മം​ഗലപുരം വിഭാ​​ഗീയതയിൽ നടപടി; മധു മുല്ലശ്ശേരിയെ സിപിഐഎം പുറത്താക്കും.

തിരുവനന്തപുരം: മംഗലപുരത്ത് ഏരിയാ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയ മുൻ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഐഎം പുറത്താക്കും. മധു മുല്ലശേരിയെ പുറത്താക്കാൻ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തു. മധു മുല്ലശ്ശേരിയ്ക്കെതിരെ നടപടി വേണമെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നെന്ന് നേതാക്കൾ പറഞ്ഞു.

പാർട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു മധുവിന്റെ ഇറങ്ങിപ്പോക്ക്. മധു ഏരിയ സെക്രട്ടറിയാവുന്നത് ജില്ലാ സെക്രട്ടറി ഏതിർത്തതാണ് തർക്കത്തിന് കാരണം. എം. ജലീലിനെയാണ് പുതിയ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. താൻ പാർട്ടിയിൽ നിന്ന് പുറത്തുപോയെന്ന പരാമർശം മധു മുല്ലശേരി തന്നെ പരസ്യമായി നടത്തിയിരുന്നു.

കോൺഗ്രസും, ബിജെപി ഉൾപ്പെടെയുള്ള പാർട്ടികളും തന്നെ സമീപിച്ചെന്നാണ് മധു മുല്ലശ്ശേരിയുടെ പ്രതികരണം. എതിർവാ പറഞ്ഞാൽ ഉടൻ പുറത്താക്കുക എന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥിരം ശൈലിയാണെന്ന് മധു പ്രതികരിച്ചു. തൻ്റെ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായും വി. ജോയ് ജില്ലാ സെക്രട്ടറി ആയതുമുതൽ തന്നോട് അവഗണന കാണിച്ചുവെന്നും മധു കൂട്ടിച്ചേർത്തു.

ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരായ ആരോപണം മറുപടി അർഹിക്കാത്തത് കടകംപ്പള്ളി സുരേന്ദ്രനും പറഞ്ഞു. മധുവിനെതിരെ പാർട്ടിക്ക് മുന്നിലുള്ള പരാതികളെ കുറിച്ച് ഇപ്പോൾ പറയുന്നില്ല. സമ്പന്നായ ഒരാൾ ഏരിയാ സെക്രട്ടറിയായതൊക്കെ അതിൻ്റെ ഭാഗമായുള്ള കാര്യങ്ങളാണ്. രണ്ട് തവണ ഏരിയാ സെക്രട്ടറിയായിരുന്ന ആൾ സംഘനാപരമായി ഇത്തരം പാപ്പരത്തമുള്ള ആളാണെന്ന കാര്യം തിരിച്ചറിയാൻ സാധിച്ചില്ല. മധുവിന്റെ മകൻ പോലും പാർട്ടി മാറിയാൽ പോകുമോയെന്ന് സംശയമുണ്ടെന്നും കടകംപളളി പറഞ്ഞു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading