സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനം 47 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എം മെഹബൂബാണ് പുതിയ ജില്ലാ സെക്രട്ടറി.
കോഴിക്കോട്: സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനം 47 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എം മെഹബൂബാണ് പുതിയ ജില്ലാ സെക്രട്ടറി. 47 അംഗ കമ്മിറ്റിയിൽ 13 പേർ പുതുമുഖങ്ങളാണ്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന മെഹബൂബ് 24-ാം വയസിൽ അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 13 വർഷം സിപിഐ എം ബാലുശേരി ഏരിയാ സെക്രട്ടറി ആയിരുന്നു. ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന എക്സിക്യൂട്ടീവ് സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായും കേരഫെഡ് വൈസ് ചെയർമാനായും വിവിധ അപെക്സ് സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കേരള ബാങ്ക് ഡയറക്ടറും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു.നിലവിൽ കൺസ്യൂമർ ഫെഡിന്റെ ചെയർമാനായ മെഹബൂബ് കോഴിക്കോട് അത്തോളി സ്വദേശിയാണ്. കർഷക സംഘം ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. മൂന്ന് ടേം പൂർത്തിയാക്കിയ സാഹചര്യത്തിൽ നിലവിലെ ജില്ലാ സെക്രട്ടറി പി.മോഹനൻ ഈ സമ്മേളനത്തിൽ സ്ഥാനമൊഴിഞ്ഞു.
മുൻ എംഎൽഎ എ പ്രദീപ് കുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെകെ ദിനേശൻ, എം മെഹബൂബ് എന്നിവരുടെ പേരുകളാണ് ഉയർന്നു കേട്ടരുന്നത്. വനിതകളെ നേതൃസ്ഥാനത്തേക്ക് സിപിഎം പരിഗണിക്കുന്നില്ല എന്ന വിമർശനം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിതയെ പരിഗണിക്കുന്നതിനുള്ള നീക്കങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ ഭാഗത്ത് നിന്ന്ഉണ്ടായിരുന്നു. കെകെ ലതികയെ എന്നാൽ അതും ഉണ്ടായില്ല.കോഴിക്കോട് ജില്ലയെ സംബന്ധിച്ച് ഇപ്പോൾ മെഹബൂബിനെ ഉയർത്തി കാട്ടുന്നതിലൂടെ പല ലക്ഷ്യങ്ങളും സമ്പൂർണ്ണമാക്കാൻ പാർട്ടിക്ക് കഴിയും എന്ന നിലപാട് തന്നെയാണ് ഈ തീരുമാനത്തിന് പിന്നിൽ എന്നും അറിയാൻ കഴിഞ്ഞത്.





