സാമൂഹിക-ക്ഷേമ മേഖലയിൽ നീതി ബോധത്തോടെ പ്രവർത്തിക്കാൻ പിന്തുണ ഉറപ്പാക്കും: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

കൽപ്പറ്റ: കുടുംബശ്രീ പ്രവർത്തകർക്ക് സാമൂഹിക- ക്ഷേമ മേഖലയിൽ നീതിബോധത്തോടെ പ്രവർത്തിക്കാൻ സർക്കാർ പിന്തുണ ഉറപ്പാക്കുമെന്ന് രജിസ്ട്രേഷൻ – പുരാവസ്തു – പുരാരേഖ – മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. സംസ്ഥാന കുടുംബശ്രീ മിഷന്റെയും ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷവും സംസ്ഥാനതല സിംപോസിയവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വനിതകൾക്ക് സമത്വ ബോധത്തോടെ പ്രവർത്തിക്കാൻ പ്രായോഗികവും നിയമപരവുമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാമൂഹിക- ഭരണ- ആരോഗ്യ- ജനകീയ രംഗങ്ങളിൽ വനിതകൾ സാർവ്വത്രിക ഇടപെടൽ നടത്തുകയാണ്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവിധ സംരംഭങ്ങളിൽ കുടുംബശ്രീ പ്രവർത്തകരുടെ പ്രാധാന്യം ഉറപ്പാക്കുന്നുണ്ട്. ജില്ലയിൽ 1.5 ലക്ഷം കുടുംബശ്രീ അംഗങ്ങളാണ് പ്രവർത്തിക്കുന്നത്. അതിജീവനത്തിന്റെ യഥാർഥ പാത സ്ത്രീ ശാക്തീകരണമാണെന്ന് പരിപാടിയിൽ അധ്യക്ഷനായി എം.എൽ.എ ടി.സിദ്ദിഖ് പറഞ്ഞു. ലഹരിക്കെതിരെയുള്ള ചെറുത്തുനിൽപ്പിന് കുടുംബശ്രീക്ക് നിർണ്ണായക പങ്കാളിത്തം വഹിക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു. വനിതകൾക്കായുള്ള പോരാട്ടം ഒരു ദിനത്തിൽ മാത്രമായി ഒതുങ്ങരുതെന്നും സ്ത്രീകളുടെ ലക്ഷ്യത്തിന് സമൂഹവും കുടുംബവും ഒറ്റക്കെട്ടായി സഹകരിക്കുമ്പോഴാണ് വിജയം കൈവരിക്കാൻ കഴിയുകയെന്നും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു. പരിപാടിയിൽ എഴുത്തുകാരികളായ എസ്. ധനുജ കുമാരി, ഷീല ടോമി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി. രോഷ്നി എന്നിവരെ മന്ത്രി ആദരിച്ചു. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച ജില്ലയിലെ വനിതാ പ്രതിഭകളെ മന്ത്രി ആദരിച്ചു. ബാലസഭാംഗങ്ങൾ തയ്യാറാക്കിയ പുസ്തകം കുടുംബശ്രീ ഡയറക്ടർ ജില്ലാ കളക്ടർക്ക് കൈമാറി.

സംസ്ഥാനത്തെ വിവിധ ജില്ലകൾ തയ്യാറാക്കിയ പ്രബന്ധങ്ങളുടെ വികസന മാതൃക കൽപ്പറ്റ നഗരസഭാ ചെയർമാൻ അഡ്വ. ടി.ജെ ഐസക്ക് പ്രകാശനം ചെയ്തു. എം.എൽ.എ ടി സിദ്ദിഖ് അധ്യക്ഷനായ പരിപാടിയിൽ കുടുംബശ്രീ മിഷൻ ഡയറക്ടർ കെ.എസ് ബിന്ദു, സംസ്ഥാന കുടുംബശ്രീ മിഷൻ പ്രോഗ്രാം ഓഫീസർ ഡോ.ബി ശ്രീജിത്ത്, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ, സിഡിഎസ് ചെയർപേഴ്സൺമാർ, അയൽക്കൂട്ടം അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
*ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കുടുംബശ്രീ പ്രവർത്തകരും*
ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കുടുംബശ്രീ പ്രവർത്തകരും. സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിൻ്റെ സഹായത്തോടെ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കാൻ കുടുംബശ്രീ അംഗങ്ങളെ ശക്തിപ്പെടുത്താൻ തയ്യാറാക്കിയ സന്നദ്ധം ദുരന്ത ലഘൂകരണ പദ്ധതി രജിസ്‌ട്രേഷന്‍ -പുരാവസ്തു- പുരാരേഖ-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍  ഉദ്ഘാടനം ചെയ്തു. അപ്രതീക്ഷിത ദുരന്തങ്ങളുടെ സ്വഭാവം കണക്കിലെടുത്ത് പ്രാദേശിക ദുരന്ത സാധ്യതകൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കുടുംബശ്രീ വനിതാ സേനയെ കെട്ടിപ്പടുക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം. ദുരന്ത നിവാരണ തത്ത്വങ്ങൾ, ദുരന്താഘാത ലഘൂകരണ തന്ത്രങ്ങൾ, പ്രായോഗിക – സാങ്കേതിക പരിശീലനം, കമ്മ്യൂണിറ്റി അധിഷ്ഠിത ഇടപെടലുകൾ ഉൾക്കൊള്ളിച്ചാണ് സന്നദ്ധം പദ്ധതി നടപ്പാക്കുന്നത്. സന്നദ്ധം വനിതാ സേനയുടെ പരിശീലന
പരിപാടി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ 4000 അംഗങ്ങളിൽ ദുരന്ത നിവാരണത്തിൽ ശാസ്ത്രീയ-സാങ്കേതിക- സമൂഹാധിഷ്ഠിത ഘടകങ്ങൾ ഉൾപ്പെടുത്തി ദ്വിദിന പരിശീലനം നൽകും. രണ്ടാം ഘട്ടത്തിൽ ദുരന്ത നിവാരണത്തിലെ പ്രായോഗിക പരിശീലനങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. സ്ത്രീകൾ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ലക്ഷ്യം കൈവരിക്കാൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളിൽ പൂർണ്ണമായി പങ്കെടുക്കാൻ അവകാശവും തുല്യതയും ശാക്തീകരണവും ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ലിംഗനീതി ഉള്‍ച്ചേര്‍ത്ത വികസന മാതൃകകള്‍ എന്ന വിഷയത്തില്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സിംപോസിയം വേറിട്ട അനുഭവമായി. ദേശീയ ക്യാമ്പയിന്‍ നയിചേത്നയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ജില്ലാതല ഓപ്പണ്‍ ഫോറത്തിൽ തയ്യാറാക്കിയ പ്രബന്ധങ്ങളാണ് സിംപോസിയത്തില്‍ അവതരിപ്പിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നും അട്ടപ്പാടിയില്‍ നിന്നുമായി 15 പ്രബന്ധങ്ങളാണ് സിംപോസിയത്തില്‍ അവതരിപ്പിച്ചത്. മികച്ച പ്രബന്ധാവതരണം നടത്തി 83 പോയിൻ്റുമായി മലപ്പുറം ജില്ല ഒന്നാമതായി. 77 പോയിന്‍റുമായി എറണാകുളം രണ്ടാമതും 71.6 പോയിന്‍റുമായി ആലപ്പുഴ ജില്ല മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് സമാപന സമ്മേളനത്തില്‍ കുടുംബശ്രീ ഡയറക്ടര്‍ കെ.എസ് ബിന്ദു പുരസ്കാരം വിതരണം ചെയ്തു.

 വികസന വിഷയങ്ങളില്‍ ലിംഗനീതി, തുല്യത ഉറപ്പാക്കാൻ മികച്ച മാതൃകകളും ആശയങ്ങളുമാണ് സിംപോസിയം വേദിയില്‍ അവതരിപ്പിച്ചത്. കുടുംബശ്രീയുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്ന ഒട്ടേറെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സിംപോസിയത്തില്‍ ഉയര്‍ന്നു. ഓരോ ജില്ലയെയും പ്രതിനിധീകരിച്ച് ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഓപ്പണ്‍ ഫോറങ്ങളുടെ സംഘാടനം, പ്രബന്ധ അവതരണത്തിലെ മികവ്, വികസന മാതൃകകളിലെ ലിംഗനീതി ഉള്‍ച്ചേര്‍ക്കല്‍ എന്നിവയാണ് വിലയിരുത്തിയത്. കൂടാതെ പ്രബന്ധാവതരണ ശേഷം ചോദ്യോത്തര വേളയും ഉണ്ടായി.
എസ്.സി.ഇ.ആര്‍.ടി മുന്‍ കരിക്കുലം മേധാവി ഡോ. പി. സത്യനേശന്‍, യു,എന്‍ വിമന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. പീജാ രാജന്‍, എസ്.സി.ഇ.ആര്‍.ടി മൂല്യ നിര്‍ണയ വിഭാഗം റിസര്‍ച്ച് ഓഫീസര്‍ ഡോ. അഭിലാഷ് ബാബു, കര്‍ണാടക ഇന്‍ക്ലൂസീവ് ലൈവ്ലിഹുഡ് പ്രോഗ്രാം ജെന്‍ഡര്‍ ആന്‍ഡ് സോഷല്‍ ഇന്‍ക്ലൂസീവ് ലീഡ് വി. സിന്ധു എന്നിവരടങ്ങിയ പാനലാണ് വിജയികളെ കണ്ടെത്തിയത്.

Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

Leave a Response