അധികാരത്തിനായ് ആരുമായ് കൂട്ടുകൂടാം എന്ന ചിന്ത നല്ലതിനല്ല, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടുത്ത് എത്താറായി. രാഷ്ട്രീയ പാർട്ടികൾ കുറച്ചു ദിവസമായി വിവാദത്തിലാണ്, കുറച്ചു മാധ്യമങ്ങളും ഇത്തരം വിഷയങ്ങളിൽ വിവാദ പ്രസ്താവനയ്ക്ക് ശക്തി നൽകുന്നുമുണ്ട്. കേവലം ചാനൽ ചർച്ചകളിൽ പ്രേക്ഷരുടെഎണ്ണം കുറയുന്നത് മനസ്സിലാക്കി ഇപ്പോൾ പല മാധ്യമങ്ങളും ലൈവിലാണ്. ഒരു പ്രദേശത്ത് തമ്പടിച്ച് ഉള്ളതും ഇല്ലാത്തതും പടച്ചുവിടുന്നതിൽ വലിയ ആത്മാർത്ഥത കാണിക്കുന്നവരാണെല്ലാം.
മാധ്യമ സ്ഥാപനങ്ങൾ മാധ്യമപ്രവർത്തകരായവരെ അങ്ങോട്ടു വിടുന്നതുതന്നെ ഏറ്റവും കൂടുതൽ കാണികളെ ആകർഷിക്കുന്നതാകാണം പടച്ചുവിടുന്നതെല്ലാം. ഇന്നലെ തന്നെ എം വി ഗോവിന്ദനും വി.ഡി സതീശനും നൽകിയ വാർത്ത സമ്മേളനങ്ങൾ ഒരു ദിവസത്തെ ചർച്ചയ്ക്ക് ആവോളമുണ്ട്. അതുണ്ടാക്കിയ നാണക്കേട് പാർട്ടികൾക്ക് ലഭിച്ചത് വളരെ വലുതാണ്. കേവലം വോട്ട് എന്നത് ആരിൽ നിന്ന് വാങ്ങിയാലും കുഴപ്പമില്ലെന്ന് കരുതുന്ന രാഷ്ട്രീയമായിപ്പോയി എല്ലാം.
ഇത്തരം പിന്തുണയ്ക്കുന്ന രാഷ്ട്രീയ മത തീവ്രവാദ പാർട്ടികൾ നൽകുന്ന പിന്തുണ LDF ഉം UDF ഉം വാങ്ങരുതായിരുന്നു. ഇത്തരം ഇത്തിൾ കണ്ണികളായ പാർട്ടികൾ വിചാരിക്കും ഞങ്ങളില്ലെങ്കിൽ ഇവരാരും ജയിക്കില്ലെന്ന്. ഇത്തരം ആളുകൾ പിന്തുണ നൽകുന്നത് വെറുതയല്ല അവർക്ക് പുറത്ത് നിന്ന് അധികാരം നുണയാനുള്ള അവസരം ഉണ്ടാകും. ഒപ്പം ജാതി മത ശക്തികളുടെ നീക്കങ്ങളെ കരുതലോടെ കാക്കാൻ ഇവർക്കാകും. അത് ജനാധിപത്യത്തിൻ്റെ കടയ്ക്കൽ കത്തി വയ്ക്കലാകും. ഹിന്ദു മുസ്ലീം കൃസ്ത്യൻ വർഗീയത ആപത്താണെന്ന് തിരിച്ചറിയുന്ന പാർട്ടികൾ തന്നെ അവരെ സ്വീകരിക്കാൻ തയ്യാറായാൽ ആശയങ്ങളുടെ വില എവിടെയാണ് നാം കാണുന്നത്, കേൾക്കുന്നത്, പ്രവർത്തിപ്പിക്കുന്നത്.