കൊല്ലം@ 75 പ്രദര്‍ശന വിപണന മേള മാര്‍ച്ച് 3 മുതല്‍ 10 വരെ.കൊല്ലം വാർത്തകൾ ഇതുവരെ.
കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് മൂന്ന് മുതല്‍ 10 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൊല്ലത്തിന്റെ ചരിത്രം, വികസന മുന്നേറ്റം, ഭാവി സാധ്യതകള്‍ തുടങ്ങിയവ മേളയില്‍ അവതരിപ്പിക്കും. പ്രദര്‍ശന വിപണന നഗരിയില്‍ വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകള്‍, കൊമേഴ്‌സ്യല്‍ സ്റ്റാളുകള്‍, പുസ്തക മേള തുടങ്ങിയവ ഉണ്ടാകും. വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായി നടക്കും.
കൂട്ടിക്കട റെയില്‍വേ മേല്‍പ്പാലം: നഷ്ടപരിഹാരത്തിന് കരട് പാക്കേജായി.
കൊല്ലം താലൂക്കിലെ കൂട്ടിക്കട റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കരട് പാക്കേജായി. ഇരവിപുരം, മയ്യനാട് വില്ലേജുകളില്‍ ഉള്‍പ്പെട്ട 99.48 ആര്‍സ് സ്ഥലമാണ് മേല്‍പ്പാലത്തിനായി ഏറ്റെടുക്കുക. ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം എന്നിവയുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) നേരിട്ട് സ്ഥലപരിശോധന നടത്തിയാണ് പുനരധിവാസ, പുനഃസ്ഥാപന പാക്കേജ് തയാറാക്കിയത്. ഇതുപ്രകാരം, 96,12,000 രൂപയാണ് നഷ്ടപരിഹാര ഇനത്തില്‍ നല്‍കുക. വീട് നഷ്ടമാകുന്നവര്‍, വാണിജ്യ സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവര്‍, ചെറുകിട വ്യാപാരം ഇല്ലാതാകുന്നവര്‍, അവയില്‍ ജോലി ചെയ്തിരുന്നവര്‍ എന്നിവര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം വരുന്നതിന് മുമ്പ് മൂന്ന് വര്‍ഷത്തിലധികമായി ഇവിടെ തുടരുന്നവര്‍ക്കാണ് നഷ്ടപരിഹാരത്തിന് അര്‍ഹത.
വീട് നഷ്ടപ്പെടുന്ന 15 പേര്‍ക്ക് 4,60,000 രൂപ വീതവും വാണിജ്യ സ്ഥാപനങ്ങള്‍ നടത്തുന്ന രണ്ടുപേര്‍ക്ക് രണ്ടുലക്ഷം വീതവും ചെറുകിട വ്യാപാര സ്ഥാപനം നടത്തിവരുന്ന 17 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ഇവയില്‍ ജോലി ചെയ്തിരുന്ന 17 പേര്‍ക്ക് 36,000 രൂപ വീതവുമാണ് അനുവദിക്കാന്‍ കരടില്‍ നിര്‍ദേശമുള്ളത്.
ജനസൗഹൃദ ഇടങ്ങളൊരുങ്ങുന്നു; കൊല്ലം ‘വീ’ പാര്‍ക്ക് ഇന്ന് തുറക്കും.
കൊല്ലം ടൗണ്‍ഹാളിന് എതിര്‍വശം റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ ഒരുക്കിയ ‘വീ’ പാര്‍ക്ക് ഇന്ന് (മാര്‍ച്ച് 1) രാവിലെ 10.30ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. സംസ്ഥാനത്തെ മേല്‍പാലങ്ങളുടെ അടിവശം സൗന്ദര്യവത്കരിക്കുന്ന പദ്ധതികളില്‍ ആദ്യത്തേതാണ് എസ്.എന്‍ കോളേജ് ജങ്ഷന് സമീപം യാഥാര്‍ഥ്യമാകുന്നത്. ടൂറിസം വകുപ്പ് രണ്ട് കോടി രൂപ ചെലവിട്ടാണ് പാര്‍ക്ക് ഒരുക്കിയത്. ഉപയോഗപ്പെടാതെ കിടക്കുന്ന പ്രദേശങ്ങള്‍ ജനസൗഹൃദ മാതൃകാ പൊതു ഇടങ്ങളായി മാറ്റിയെടുക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനാകും. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, കെ.ബി ഗണേഷ്‌കുമാര്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, മേയര്‍ ഹണി ബെഞ്ചമിന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എം.ഡി ഡോ. കെ. മനോജ്കുമാര്‍ പദ്ധതി വിശദീകരിക്കും. ഡെപ്യൂട്ടി മേയര്‍ എസ്. ജയന്‍, ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്, സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ നൈപുണ്യ സമിതി അവലോകന യോഗം.
ജില്ലാ നൈപുണ്യ സമിതി അവലോകന യോഗം കളക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലയിലെ വ്യവസായ മേഖലയിലെ ഒഴിവുകള്‍ നികത്താന്‍ വൈദഗ്ധ്യം നേടിയവരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ വ്യാപിപ്പിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷം ജില്ലയില്‍ നടപ്പാക്കുന്ന നാല് പരിശീലന പദ്ധതികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന നൈപുണ്യ പരിശീലന പരിപാടികളും നൂതന നൈപുണ്യ പദ്ധതികളും ചര്‍ച്ച ചെയ്തു.
വൈക്കോല്‍ ചിത്രനിര്‍മാണ പരിശീലനം പൂര്‍ത്തിയാക്കിയ 20 വനിതകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും തഴപ്പായ നിര്‍മാണ പരിശീലനം പൂര്‍ത്തിയാക്കിയ 17 വനിതകള്‍ക്കുള്ള ആര്‍ട്ടിസാന്‍ കാര്‍ഡ് വിതരണവും കളക്ടര്‍ നിര്‍വഹിച്ചു. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ജെ ആമിന, ജില്ലാ നൈപുണ്യ സമിതി അംഗങ്ങള്‍, ജില്ലാതല ഉ.ദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിരോധിത കീടനാശിനികളുടെ വിതരണം തടയാന്‍ നടപടി.
നിരോധിത കീടനാശിനികളുടെ വിതരണം തടയാന്‍ നടപടി
ജില്ലയില്‍ നിരോധിത കീടനാശിനികളുടെ വിതരണവും വിപണനവും തടയുന്നതിന് കര്‍ശനനടപടി സ്വീകരിക്കാന്‍ ജില്ലാതല മള്‍ട്ടി ഡിപ്പാര്‍ട്ട്‌മെന്റ് ടാസ്‌ക് ഫോഴ്‌സ് യോഗത്തില്‍ തീരുമാനിച്ചു. ജി.എസ്.ടി, എക്‌സൈസ്, പോലീസ്, ആര്‍.ടി.ഒഎന്നീ വകുപ്പുകളുടെ പരിശോധനയില്‍ ഈ വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സെന്‍ട്രല്‍ ഇന്‍സെക്റ്റിസൈഡ് ആക്ട് പ്രകാരം നടപടി സ്വീകരിക്കാനും തീരുമാനമായി. ജില്ലാ കളക്ടര്‍ ചെയര്‍മാനായും, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കണ്‍വീനറായുമാണ് ജില്ലാതല മള്‍ട്ടി ഡിപ്പാര്‍ട്ട്‌മെന്റ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്.
ടെന്‍ഡര്‍
മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സൈഡ്‌വീലോടുകൂടിയ സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 10 ന് രാവിലെ 10നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: https://etenders.kerala.gov.in/nicgep/app?component-$DirectLink
മത്സ്യ സമ്പധ യോജന പദ്ധതി; അപേക്ഷ ക്ഷണിച്ചു.
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന കുളങ്ങളിലെ ബയോഫ്‌ളോക്ക് മത്സ്യ കൃഷി, റിക്രിയേഷണല്‍ ഫിഷറീസ്, ലൈവ് ഫിഷ് മാര്‍ക്കറ്റ്, വാല്യൂ ആഡഡ് പ്രൊഡക്ഷന്‍ യൂണിറ്റ്, മീഡിയം റീ സര്‍ക്കുലേറ്ററി അക്വാക്കള്‍ച്ചര്‍ സിസ്റ്റം, കോള്‍ഡ് സ്റ്റോറേജ് (10 ടണ്‍), പെന്‍ കള്‍ച്ചര്‍ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനം തുക സബ്സിഡിയായി നല്‍കും. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും മാര്‍ച്ച് 10നകം അടുത്തുള്ള മത്സ്യഭവനിലോ, ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ കര്‍ഷക വികസന ഏജന്‍സി ഓഫീസിലോ നല്‍കണം. ഫോണ്‍: 0474 – 2795545
അധ്യാപക നിയമനം.
ജ്യോഗ്രഫി, ഗാന്ധിയന്‍ സ്റ്റഡീസ്, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളില്‍ ഹയര്‍സെക്കണ്ടറി അധ്യാപകരെ നിയമനത്തിന് വിവിധ വിഭാഗങ്ങളില്‍പെടുന്നവര്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയെന്റ് എക്‌സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ മാര്‍ച്ച് 12നകം ഹാജരാകണം. യോഗ്യരായ 50 വയസ്സിന് താഴെയുള്ള കാഴ്ചപരിമിതര്‍, കേള്‍വിപരിമിതര്‍, ലോക്കോമോട്ടോര്‍, സെറിബ്രല്‍ പാള്‍സി മസ്‌കുലര്‍ ഡിസ്‌ട്രോഫി, ലെപ്രസി ക്യൂവേര്‍ഡ്, ആസിഡ് അറ്റാക്ക് റിക്ടിം, ഓട്ടിസം, ഇന്റലക്ച്വല്‍ ഡിസബിലിറ്റി, സ്‌പെസഫിക് ലേണിംഗ് ഡിസബിലിറ്റി മെന്റല്‍ ഇല്‍നസ്സ്. മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും അസല്‍ സര്‍ട്ടിഫിക്കറ്റുകളും യു.ഡി.ഐ.ഡി കാര്‍ഡും സഹിതം എത്തണം. ഫോണ്‍: 0484 2312944
താത്ക്കാലിക നിയമനം.
തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സൈക്ക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവ്. യോഗ്യത: മെഡിക്കല്‍ സൈക്ക്യാട്രിയില്‍ എം.ഫില്‍. പ്രായപരിധി: 18-41 വയസ്. ( ഇളവുകള്‍ അനുവദനീയം) ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് ആറിനകം ഹാജരാകണം. ഫോണ്‍: 0484 2312944.





