“മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ അമ്പതിന്റെ നിറവിൽ:വാർഷിക സമ്മേളനം 25ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും”
മിത്തും ചരിത്രവും രാഷ്ട്രീയവും പ്രണയവുമെല്ലാം ഇടകലർന്ന മാന്ത്രികാഖ്യാനത്തിലൂടെ വായന ക്കാരുടെ മനസ്സു കീഴടക്കിയ എം മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ നോവലിന് അമ്പത് വയസ്സു പൂർത്തിയാവുന്നു. മലയാളസാഹിത്യത്തിലെ നാഴികക്കല്ലെന്നു വിശേഷിപ്പിക്കാവുന്ന ഈ നോവലിന്റെ അമ്പതാം വാർഷികം കേരള സാഹിത്യ അക്കാദമി ആഘോഷിക്കുന്നു. ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ അമ്പതാം വാർഷിക സമ്മേളനം നവംബർ 25 തിങ്കളാഴ്ച ഉച്ചക്ക് 3.30ന് മയ്യഴി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പുതുച്ചേരി എംഎൽഎ രമേഷ് പറമ്പത്ത് അധ്യക്ഷനാവും. സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തും. ടി പത്മനാഭൻ മുഖ്യാതിഥിയാവും. എം മുകുന്ദൻ, സിപി അബൂബക്കർ, ഡോ. എ വത്സലൻ, അശോകൻ ചെരുവിൽ, കെ ആർ മീര, ഡോ. കെ പി മോഹനൻ, ഇപി രാജഗോപാലൻ, പ്രിയ എഎസ്, എംവി നികേഷ് കുമാർ, എ ജയരാജൻ എന്നിവർ സംസാരിക്കും. ഇഎം അഷ്‌റഫ് സംവിധാനം ചെയ്ത ബോൺഴൂർ മയ്യഴി പ്രദർശിപ്പിക്കും. രാവിലെ ചിത്രകാര സംഗമവും പ്രഭാഷണങ്ങളും നടക്കും.





