*കൊല്ലത്തിന്റെ മണ്ണിൽ ചെമ്പതാക ഉയർന്നു; ഇനി സമ്മേളന നാളുകൾ*
*കൊല്ലത്തിന്റെ മണ്ണിൽ ചെമ്പതാക ഉയർന്നു; ഇനി സമ്മേളന നാളുകൾ*
പോരാളികളുടെ നിണമണിഞ്ഞ് ചുവന്ന കൊല്ലത്തിന്റെ മണ്ണിൽ ചെമ്പതാക ഉയർന്നു. പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് (സീതാറാം യെച്ചൂരി നഗർ) ബുധൻ വൈകിട്ട് സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാൽ പതാക ഉയർത്തി. പതാക, ദീപശിഖ, കൊടിമര ജാഥകളുടെ സംഗമത്തിനു ശേഷമായിരുന്നു പതാക ഉയർത്തിയത്. സമ്മേളനപ്രതിനിധികൾ നഗരിയിലേക്ക് എത്തിത്തുടങ്ങി. സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാൽ പതാക ഉയർത്തിയശേഷം 23 രക്തസാക്ഷി കുടീരങ്ങളിൽനിന്നുള്ള ജാഥകൾ സംഗമിച്ച് ടൗൺഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ദീപശിഖ സ്ഥാപിച്ചു.
പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണൻ നഗറിൽ (സി കേശവൻ സ്‌മാരക ടൗൺഹാൾ) വ്യാഴം രാവിലെ ഒമ്പതിന് പതാക ഉയരും. പൊളിറ്റ്‌ബ്യൂറോ അംഗവും കേന്ദ്ര കമ്മിറ്റി കോ -ഓർഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്‌ഘാടനംചെയ്യും. ഞായറാഴ്‌ച വൈകിട്ട് ആശ്രാമം മൈതാനത്താണ് (സീതാറാം യെച്ചൂരി നഗർ) പൊതുസമ്മേളനം.
മൂന്നു പതിറ്റാണ്ടിന് ശേഷം എത്തുന്ന സമ്മേളനത്തെ കൊല്ലം ആവേശത്തോടെയാണ് സ്വീകരിച്ചത്. വിവിധ കേന്ദ്രങ്ങളിൽ ജനക്കൂട്ടങ്ങളുടെ ആവേശ്വോജ്വലമായ സ്വീകരണം ഏറ്റുവാങ്ങിയാണ് സമ്മേളന നഗരിയിലേക്കുള്ള ജാഥകൾ എത്തിയത്. സമ്മേളനത്തെ ഹൃദയത്തിലേറ്റെടുത്തിരിക്കുകയാണ് കൊല്ലം ജനതയൊന്നാകെ. സമ്മേളനത്തിന്റെ മുന്നോടിയായി വിവിധ മത്സരങ്ങളും തൊഴിലാളി സംഗമങ്ങളും വിവിധ വിഷയങ്ങളിൽ സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിച്ചിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി ആശ്രാമം മൈതാനത്ത് നടക്കുന്ന ചരിത്ര പ്രദർശനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.





