Kerala Latest News India News Local News Kollam News

സമരസമിതി ഉപരോധിച്ചു, ബിറ്റുമിൻ പ്ലാൻ്റ് പ്രവർത്തനം നിർത്തിവച്ചു.

സ്റ്റോപ് മെമോ നൽകിയതായി കോയിപ്രം ഗ്രാമപഞ്ചായത്ത്.

കുമ്പനാട് : കടപ്ര തട്ടക്കാട് പ്രവർത്തിച്ചുവരുന്ന ബിറ്റുമിൻ ടാർ മിക്സിങ് പ്ലാൻറ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരസമിതി പ്ലാന്റ് കവാടം ഉപരോധിച്ചതിനെ തുടർന്ന് പ്ലാൻറ് പ്രവർത്തനം നിർത്തിവച്ചു. പ്രദേശവാസികളുടെ ശക്തമായ സമരത്തെ തുടർന്ന് 25ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി പ്ലാന്റിന് നൽകി അനുമതി റദ്ദാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ല. ഇന്നലെ (3/7 / 24) രാവിലെ പ്ലാൻറ് പ്രവർത്തനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ട ജനങ്ങൾ സംഘടിക്കുകയും പ്ലാന്റിലേക്കുള്ള വഴി ഉപരോധിക്കുകയും ചെയ്തു. പ്ലാന്റിനുള്ളിലേക്ക് ലോഡ് കയറ്റാനെത്തിയ വാഹനം തടഞ്ഞ ആളുകൾ വഴിക്ക് നടുവിൽ അടുപ്പുകൂട്ടി സമര കഞ്ഞി വെക്കാനും ആരംഭിച്ചു. തുടർന്ന് പത്താം വാർഡ് മെമ്പർ മുകേഷ് മുരളി നേരിട്ട് പഞ്ചായത്തിൽ എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി നോട്ടീസ് വാങ്ങി സമരസമിതിക്കും കോയിപ്രം പോലീസിനും നൽകി. പ്ലാൻ്റിന് നൽകിയ
അനുമതി റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് പഞ്ചായത്ത് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ 8 മണി മുതൽ ആരംഭിച്ച ഉപരോധ സമരം 12 മണിയോടെ അവസാനിപ്പിച്ച് ജനങ്ങൾ പിരിഞ്ഞു പോയി. കടപ്ര തട്ടക്കാട്ട് ബിറ്റുമിൻ പ്ലാന്റ് മലിനീകരണ വിരുദ്ധ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന ഉപരോധത്തിന് ചെയർമാൻ ബിജു കുഴിയുഴത്തിൽ, കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ, പരിസ്ഥിതി പ്രവർത്തകൻ കെ എം തോമസ്, സമരസമിതി ജോയിൻ സെക്രട്ടറി അഡ്വ ജെസ്സി സജൻ, ട്രഷറർ ശ്രീകല ജയൻ തുടങ്ങിയവർ നേതൃത്വം നൽകി. സമരത്തിന് പിന്തുണയുമായി ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് കുന്നപ്പുഴ, സിപിഐഎം ഏരിയ കമ്മിറ്റി അംഗം സന്തോഷ് കുമാർ എ കെ, ബിജെപി ആറന്മുള മണ്ഡലം പ്രസിഡൻറ് ദീപ ജി നായർ, സെക്രട്ടറി രഘുവരൻ കോയിപ്രം, എസ് യു സി ഐ കമ്മ്യൂണിസ്റ്റ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ബിനു ബേബി, ജില്ലാ കമ്മിറ്റി അംഗം ശരണ്യ രാജ് എന്നിവരും എത്തിയിരുന്നു. ഇതേ സമയം ഡിവൈഎഫ്ഐ ഇരവിപേരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിറ്റുമിൻ പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ബ്ലോക്ക് സെക്രട്ടറി എൻ എസ് രാജീവ്, ജില്ലാ കമ്മിറ്റിയംഗം അനീഷ് കുന്നപ്പുഴ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ രാഹുൽ ഗോബി, വനമാലി ശർമ, ജയ്സൻ ജോസ്, സിബി കുമ്പനാട്, മിഥുൻ പുറമറ്റം, ജിൻസൺ കുമ്പനാട്, ഷൈൻ കുമ്പനാട് എന്നിവർ പങ്കെടുത്തു.

12 വർഷമായി കടപ്രയിൽ പ്രവർത്തിച്ചുവരുന്ന പ്ലാന്റിനെതിരെ വർഷങ്ങളായി ജനങ്ങൾ പ്രതിഷേധത്തിലാണ്. പ്രദേശവാസികൾ അതിരൂക്ഷമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു എന്ന് ആരോഗ്യവകുപ്പ് കണ്ടെത്തുകയും പ്ലാന്റ് പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് പട്ടികജാതി ഗോത്രവർഗ്ഗ കമ്മീഷൻ ഉത്തരവിടുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ ഈ വസ്തുതകൾ മറച്ചുവെച്ച് നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് പ്ലാന്റ് ഉടമ അനുമതി നേടിയെടുക്കുന്നു എന്ന വാദം ഉയർത്തുകയായിരുന്നു ഗ്രാമപഞ്ചായത്ത് അധികൃതർ ഇക്കാലമത്രയും. എന്നാൽ അനിശ്ചിതകാല സമരവുമായി പ്രദേശവാസികൾ പ്ലാറ്റിനു മുന്നിൽ പന്തൽ കെട്ടി പ്രതിഷേധം ആരംഭിച്ചിരുന്നു. മെയ് 24ന് പ്ലാൻറ് പഠിക്കലേക്ക് സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഡോ.ഗീവർഗീസ് മാർ കൂറിലോസ് ആണ് ഉദ്ഘാടനം ചെയ്തത്. ശക്തമായ സമരവുമായി മുന്നോട്ടു പോയിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ സമരസമിതി ജൂൺ 22ന് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. പൊതുപ്രവർത്തകനായ ജോസഫ് സി മാത്യു ഈ സമരത്തെ പിന്തുണച്ചുകൊണ്ട് എത്തിയിരുന്നു. നിരവധി സാമൂഹ്യ – രാഷ്ട്രീയ – പരിസ്ഥിതി പ്രവർത്തകരും സമരത്തിന് പിന്തുടർപ്പിച്ച് എല്ലാ ദിവസവും വൈകുന്നേരം നടക്കുന്ന ധർണ്ണയിൽ സമരപ്പന്തലിൽ എത്തിച്ചേർന്നിരുന്നു. അനിശ്ചിതകാല സമരം 85 ദിവസം എത്തിയപ്പോഴാണ് ഭാഗിക വിജയം എന്ന് അവകാശപ്പെടാവുന്ന തരത്തിൽ പഞ്ചായത്ത് പ്ലാന്റിന് സ്റ്റോപ്പ് മെമ്മോ നൽകിയത്.

ശക്തമായ പ്രതിഷേധം ഉയർത്തിയപ്പോൾ സ്വാഭാവിക നടപടി എന്ന നിലയിലാണ് പഞ്ചായത്ത് പ്ലാന്റിന് നോട്ടീസ് നൽകിയിരിക്കുന്നത്. പ്ലാൻറ് പൂർണ്ണമായി പ്രവർത്തനം അവസാനിപ്പിച്ച് ജനങ്ങളുടെ സ്വൈര്യജീവിതം തിരിച്ചുപിടിക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി ചെയർമാൻ ബിജു കുഴിയുഴത്തിൽ പറഞ്ഞു.


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading