ദുബായ് മുഹൈസിനയിലാണ് ഷൈലയും ഷഫീക്കും താമസിക്കുന്നത്. രണ്ട് ദശകത്തോളമായി ദുബായ് ടാക്‌സി കമ്പനിയിൽ (ഡിടിസി) ഡ്രൈവറായി ജോലി ചെയ്യുകയാണ് ഷൈല. മകൻ ഷഫീക്കിനെ അതേ പാതയിൽ എത്തിച്ചതും ഷൈല തന്നെയാണ്. ഭർത്താവ് മരിച്ചതോടെ കുടുംബത്തെ പോറ്റേണ്ട ചുമതല ഷൈലയുടെ ചുമലിലായി. അങ്ങനെ 1999ലാണ് ഷൈല യുഎഇയിലെത്തിയത്. വെറും ഒരുവയസ് മാത്രം പ്രായമുള്ള ഇളയമകൻ ഷഫീക്കിനെയും മൂത്തമകൻ ഷാജുദ്ദീനെയും ബന്ധുക്കളെ ഏൽപ്പിച്ചാണ് ഷൈല വിമാനം കയറിയത്.53ാം വയസിലും ദുബായിലെ നിരത്തുകളിൽ അതിവേഗം ടാക്‌സി ഓടിക്കുകയാണ് ഷൈല തയ്യിൽ കുഞ്ഞു മുഹമ്മദ്. അതേനിരത്തിൽ തന്നെ മറ്റൊരു ടാക്‌സി ഡ്രൈവറായി 31കാരനായ മകൻ ഷഫീക്കും ഒപ്പമുണ്ട്. ഒരേസമയത്ത് ജോലി ചെയ്ത്, ഒരുമിച്ച് റംസാൻ വ്രതം നോറ്റ്, വീട്ടിൽ ഒരുമിച്ച് ഭക്ഷണം പാകം ചെയ്ത് കഴിയുകയാണ് ഈ അമ്മയും മകനും.ഷാർജയിലെ ഒരു അറബ് കുടുംബത്തിന്റെ വീട്ടുജോലിക്കാരിയായിരുന്നു ആദ്യം. ഇതിനിടെ പണം സ്വരൂപിച്ച് ഡ്രൈവിംഗ് പഠനവും ആരംഭിച്ചു. 2002ൽ ആദ്യ ചാൻസിൽ തന്നെ ഡ്രൈവിംഗ് ലൈസൻസ് നേടിയെടുത്തു. തുടർന്ന് മറ്റൊരു കുടുംബത്തിന്റെ കുടുംബ ഡ്രൈവറായി ജോലി ചെയ്തു. പിങ്ക് ടാക്‌സി ഡ്രൈവർമാർക്കുള്ള ഡിടിസിയുടെ പരസ്യം കണ്ടതാണ് ജീവിതത്തിൽ വഴിത്തിരിവായത്. തുടർന്ന് ഡ്രൈവർ തസ്‌തികയിലേയ്ക്ക് അപേക്ഷിക്കുകയും ജോലി ലഭിക്കുകയും ചെയ്തു. ഡ്രൈവർ ജോലിക്കിടെയാണ് അറബിയും ഇംഗ്ളീഷും പഠിച്ചത്.ദുബായിലെ ഒരു കമ്പനിയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയാണ് ഷാജുദ്ദീൻ. മൂന്നുവർഷം മുൻപാണ് ഷഫീക്ക് ഡിടിസിയിൽ ഡ്രൈവറായി പ്രവേശിച്ചത്. ഉമ്മയാണ് ദുബായിലെ ഡ്രൈവിംഗ് അനായാസമാക്കിയതെന്നും ദുബായ് കൈവെള്ളയിലെ രേഖകൾ പോലെ ഉമ്മയ്ക്ക് അറിയാമെന്നും ഷഫീക്ക് പറയുന്നു. 19 വർഷത്തെ ഡ്രൈവിംഗ് ജോലിക്കിടെ ഒരിക്കൽപോലും അപകടം വരുത്തിയിട്ടില്ലെന്ന് ഷൈല അഭിമാനത്തോടെ പറയുന്നു. ലിമോ ഡ്രൈവർ പദവിയിലാണ് ഷൈല ഇപ്പോൾ. 60 വയസിനും അപ്പുറം ആരോഗ്യം അനുവദിക്കുംവരെ ഡ്രൈവറായി തുടരുo.
