ഗുണ്ടാ ക്ഷേമനിധി”കുഞ്ഞു കഥ

ബഹുമാനപ്പെട്ട
വകുപ്പ് മന്ത്രിയ്ക്ക്…
മേപ്രാംകുടി പഞ്ചായത്തിൽ തല്ലുകൊള്ളിപ്പുരയിടത്തിൽ ഒരു കാലത്ത് നാടിനെ വിറപ്പിച്ചിരുന്ന (ഇപ്പോഴും ആഗ്രഹമുണ്ട് നടക്കുമെന്ന് തോന്നുന്നില്ല) റിട്ടയേർഡ് ഗുണ്ട പി.പി നത്ത് ദാമോദരൻ ബോധിപ്പിയ്ക്കുന്ന അപേക്ഷ.
സർ, കഴിഞ്ഞ മുപ്പത്തിമൂന്ന് വർഷമായി മാന്യമായി ഗുണ്ടാപ്പണി ചെയ്ത് ഉപജീവനം കഴിച്ച് പോന്നിരുന്ന ഒരാളാണ് ഞാൻ .സ്ഥിരമായി തൊഴിൽ സാദ്ധ്യതയില്ലാത്തതാണ് ഞങ്ങളുടെ തൊഴിൽ മേഖല ഇന്ന് നേരിടുന്ന ഏറ്റവും വലിയ സങ്കടം. വല്ലപ്പോഴും കിട്ടുന്ന ക്വട്ടേഷൻ വർക്കാണ് മുൻപ് ജീവിതം മുന്നോട്ട് കൊണ്ടു പൊയ്ക്കൊണ്ടിരുന്നത്. പിന്നെ ഉത്സവ സ്ഥലങ്ങളിലെ ചെറുതും വലിയതുമായ അടിപിടി, അത് ഗുണ്ട എന്ന പേര് നിലനിർത്താമെന്നല്ലാതെ സാമ്പത്തികമായി മറ്റ് പ്രയോജനമൊന്നും കിട്ടിയിരുന്നുമില്ല. നാട്ടിൻപുറങ്ങളിലെ ഉത്സവങ്ങളിൽ ഞങ്ങളുടെ വക കലാപരിപാടികൾ ഒരു സ്ഥിരം ഐറ്റമായിരുന്നു. അങ്ങിനെ എത്രയെത്ര ഉത്സവങ്ങൾ കലക്കിയെന്ന് എനിയ്ക്ക് തന്നെ എണ്ണമില്ല. ഘോഷയാത്രയോ, ഗാനമേളയോ ഒക്കെ നടക്കുമ്പോൾ രണ്ട് തല്ലുണ്ടാക്കി അത് പൊളിച്ചടുക്കുമ്പോൾ ഞങ്ങൾക്ക് കിട്ടുന്ന സന്തോഷം ഓണം ബംബർ അടിക്കുന്നതിന് തുല്യമായിരുന്നു. ഉത്സവപ്പറമ്പിൽ അമ്മമാരും കുഞ്ഞുങ്ങളും നിലവിളിച്ചുകൊണ്ട് ചിതറിയോടുന്നത് കാണുമ്പോഴുള്ള ആഹ്ളാദം എങ്ങിനെ വർണ്ണിയ്ക്കും എന്നെനിക്കറിയില്ല.വേദിയ്ക്ക് മുൻപിലിരുന്ന് കലാകാരന്മാരെ ശല്യം ചെയ്തതും പല തവണ കർട്ടൻ താഴ്ത്തിച്ച് അവരെ കരയിച്ച് ഞങ്ങൾ ആനന്ദിച്ചതും ഇന്നും അഭിമാനത്തോടെയാണ് ഓർക്കുന്നത്. എൻ്റെയും ലോക്കൽ ഗുണ്ടാക്കുഞ്ഞുങ്ങളുടേയും ആക്രമണങ്ങൾക്ക് വിധേയരായ പല ഹതഭാഗ്യരും ഇന്ന് നാട്ടിലുണ്ട്. പോലീസുകാരും നാട്ടുകാരും ആവശ്യത്തിലധികം ഞങ്ങൾക്കും തന്നിട്ടുണ്ട്.
നെഞ്ചാംകൂടത്തിന് കിട്ടിയ ഇടിയുടേതായിരിയ്ക്കാം വിട്ടു വിട്ട് സ്പീക്കറിൻ്റെ ഡയഫ്രം തെറിക്കുന്ന ശബ്ദത്തിലുള്ള ചുമ വന്ന് ഇന്ന് പഴയ ഗാംഭീര്യത്തോടെ ഒന്ന് എണീറ്റ് നിന്ന് മീശ പിരിയ്ക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് പല ഗുണ്ടകളും. കൊവിഡ് പ്രതിസന്ധിയയ്ക്ക് ശേഷം ഞങ്ങളുടെ മേഖലയാകെ ദുരിതത്തിലാണ്. സത്യം പറഞ്ഞാൽ നല്ല തല്ലുണ്ടാക്കിയിട്ട് വർഷങ്ങളായി. പല ഗുണ്ടകളുടേയും ദേഹം അനങ്ങാതിരുന്ന് കോച്ച് വാതം പിടിച്ച് കിടപ്പിലായിരിക്കുകയാണ് എന്നാണ് ഇന്നലെ ഞങ്ങൾ നടത്തിയ ഗൂഗിൾ മീറ്റിംഗിലൂടെ കണ്ട ദയനീയകാഴ്ച്ച. അന്തസ്സോടെ മുകളിലേയ്ക്ക് പിരിച്ച് വെച്ച പലരുടേയും മീശ പോലും ചുരുണ്ടുകൂടി താഴേയ്ക്ക് വന്നു എന്ന റിപ്പോർട്ട് ഞങ്ങളുടെ വംശനാശത്തിൻ്റെ സൂചനയാണ്. ശരീരത്തിന് നല്ല കാലത്ത് കിട്ടിയ കേട് തീർക്കാൻ ഇത്തിരി കുഴമ്പ് ചൂടാക്കി തേച്ച് പിടിപ്പിയ്ക്കാനുള്ള സാമ്പത്തികത്തിനു പോലും ഞങ്ങളിന്ന് ബുദ്ധിമുട്ടുകയാണ്. ഗുണ്ടകളാണെന്ന് പറഞ്ഞിട്ട് കടക്കാരൻ ഒരു കവറ് പാല് പോലും കടം തരുന്നില്ല ?. പുറത്തിറങ്ങി നാട്ടുകാരെ ഒന്ന് വിരട്ടാമെന്ന് വെച്ചാൽ മുടിയും നീട്ടി വളർത്തി കൊറെ പിള്ളേര് വെള്ളോം മോന്തി ഇറങ്ങിയിട്ടുണ്ട് അവന്മാര് താടിയ്ക്ക് തട്ടും. പഴയപോലെ ചന്തേലൊന്ന് ഇറങ്ങി ഗുണ്ടാപ്പിരിവ് നടത്താമെന്ന് വെച്ചാൽ പണ്ട് കലക്കിയ ഉത്സവ കമ്മറ്റിക്കാരുടെ ആരുടെയെങ്കിലും മുന്നിൽപ്പെടുമോ എന്ന ആശങ്കയും നിലനില്ക്കുകയാണ് .
ആകെ പ്രതിസന്ധിയുടെ വക്കിലാണ് ഈ വിഭാഗം. ആയതിനാൽ ഈ മേഖല നിലനില്ക്കണമെങ്കിൽ ഞങ്ങളെ എല്ലാവരേയും എത്രയും വേഗം ഗുണ്ടാക്ഷേമനിധി യിൽ ഉൾപ്പെടുത്തി പെൻഷൻ നല്കണമെന്നും, തുരുമ്പെടുത്ത ഞങ്ങളുടെ പണി ആയുധങ്ങൾ മെയിൻ്റനൻസ് ചെയ്യുന്നതിന് പ്രത്യേക ഗുണ്ടാ പാക്കേജിൽ ഉൾപ്പെടുത്തി ലോൺ അനുവദിക്കണമെന്നും, സീനിയോറിറ്റി അനുസരിച്ച് നല്ല കാലത്ത് നാട്ടുകാരുടെ മർദ്ദനമേറ്റ് ചികിത്സയിലിരിയ്ക്കുന ഇന്നും ജീവിച്ചിരിയ്ക്കുന്ന പഴയ ചട്ടമ്പിമാർ മുതൽ താഴോട്ടുള്ളവർക്ക് അടിയന്തിരമായി ജീവൻരക്ഷാ മരുന്നുകൾ നല്കുവാനുള്ള നടപടികൾ സ്വീകരിയ്ക്കണമെന്നും അമിത വിനയത്തോടെ
അപേക്ഷിച്ചു കൊള്ളുന്നു.
ഈ അപേക്ഷ നിരസിച്ചാൽ അടുത്ത ഉത്സവകാലമാകുമ്പോൾ തല്ലുണ്ടാക്കാൻ ആളുണ്ടാവില്ല എന്നും പ്രത്യേകം ഓർമ്മപ്പെടുത്തുന്നു .
എന്ന്. Rtd:ഗുണ്ട പി.പി.നത്ത് ദാമോദരൻ (ഒപ്പ് .ച്റീ…. )
(9048427347)

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.