പേവിഷ ബാധയേറ്റ് ചികിത്സയിലിരുന്ന കൂട്ടി മരണത്തിന് കീഴടങ്ങി.
കായംകുളം..തെരുവുനായ ആക്രമിച്ചതിനെ തുടർന്ന് പേവിഷ ബാധയേറ്റ പതിനൊന്ന് വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ചാരുംമൂട് സ്മിതാ നിവാസിൽ ശ്രാവൺ ഡി കൃഷ്ണ (11)-യാണ് മരിച്ചത്. ഫെബ്രുവരി ആറിനാണ് പേവിഷബാധയുടെ ലക്ഷണങ്ങളോടെ കുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്.
രണ്ടാഴ്ച മുൻപ് സൈക്കിളിൽ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എന്നാൽ കുട്ടി ആവിവരം വീട്ടിൽ പറഞ്ഞിരുന്നില്ല. കാര്യമായ പരിക്ക് ഇല്ലാതിരുന്നതിനാൽ തെരുവ് നായ ആക്രമിച്ചത് വീട്ടുകാരുടെ ശ്രദ്ധയിലും പെട്ടില്ല. ഇതിനിടെ പനി ബാധിച്ച് നൂറനാട്ടെ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് ആരോഗ്യം മോശമായതോടെ പേവിഷ ബാധയുടെ ലക്ഷണങ്ങൾ കണ്ടു. ഇതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
വീടിന് സമീപത്തു വച്ച് തെരുവ് നായ ആക്രമിച്ചതായി കുട്ടിയുടെ സുഹൃത്തുക്കളാണ് രക്ഷിതാക്കളോട് പിന്നീട് പറഞ്ഞത്. തെരുവുനായ ആക്രമിച്ചപ്പോൾ കുട്ടി സൈക്കിളിൽ നിന്ന് വീണിരുന്നു. തുടയിൽ ചെറിയ പോറലുണ്ടായിരുന്നു. ഇത് നായയുടെ നഖം തട്ടി ഉണ്ടായതാണോയെന്ന് വ്യക്തമല്ല.





