സ്കൂളിൽ തോക്കുമായി എത്തിയ പ്ലസ് വൺ വിദ്യാർഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. ആലപ്പുഴ നഗരത്തിലെ സർക്കാർ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്. വെടിവെപ്പിൽ ആർക്കും സാരമായ പരിക്കില്ല.
ചൊവ്വാഴ്ച ആണ് സംഭവം. വിദ്യാർഥികൾ തമ്മിൽ സ്കൂൾവളപ്പിൽ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കാണ് അടിപിടിയിലെത്തിയത്. ഉച്ചഭക്ഷണ സമയത്ത് സ്കൂളിന് പുറത്തിറങ്ങിയ കുട്ടികൾ തമ്മിൽ തർക്കമുണ്ടാവുകയും സ്കൂളിന്റെ മുന്നിലെ റോഡരികിൽ വച്ച് വെടിയുതിർക്കുകയുമായിരുന്നു.
സംഭവത്തിൽ സ്കൂളിലെ അധ്യാപകർ പരാതി നൽകിയതിനെത്തുടർന്ന് ബുധനാഴ്ച ആലപ്പുഴ സൗത്ത് പൊലീസ് വെടിയേറ്റ വിദ്യാർഥിയുടെ മൊഴിയെടുത്തു. തുടർന്ന് വെടിവെച്ച വിദ്യാർഥിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ എയർഗണ്ണും കത്തിയും കണ്ടെടുത്തു. വേറെ രണ്ടു വിദ്യാർഥികളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മൂന്നുപേർക്കും പ്രായപൂർത്തിയാകാത്തതിനാൽ പൊലീസ് ജുവനൈൽ കോടതിക്കു റിപ്പോർട്ട് നൽകി. കുട്ടികൾ ജുവനൈൽ കോടതിയിൽ ഹാജരാകണം.
Discover more from News12 india malayalam
Subscribe to get the latest posts sent to your email.




