“സഭാതർക്കം: സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി”

കൊച്ചി: സഭാതർക്കം നിലനിൽക്കുന്ന പള്ളികളുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി. പള്ളികൾ ഏറ്റെടുക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജികളിൽ കുറ്റം ചുമത്തുന്ന നടപടികളുമായി മുന്നോട്ടു പോകാനാണു ഹൈക്കോടതി തീരുമാനം. നവംബർ എട്ടിനു ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകാൻ എതിർകക്ഷികളായ ചീഫ് സെക്രട്ടറി, പൊലീസ്, കലക്ടർ, യാക്കോബായ സഭാംഗങ്ങൾ തുടങ്ങിയവർക്കു ജസ്റ്റിസ് വി.ജി.അരുൺ നിർദേശം നൽകി.

എറണാകുളം, പാലക്കാട് ജില്ലകളിലായി ഓർത്തഡോക്സ്–യാക്കോബായ സഭാതർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ സംബന്ധിച്ചാണു കേസ്. സുപ്രീം കോടതി ഉത്തരവനുസരിച്ച് ഈ പള്ളികൾ ഏറ്റെടുക്കാൻ ഹൈക്കോടതി നേരത്തേ പാലക്കാട്, എറണാകുളം കലക്ടർമാർക്കു നിർദേശം നൽകിയിരുന്നു. ഈ ഉത്തരവിനെതിരെ സർക്കാരും യാക്കോബായ സഭാംഗങ്ങളും നൽകിയ അപ്പീലുകൾ ഡിവിഷൻ ബെഞ്ച് തള്ളി. തുടർന്നാണ് കേസുകളിൽ കുറ്റം ചുമത്തുന്ന നടപടികൾക്കായി എതിർകക്ഷികളോടു നേരിട്ടു ഹാജരാകാൻ കോടതി നിർദേശിച്ചത്. നേരിട്ടു ഹാജരാകാനായില്ലെങ്കിൽ കോടതിയെ അറിയിക്കാമെന്നും വ്യക്തമാക്കി.

ഓർത്തഡോക്സ് സഭയിലെ ഫാ. സി.കെ.ഐസക് കോറെപ്പിസ്കോപ്പ ഉൾപ്പെടെയുള്ളവർ നൽകിയ കോടതിയലക്ഷ്യ ഹർജികളാണു ഹൈക്കോടതി പരിഗണിച്ചത്. എറണാകുളം ജില്ലയിലെ പുളിന്താനം സെന്റ് ജോൺസ് ബെസ്ഫാഗെ പള്ളി, ഓടക്കാലി സെന്റ് മേരീസ് പള്ളി, മഴുവന്നൂർ സെന്റ് തോമസ് പള്ളി, പാലക്കാട് ജില്ലയിലെ മംഗലംഡാം സെന്റ് മേരീസ് പള്ളി, എരിക്കിൻച്ചിറ സെന്റ് മേരീസ് പള്ളി, ചെറുകുന്നം സെന്റ് തോമസ് പള്ളി എന്നീ പള്ളികളുമായി ബന്ധപ്പെട്ട കേസുകളാണു ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading