ജലസേചന വകുപ്പിലെ ജീവനക്കാരുടെ സ്ഥലം മാറ്റങ്ങളിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണം,ജോയിന്റ് കൗണ്‍സില്‍.

ജലസേചന വകുപ്പില്‍ നിന്നിറങ്ങുന്ന സ്ഥലംമാറ്റ ഉത്തരവുകളില്‍ മാനദണ്ഡം ലംഘിച്ചു കൊണ്ട് സ്ഥലം മാറ്റങ്ങള്‍ അനുവദിക്കുന്നുവെന്നും അത്തരം സ്ഥലംമാറ്റങ്ങള്‍ക്ക് പിന്നിലെ ഉന്നത ഉദ്യോഗസ്ഥരുടെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍ ആവശ്യപ്പെട്ടു. സ്വന്തം ജില്ലയില്‍ ഒഴിവുകള്‍ നിലനില്‍ക്കെ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട നിയമനം നല്‍കാതെ മറ്റു വിദൂര ജില്ലകളിലേക്ക് മാറ്റി നിയമിക്കുന്നതും പിന്നീട് ചിലര്‍ക്ക് മാനദണ്ഡവിരുദ്ധമായി സ്ഥലംമാറ്റം അനുവദിക്കുന്നതും ജലസേചന വകുപ്പില്‍ സാധാരണമാണെന്നും ഇത് അനുവദിച്ചു കൊടുക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാരുടെ സ്ഥലംമാറ്റങ്ങളിലും പ്രമോഷനുകളിലും സുതാര്യത ഉറപ്പ് വരുത്തിക്കൊണ്ട് ഓണ്‍ലൈന്‍ സ്ഥലംമാറ്റം നടത്തുകയാണ് വേണ്ടതെന്നും 2017 ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ജലസേചന വകുപ്പിലും ഓണ്‍ലൈന്‍ സ്ഥലംമാറ്റം അടിയന്തരമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്നലെ ഇറങ്ങിയ വകുപ്പിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്മാരുടെ പ്രൊമോഷന്‍ ഉത്തരവിലെ വ്യാപകമായ അഴിമതിയും അപാകതകളും സംബന്ധിച്ച് ജീവനക്കാരുടെ ഭാഗത്തുനിന്ന് ധാരാളം പരാതികള്‍ ലഭിച്ചിട്ടുള്ളതായും പ്രസ്തുത ഉത്തരവ് റദ്ദ് ചെയ്തുകൊണ്ട് മാനദണ്ഡങ്ങള്‍ അനുസരിച്ച് പുതുക്കിയ ഉത്തരവ് ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.ഹരീന്ദ്രനാഥ് അധ്യക്ഷനായിരുന്നു.   സെക്രട്ടേറിയറ്റംഗം പി.ശ്രീകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ യു.സിന്ധു, ജി.സജീബ് കുമാര്‍, ആര്‍.സരിത എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ സൗത്ത് ജില്ലാ സെക്രട്ടറി വിനോദ്.വി.നമ്പൂതിരി സ്വാഗതവും നോര്‍ത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല നന്ദിയും പറഞ്ഞു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading