മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ആഭ്യന്തര ശത്രുക്കളായിട്ടാണ് ആര്‍എസ്എസ് കാണുന്നത്. ഇന്ത്യയുടെ ദേശീയത എന്നത് ഹൈന്ദവ ദേശീയതയാണെന്നാണ് ആര്‍എസ്എസ്-സംഘ്പരിവാര്‍ ശക്തികള്‍ കരുതുന്നത്. മോഡി മതന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിക്കുന്നു.’സ്വാതന്ത്ര്യം, സോഷ്യലിസം, സാമൂഹികനീതി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് സിപിഐ ദേശ വ്യാപകമായി സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കടപ്പാക്കട സ്പോര്‍ട്സ് ക്ലബില്‍ നടന്ന സമ്മേളനംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുസിപിഐ ദേശീയനിര്‍വാഹകസമിതി അംഗംഅഡ്വ. കെ പ്രകാശ്ബാബു.പൗരത്വഭേദഗതി നിയമം മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയപ്പോള്‍ ഒഴിവാക്കപ്പെട്ട ഒരേഒരു വിഭാഗം മുസ്ലിങ്ങളാണ്. വഖഫ് നിയമത്തില്‍ കേന്ദ്ര വഖഫ് ബോര്‍ഡിലും സംസ്ഥാന വഖഫ് ബോര്‍ഡിലും അമുസ്ലിങ്ങളായിട്ടുള്ളവരെ ഉള്‍പ്പെടുത്താനും സിഇഒ ആയി അമുസ്ലീമിനെ നിയമിക്കാനുമാണ് മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേവസ്വംബോര്‍ഡില്‍ ഹിന്ദുവല്ലാത്ത ഒരാളിനെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ എന്തായിരിക്കും ഫലമെന്ന് പ്രകാശ്ബാബു ചോദിച്ചു. മുനമ്പത്ത് താമസിക്കുന്ന ക്രിസ്തുമത വിശ്വാസികളെ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടാനാണ് സംഘ്പരിവാര്‍ ശക്തികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വത്തുള്ളത് കത്തോലിക്ക സഭയ്ക്കാണെന്ന ലേഖനം വന്നത് ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിലാണ്. മുഗള്‍ ഭരണകാലത്തുണ്ടായിരുന്ന പല സ്ഥലനാമങ്ങളും ഇപ്പോള്‍ മോഡി സര്‍ക്കാര്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. മുഗള്‍ രാജാവായിരുന്ന ഔറംഗസീബിന്റെ ശവകുടീരം പോലും പൊളിച്ചുമാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ ആര്‍എസ്എസ് നടത്തുന്നത്. മുഗള്‍ സാമ്രാജ്യകാലത്തെ സംഭാവനകള്‍ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല. ചരിത്രത്തില്‍ ഒരിടത്തും പ്രാധാന്യമില്ലാതിരുന്ന സംഘ്പരിവാര്‍ ശക്തികളാണ് ഇപ്പോള്‍ ചരിത്രത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. സാമൂഹ്യനിതീ ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. ഈ ഭരണഘടന ഉറപ്പിനെയാണ് ഇന്ത്യയില്‍ ഫാസിസ്റ്റ് ശക്തികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. സോഷ്യലിസ്റ്റ് സംവിധാനവും മതേതരത്തവും സാമൂഹ്യനീതിയും ഉറപ്പുവരുത്താനുള്ള പോരാട്ടമാണ് നാം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ സെക്രട്ടറി പി എസ് സുപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ആര്‍ ലതാദേവി, ആര്‍ വിജയകുമാര്‍, എസ് വേണുഗോപാല്‍, ജി ബാബു, ആര്‍ എസ് അനില്‍ എന്നിവര്‍ പങ്കെടുത്തു. എം എസ് താര സ്വാതവും മണ്ഡലം സെക്രട്ടറി നന്ദിയും പറഞ്ഞു.
