
സംസ്ഥാനത്തെ ആദ്യ ലോജിസ്‌റ്റിക് ടൗൺഷിപ്പ് വിഴിഞ്ഞത്ത് ; പതിനായിരങ്ങൾക്ക് തൊഴിൽ .
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ലോജിസ്‌റ്റിക് ടൗൺഷിപ്പ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഉയരും. പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ ലോജിസ്‌റ്റിക്‌സ്, മിനി ലോജിസ്‌റ്റിക്‌സ് പാർക്കുകളുടെ ഈ ശൃംഖലയിലൂടെ പ്രദേശവാസികളടക്കം പതിനായിരങ്ങൾക്ക് തൊഴിൽ ലഭിക്കും. തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം മുതൽ നാവായിക്കുളം വരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രത്യേക വികസന ഇടനാഴി (ഔട്ടർ ഏരിയ ഗ്രോത്ത് കോറിഡോർ) യുടെ ഭാഗമായ ആദ്യ ടൗൺഷിപ്പായിരിക്കുമിത്.
ബാലരാമപുരം, വെങ്ങാനൂർ, കോട്ടുകാൽ, വിഴിഞ്ഞം വില്ലേജുകളിൽ നിന്നായി 630 ഹെക്ടറോളം സ്ഥലം ഏറ്റെടുക്കും. ഒരു പ്രദേശത്തെ ഭൂമി, ഉടമകളുടെ സമ്മതത്തോടെ വികസനാവശ്യത്തിനായി വിജ്ഞാപനം ചെയ്യുന്ന ‘ലാൻഡ് പൂളിങ്’ രീതിയാണ് ഇവിടെ നടപ്പാക്കുക. ഇതിനായി പുതിയ നിയമം നിർമിക്കുന്നതിനുള്ള കരടും തയ്യാറായി.
വെങ്ങാനൂർ വില്ലേജിൽ ജനങ്ങളെ ബോധവൽകരിക്കുന്നത് ഉൾപ്പെടെയുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി. കേരള ലോജിസ്‌റ്റിക്‌സ് പാർക്ക് നയത്തിന് മന്ത്രിസഭയുടെ അംഗീകാരംകൂടി ലഭിച്ചതോടെ പദ്ധതിക്ക് വേഗംകൂടും. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്‌റ്റ്‌മെന്റ് ബാങ്ക് (എഐഐബി) ഉൾപ്പെടെ നിരവധി ദേശീയ അന്താരാഷ്ട്ര കമ്പനികളും സ്‌റ്റാർട്ടപ്പുകളും നിക്ഷേപത്തിന് താൽപര്യം അറിയിട്ടുണ്ടെന്ന് പദ്ധതിയുടെ നടത്തിപ്പുകാരായ ക്യാപ്പിറ്റൽ റീജിയൻ ഡവലപ്മെന്റ് പ്രോജക്ട്–2 (സിആർഡിപി 2) അധികൃതർ പറഞ്ഞു.
നിർബന്ധിച്ച് ഭൂമി ഏറ്റെടുക്കില്ല
ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ സർവേ നമ്പർ ഉൾപ്പെടെയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഭൂവുടമകളിൽനിന്ന് അഭിപ്രായം തേടും. 75 ശതമാനം പേർ സമ്മതിക്കുകയാണെങ്കിൽ മാത്രമേ ഭൂമി ഏറ്റെടുക്കൂ. പകുതി സ്ഥലം വ്യവസായങ്ങൾക്കായി നീക്കിവയ്‌ക്കും. സംരംഭങ്ങൾക്ക് നൽകിയതിനുശേഷമുള്ള മുഴുവൻ ഭൂമിയും ഉടമകൾക്ക് ആനുപാതികമായി വിട്ടുനൽകും.
എന്താണ് ലോജിസ്‌റ്റിക് പാർക്ക്
വിവിധ ഉൽപന്നങ്ങളുടെ സംഭരണം, മാനേജ്മെന്റ്, വിതരണം, ഗതാഗതം എന്നിവയ്‌ക്കായി രൂപകൽപന ചെയ്‌തിട്ടുള്ള വ്യവസായ മേഖലയാണ് ലോജിസ്‌റ്റിക് പാർക്ക്. ഉൽപാദന സ്ഥലത്തുനിന്നും കമ്പോളത്തിലേക്കും ഉപഭോക്താക്കളിലേക്കും അതിവേഗത്തിലും ശ്രദ്ധയോടെയും ഉൽപന്നങ്ങൾ എത്തിക്കുന്ന ബൃഹത്തായ ശൃംഖലയാണിത്.
നിരനിരയായി കപ്പലുകൾ
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ലക്ഷ്യമിട്ട് നീങ്ങുന്നത് ആറുകപ്പലുകൾ. അഞ്ചും മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എംഎസ്‌സി) കപ്പലുകളാണ്. പടുകൂറ്റൻ മദർഷിപ്പായ എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റ് തുറമുഖത്ത് എത്തിയതിനുപിന്നാലെയാണ് കൂടുതൽ കപ്പലുകൾ താൽപ്പര്യം അറിയിച്ചത്. എവർഗ്രീൻ കമ്പനിയുടെ കപ്പലുകളും താമസിയാതെ വിഴിഞ്ഞം തുറമുഖത്ത് എത്തും.
തിങ്കൾ പകൽ മൂന്നിന് എംഎസ്‌സിയുടെ ക്ലോഡ് ഗിറാർഡെറ്റ് വിഴിഞ്ഞത്തെത്തി. 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ളതാണ് കപ്പൽ. വാണിജ്യപ്രവർത്തനങ്ങൾ ആരംഭിക്കുംമുമ്പേ കൂടുതൽ കണ്ടെയ്‌നർ കൈകാര്യം ചെയ്യാനുള്ള നീക്കവുമായി മുന്നോട്ടുപോകുകയാണ് നിർമാണ കമ്പനിയായ അദാനി പോർട്സ്. ക്ലോഡ് ഗിറാർഡെറ്റിന്റെ വരവ് കേരളത്തിനുള്ള ഓണസമ്മാനമാണെന്ന് അദാനി പോർട്‌സ് എംഡി കരൺ അദാനി പറഞ്ഞു.
തൂത്തുക്കുടിയിൽ പുതിയ ടെർമിനൽ
വിഴിഞ്ഞം തുറമുഖത്തിന് അടുത്ത് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ തിങ്കളാഴ്ച പുതിയ ടെർമിനൽ ഉദ്‌ഘാടനം ചെയ്‌തു. ഇതോടെ ടെർമിനലുകളുടെ എണ്ണം മൂന്നായി. ജെ എം ബക്‌സിയുടെ ഉടമസ്ഥതയിലുള്ളതാണ് പുതിയ ടെർമിനൽ. ഡ്രാഫ്‌റ്റ് 14.20 മീറ്ററും ബർത്ത് 300 മീറ്ററുമാണ്. 20 മീറ്ററിലധിക ഡ്രാഫ്‌റ്റുള്ള വിഴിഞ്ഞത്തിന് തൂത്തുക്കുടി ഭീഷണിയല്ല.
ശരാശരി നാലായിരത്തിലും അയ്യായിരത്തിനുമിടയിൽ കണ്ടെയ്‌നർ വഹിക്കാൻ ശേഷിയുള്ള കപ്പലുകളായിരിക്കും അവിടെ എത്തുക. ട്രാൻസ്‌ഷിപ്പ്‌മെന്റായി വികസിക്കുമ്പോൾ തൂത്തുക്കുടിയിൽനിന്ന് കൂടുതൽ കപ്പലുകൾ വിഴിഞ്ഞത്ത് എത്തുകയും ചെയ്യും.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.