കൊല്ലം:ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം ചവറ സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് ജില്ലയിൽ ചങ്ങരോത്ത് വില്ലേജിൽ അവടുക്ക LP സ്‌കുളിന് സമീപം മീതലെ കുന്നത്ത് വീട്ടിൽ മുഹമ്മദ് അലി മകൻ മുഹമ്മദ് സാലിം (21) ആണ് കൊല്ലം സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്. ചവറ സ്വദേശിയുടെ ഫേസ്ബുക്കിലേക്ക് ഷെയർ ട്രേഡിംഗ് സ്ഥാപനത്തിന്റെ പരസ്യം അയച്ച് വിശ്വസിപ്പിച്ച ശേഷം വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയായിരുന്നു. തുടർന്ന് ഇപ്പോൾ മാർക്കറ്റ് ഹൈ ആണെന്നും ഷെയർ ട്രേഡിംഗ് വഴി 100% ലാഭം ലഭിക്കുമെന്നും അറിയിച്ച ശേഷം ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഐ.പി.ഓ (ഇനിഷ്യൽ പബ്ലിക്ക് ഓഫറിംഗ്) അലോട്ട് ആയിട്ടുണ്ടെന്നും ഷെയർ വാങ്ങിയില്ലെങ്കിൽ ഫണ്ട് ബ്ലോക്ക് ആകുമെന്നും മറ്റും മെസ്സേജ് അയച്ച് വിശ്വസിപ്പിച്ചു. ഇത്തരത്തിൽ 43 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പണം നഷ്ടമായതിനെ തുടർന്ന് കൊല്ലം സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തി വരുകയായിരുന്നു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ശ്രീമതി ചൈത്ര തെരേസ ജോൺ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം കൊല്ലം സിറ്റി ഡി.സി.ആർ.ബി അസ്സി.പോലീസ് കമ്മീഷണർ ശ്രീ. നസീർ. എ യുടെ നേതൃത്വത്തിൽ കൊല്ലം സിറ്റി സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അബ്ദുൽ മനാഫ്, എസ്.ഐ. നിയാസ്, എസ്.ഐ. നന്ദകുമാർ സി.പി.ഒ മാരായ ബിനൂബ് കുമാർ അബ്ദുൽ ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Discover more from News12 india malayalam
Subscribe to get the latest posts sent to your email.




