വിദ്യാർത്ഥിക്ക് ഗഞ്ചാവ് വിൽപ്പന നടത്തിയ പ്രതികൾ പോലീസ് പിടിയിൽ

കൊല്ലം:പ്ലസ് വൺ വിദ്യാർത്ഥിക്ക് ഗഞ്ചാവ് വിൽപ്പന നടത്തിയ പ്രതികൾ പോലീസിന്റെ പിടിയിലായി. പ്രാക്കുളം മാവിളയിൽ വീട്ടിൽ ജോൺ മകൻ ആന്റണി(19), പ്രാക്കുളം മാഞ്ഞാലിൽ വീട്ടിൽ ക്രിസ്റ്റി മകൻ അഭിഷേക്(20) എന്നിവരാണ് പളളിത്തോട്ടം പോലീസിന്റെ പിടിയിലായത്. സ്‌കൂൾ അധികൃതർ നടത്തിയ പരിശോധനയിൽ പ്ലസ് വൺ വിദ്യാർത്ഥിയായ കുട്ടിയുടെ പക്കൽ നിന്നും ചെറിയ അളവിൽ ഗഞ്ചാവ് കണ്ടെത്തിയിരുന്നു. തുടർന്ന് വിവരം പള്ളിത്തോട്ടം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് ഗഞ്ചാവ് പോലുള്ള ലഹരി വസ്തുക്കൾ എത്തിച്ച് നൽകിയിരുന്ന പ്രതികളെ പറ്റി വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർ പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥികളെ ഉപയോഗിച്ച് ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പന നടത്തിയിരുന്നതായും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരി പദാർത്ഥങ്ങൾ നൽകിയതിലൂടെ 7 വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ് പ്രതികൾ ചെയ്യ്തിരിക്കുന്നത്.
പള്ളിത്തോട്ടം പോലീസ് ഇൻസ്‌പെക്ടർ ഷഫീഖിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഓ മാരായ സുനിൽ ലാസർ, മനോജ്, സി.പി.ഓ അഭിലാഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.