക്കും വിശ്രമമുണ്ടായിരുന്നില്ല. വിളിച്ചതിൽ ഭൂരിപക്ഷവും ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഇടം നേടിയവർ. പ്രചാരണത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കുകയാണ് ദൗത്യം. കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ വി.എസ്സല്ലാതെ മറ്റൊരാളെയും ഇപ്പോൾ അവർക്കു സങ്കല്പിക്കാൻ പോലുമാവുന്നില്ല. നെടുമങ്ങാട് മണ്ഡലത്തിലെ സി.പി.എെ. സ്ഥാനാർത്ഥി പി.രാമചന്ദ്രൻ നായർ ഒരൂ പടി കൂടി മുന്നോട്ടു പോയി -വി.എസ്സിനെ ക്ഷണിക്കാൻ നേരിട്ടെത്തി. അനുയായികൾക്കൊപ്പം കേരളാ കോൺഗ്രസ് നേതാവ് പി.സി.തോമസും വന്നു.
പക്ഷേ, മണിക്കൂറുകൾക്കു മുമ്പ് സ്ഥിതി ഇതായിരുന്നില്ല. ക്ലിഫ് ഹൗസ് ആകെ സമ്മർദ്ദത്തിലായിരുന്നു. സന്ദർശകർക്ക് അപ്രഖ്യാപിത, അല്ലെങ്കിൽ സ്വയപ്രഖ്യാപിത വിലക്ക്. സി.പി.എം. സംസ്ഥാന ‘നേതൃത്വ’ത്തെ പിണക്കാൻ അവർക്ക് താല്പര്യമില്ല. പക്ഷേ, ഒന്നും കൂസാതെ വി.എസ്സിനെ പലരും വിളിക്കുന്നുണ്ടായിരുന്നു. സന്ദർശനാനുമതി ചോദിച്ചവർക്ക് അതു ലഭിച്ചില്ല എന്നു മാത്രം.
ഗൃഹനാഥനു മാത്രം ഒരു കൂസലുമുണ്ടായിരുന്നില്ല. ‘ഇതെത്ര കണ്ടതാ’ എന്ന ഭാവം. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്കു തന്നെ അദ്ദേഹം എഴുന്നേറ്റു. യോഗ ചെയ്തു. പിന്നെ സഹായിക്കൊപ്പം ക്ലിഫ് ഹൗസിൽ അല്പസമയം ബാഡ്മിൻ്റൺ. കളിക്കുശേഷം ഉദ്യാനത്തിൽ അല്പനേരം ഉലാത്തി. വിവിധ ആവശ്യങ്ങളും ആവലാതികളുമായി ചിലർ സംസ്ഥാന മുഖ്യമന്ത്രിയെ കാണാൻ വന്നിരുന്നു. അവർക്കു പറയാനുള്ളത് അദ്ദേഹം ക്ഷമാപൂർവ്വം കേട്ടു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ട്, എങ്കിലും കഴിയുന്നത് ചെയ്യാമെന്നായിരുന്നു മറുപടി. പ്രാതൽ പൂർത്തിയാക്കി പത്രങ്ങളുടെ ലോകത്തേക്ക്.
രാവിലെ 10ന് എ.കെ.ജി. സെൻ്ററിൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമുണ്ട്. വി.എസ്. ഇറങ്ങുന്ന ലക്ഷണമില്ല. പത്രങ്ങൾക്കൊപ്പം ടെലിവിഷൻ ചാനലുകൾ മാറ്റി നോക്കി അദ്ദേഹം കസേരയിൽ ഉറച്ചിരുന്നു. അപ്പോഴേക്കും അവെയ്ലബിൾ പി.ബി. യോഗം സംബന്ധിച്ച വാർത്തകൾ വന്നു തുടങ്ങിയിരുന്നു. അതു കണ്ടിട്ടും വി.എസ്സിൻ്റെ മുഖത്ത് ഭാവദേഭമില്ല.
ഇടയ്ക്ക് ചില ഫോൺ വിളികൾ. ജില്ലാതല നേതാക്കളായിരുന്നു വിളിച്ചവരിൽ ഭൂരിഭാഗവും. കഴിയുന്നത്രയാളുകളോട് വി.എസ്. തന്നെ സംസാരിച്ചു. ഇതിനിടെ ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ കാണാൻ പുറത്തുപോയി. തിരികെ വന്നു വീണ്ടും ടെലിവിഷൻ വാർത്തകളുടെ ലോകത്തേക്ക്.
ഇടയ്ക്കൊരു ഫോൺ. പതിഞ്ഞ സ്വരത്തിൽ മറുപടി പറയുമ്പോൾ മുഖ്യമന്ത്രിയുടെ മുഖത്ത് ഗൗരവം. കണ്ടു നിന്നവർക്ക് ആകാംക്ഷ. ഡൽഹിയിൽ അവെയ്ലബിൾ പി.ബി. നടക്കുന്നു. അവിടെ നിന്നായിരുന്നോ ഫോൺ എന്നു ന്യായമായും സംശയം. ചോദിക്കാനാർക്കും ധൈര്യമില്ല. മറുപടി ലഭിക്കുകയുമില്ല. അപ്പോഴേക്കും വാർത്ത വന്നു തുടങ്ങി -വി.എസ്സിനെ മത്സരിപ്പിക്കാൻ പി.ബി. യോഗം സംസ്ഥാന സെക്രട്ടേറിയറ്റിനു നിർദ്ദേശം നൽകിയെന്ന്. ക്ലിഫ് ഹൗസിലെ ജീവനക്കാർക്കും വി.എസ്സിൻ്റെ അനുയായികൾക്കും ആഹ്ളാദം. വാർത്ത ശരിയാണോ എന്നറിയാനുള്ള ആകാംക്ഷ. മുഖ്യമന്ത്രിക്കു മാത്രം ഭാവമാറ്റമില്ല.
അറിയിപ്പു വന്നു -സി.പി.എമ്മിൻ്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ സെക്രട്ടറി പിണറായി വിജയൻ്റെ പത്രസമ്മേളനം 12.45ന്. എല്ലാവരും ആകാംക്ഷയോടെ ടെലിവിഷൻ സ്ക്രീനിലേക്കു നോക്കി. സ്ഥാനാർത്ഥികളുടെ പട്ടിക പിണറായി വായിച്ചു തുടങ്ങി. വടക്കു നിന്നു തെക്കോട്ട് എന്ന ക്രമത്തിലാണ് വായന. പതിനൊന്നാമതായി തലശ്ശേരി വന്നു -കോടിയേരി ബാലകൃഷ്ണൻ സ്ഥാനാർത്ഥി. മലമ്പുഴയുടെ സ്ഥാനം 39 ആണ്. ‘വി.എസ്.അച്യുതാനന്ദൻ’ എന്ന പേര് വായിക്കുമ്പോൾ ഭാവഭേദം വരാതിരിക്കാൻ പിണറായി പരമാവധി ശ്രമിക്കുന്നതു പോലെ തോന്നി.
തിരഞ്ഞെടുപ്പിൽ ആരു നയിക്കും എന്ന ചോദ്യത്തിനുള്ള മറുപടിയായി ‘വി.എസ്. അനിഷേധ്യ നേതാവാണ്, അദ്ദേഹം ലിസ്റ്റിലുള്ളപ്പോൾ ആ ചോദ്യത്തിനു പ്രസക്തിയുണ്ടോ?’ എന്ന മറുചോദ്യം പിണറായി ഉന്നയിക്കുമ്പോൾ അതു കണ്ടുനിന്നവരുടെ മുഖത്ത് ചിരിപടർന്നു. വി.എസ്. നിർനിമേഷനായി ടെലിവിഷൻ സ്ക്രീനിൽ നോക്കിയിരുന്നു.
പത്രസമ്മേളനം കഴിഞ്ഞതോടെ ക്ലിഫ് ഹൗസിലേക്ക് മാധ്യമപ്പട കുതിച്ചെത്തി. വി.എസ്സിനെ ഒന്നു കാണണം. കവാടത്തിനു മുന്നിൽ സുരക്ഷാവലയം. അകത്തു പ്രവേശിക്കാനാവില്ല. കാത്തിരിപ്പ് നീളുകയായി. പി.എ. സുരേഷിൻ്റെ ഫോണിലേക്ക് തുടർച്ചയായ വിളികൾ. അല്പം കഴിഞ്ഞപ്പോൾ സുരേഷ് പുറത്തെത്തി -‘ഇന്നു കാണുന്നില്ല. പിന്നീട് കാണാമെന്ന് എല്ലാവരോടും പ്രത്യേകം പറയണമെന്ന് അദ്ദേഹം എന്നെ പറഞ്ഞേല്പിച്ചിരിക്കുകയാണ്’. അതോടെ മാധ്യമപ്രവർത്തകർ മടങ്ങുകയായി.
ഉച്ചയ്ക്കുശേഷം ഫോൺ പ്രവാഹം. വിളിച്ചവരെല്ലാം ആഹ്ളാദം പ്രകടിപ്പിക്കുകയായിരുന്നു. ആലപ്പുഴയിൽ നിന്ന് ഒരു സംഘം പാർട്ടി പ്രവർത്തകർ വന്നു. അവർക്ക് കാണാൻ അനുമതി ലഭിച്ചു. ഈ സമയത്താണ് സ്ഥാനാർത്ഥികൾ വിളിച്ചു തുടങ്ങിയത്. എല്ലാവരോടും വി.എസ്. ഒരു മറുപടി തന്നെ പറഞ്ഞു -‘ബന്ധപ്പെട്ടവരുമായി ആലോചിച്ച് തീരുമാനിക്കാം’. സ്ഥാനാർത്ഥികളെല്ലാം പ്രതീക്ഷയിലാണ്. വി.എസ്. വന്നാൽ യുദ്ധം പകുതി ജയിച്ചു എന്ന് അവർ ആത്മാർത്ഥമായി വിശ്വസിക്കുന്നു. പാർട്ടിയിൽ വി.എസ്സിനെ എതിർക്കാൻ മത്സരിക്കുന്നവർക്കു പോലും ഇപ്പോൾ ബലം നൽകുന്നത് ഈ വിശ്വാസമാണ്.
<<<<<<
ഈ വാർത്ത വള്ളിപുള്ളി തെറ്റാതെ 2011 മാർച്ച് 19ന് ഇറങ്ങി മാതൃഭൂമി പത്രത്തിൽ സെൻ്റർ സ്പ്രെഡായി അച്ചടിച്ചുവന്നിട്ടുണ്ട്, വി.എസ്.ശ്യാംലാൽ എന്ന പേരിൽ തന്നെ.
വി.എസ്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നാറിൽ കൈയേറ്റം തേടിപ്പോയപ്പോഴും സ്മാർട്ട് സിറ്റി ചർച്ചകൾക്ക് നേതൃത്വം കൊടുക്കുമ്പോഴുമെല്ലാം കാഴ്ചക്കാരനായി അടുത്ത് ഞാനുണ്ടായിരുന്നു. പക്ഷേ, 2011 മാർച്ച് 18 വേറിട്ടൊരു ദിവസമായിരുന്നു എന്നു പറയാതെ വയ്യ.
പാർട്ടി നേതൃത്വവുമായി നിരന്തര സമരത്തിലായിരുന്നു ഒരു ഘട്ടത്തിൽ വി.എസ്.
ആ സമയത്ത് അദ്ദേഹത്തെ പാർട്ടിക്കു പുറത്തെത്തിക്കാൻ കഴിവിൻ്റെ പരമാവധി ശ്രമിച്ചവർ ഏറെയുണ്ട്.
പക്ഷേ, വി.എസ്സിന് എല്ലാം പാർട്ടിയായിരുന്നു.
തൻ്റെ അന്ത്യയാത്ര പാർട്ടി പതാക പുതച്ചാവണം എന്ന് അദ്ദേഹം ആഗ്രഹിച്ചു.
ആ ആഗ്രഹം സഫലമാക്കിയാണ് അദ്ദേഹം മടങ്ങുന്നത്.
ഇങ്ക്വിലാബ് സിന്ദാബാദ്..
വിപ്ലവം ജയിക്കട്ടെ..
വി.എസ്. എന്നും ഓർമ്മയിലുണ്ടാവും.
ആ ഇനിഷ്യൽ എനിക്കും സ്വന്തമായതിനാൽ മറക്കില്ലെന്നുറപ്പ്..
