വനിതാ ചലച്ചിത്രമേള സ്ത്രീകളുടെ ലോകവീക്ഷണത്തി ന്റെ പ്രതിഫലനം: മന്ത്രി കെ.എന്‍ ബാലഗോപാല്‍*

കൊട്ടാരക്കരയിൽ സിനി കോംപ്ലക്സ് സ്ഥാപിക്കും

സ്ത്രീകള്‍ ലോകത്തെയും ജീവിതത്തെയും കാണുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ വനിതാ ചലച്ചിത്രമേള ഉപകരിക്കുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് 23 മുതല്‍ 25 വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് വനിതാ രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമ സാമൂഹിക ചരിത്രത്തിന്റെ ദൃശ്യരേഖയാണ്. ചരിത്രം ലോകത്തിനു മുന്നിലേക്ക് തുറന്നുവെച്ചത് ചരിത്രപുസ്തകങ്ങള്‍ മാത്രമല്ല. സാഹിത്യം ഒരു കാലത്തെ സമഗ്രമായി രേഖപ്പെടുത്തുകയാണെങ്കില്‍ അതിനെ ദൃശ്യവല്‍ക്കരിച്ച് എല്ലാ കാലത്തേക്കും സൂക്ഷിക്കാന്‍ കെല്‍പ്പുള്ളതരത്തില്‍ അടയാളപ്പെടുത്തുന്നത് ചലച്ചിത്രമാണ്. യന്ത്രവത്കരണം എങ്ങനെ മനുഷ്യനെ മാറ്റിമറിച്ചുവെന്ന് ചാപ്‌ളിന്‍ മോഡേണ്‍ ടൈംസില്‍ അവതരിപ്പിക്കുന്നുണ്ട്. ഏതൊരു കാലത്തെയും ദേശം, ഭാഷ, ഭക്ഷണം, മനുഷ്യജീവിതത്തിന്റെ സംഘര്‍ഷങ്ങള്‍ എന്നിവയെ ചലച്ചിത്രം ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കൊട്ടാരക്കരയിലെ സിനിമപ്രേമികൾക്ക് മികച്ച തിയേറ്റർ അനുഭവം നൽകുന്നതിന് സിനി കോംപ്ലക്സ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി പ്രഖ്യാപിച്ചു.
കൊട്ടാരക്കരയ്ക്ക് സിനിമയുമായി ജൈവികമായ ബന്ധമാണുള്ളതെന്നും സിനിമയുടെ പൈതൃകവും സമകാലികതയും പേറുന്ന ഇടമാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിഭാധനരായ നടന്മാരായ കൊട്ടാരക്കര ശ്രീധരന്‍ നായരുടെയും ഭരത് മുരളിയുടെയും നാടാണിത്. 24 സിനിമകളുടെ നിര്‍മ്മാതാവായ കെ.പി. കൊട്ടാരക്കരയുടെയും നടന്‍ ബോബി കൊട്ടാരക്കരയുടെയും ജന്മനാടും ഇതാണ്. ഇത്തരത്തില്‍ മലയാളസിനിമയുടെ ചരിത്രത്തിന്റെ തിളക്കമുള്ള കൊട്ടാരക്കരയിലാണ് ജില്ലാ തലസ്ഥാനങ്ങള്‍ക്കപ്പുറം ആദ്യമായി അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള നടക്കുന്നത്. സിനിമയുടെ ദൃശ്യമഹോത്സവത്തെ കൊട്ടാരക്കര ഏറ്റെടുത്തതില്‍ അഭിമാനമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊട്ടാരക്കര മിനര്‍വ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ ഉണ്ണിക്കൃഷ്ണ മേനോന്‍ അധ്യക്ഷത വഹിച്ചു. പിന്നണി ഗാനരംഗത്ത് അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഗായിക ലതികയെ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ചടങ്ങില്‍ ആദരിച്ചു. ചലച്ചിത്രതാരം ആര്‍ഷ ചാന്ദ്‌നി ബൈജു അതിഥിയായി പങ്കെടുത്തു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ആമുഖഭാഷണം നടത്തി. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ സംവിധായിക വിധു വിന്‍സെന്റിന് നല്‍കി നിര്‍വ്വഹിച്ചു. ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം കുക്കു പരമേശ്വരന്‍ സംവിധായിക ശിവരഞ്ജിനിക്ക് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. സംവിധായിക ശോഭന പടിഞ്ഞാറ്റില്‍, ചലച്ചിത്ര നിര്‍മ്മാതാവും സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറുമായ അനില്‍ അമ്പലക്കര, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ മീര എസ് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് സ്വാഗതവും ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേറ്ററും കില ഡയറക്ടറുമായ വി.സുദേശന്‍ നന്ദിയും പറഞ്ഞു.

പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. കൊട്ടാരക്കരയുടെ വികസനത്തിന് ഉണര്‍വേകുന്നതിനായി ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ആവിഷ്‌കരിച്ച ‘സമഗ്ര കൊട്ടാരക്കര’ എന്ന പദ്ധതിയുടെ ഭാഗമായാണ് വനിതാ ചലച്ചിത്രമേള നടത്തുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വനിതാ സംവിധായകരുടെ 24 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

വനിതാ ചലച്ചിത്രമേളയുടെ ഭാഗമായി ചലച്ചിത്രപ്രവര്‍ത്തക സംഗമവും ആദരവും

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 മെയ് 23 മുതല്‍ 25 വരെ കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ഭാഗമായി ചലച്ചിത്രപ്രവര്‍ത്തകസംഗമവും ആദരവും നടത്തും. മെയ് 24 ശനിയാഴ്ച വൈകിട്ട് ചന്തമുക്ക് മുന്‍സിപ്പല്‍ സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കും. കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലുമുള്ള 17 ചലച്ചിത്രപ്രവര്‍ത്തകരുടെ സംഗമവും ഉണ്ടായിരിക്കും. കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ ഉണ്ണികൃഷ്ണന്‍ മേനോന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

വനിതാ ചലച്ചിത്രമേളയോടനുബന്ധിച്ച് സംഗീത പരിപാടി അവതരിപ്പിക്കുന്ന ദേശീയ അവാര്‍ഡ് ജേതാവായ നഞ്ചിയമ്മ, നടിമാരായ കെ.പി.എ.സി ലീല, സന്ധ്യാരാജേന്ദ്രന്‍, ധന്യ അനന്യ, ഗാനരചയിതാവ് എം.ആര്‍. ജയഗീത, ഗായികമാരായ ആലീസ് ഉണ്ണിക്കൃഷ്ണന്‍, ശബ്‌നം, ചലച്ചിത്രനിര്‍മ്മാതാക്കളായ അഡ്വ.കെ അനില്‍കുമാര്‍ അമ്പലക്കര, ബൈജു അമ്പലക്കര, സതീഷ് സത്യപാലന്‍, സംവിധായകരായ രാജീവ് അഞ്ചല്‍, എം.എ നിഷാദ്, ഷെരീഫ് കൊട്ടാരക്കര, രഞ്ജിലാല്‍ ദാമോദരന്‍, ഗാനരചയിതാവ് ഡോ.വി.എസ് രാജീവ്, ഛായാഗ്രാഹകന്‍, ജെയിംസ് ക്രിസ്, നിര്‍മ്മാതാവും വിതരണക്കാരനുമായ എം.ജോയ് എന്നിവരെയാണ് ആദരിക്കുന്നത്.

വൈകിട്ട് ഏഴുമണിക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച നഞ്ചിയമ്മ നയിക്കുന്ന അമ്മ കലാസംഘം സംഗീതപരിപാടിയും ഇരുളനൃത്തവും അവതരിപ്പിക്കും. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ‘കലക്കാത്ത…’ എന്ന ഗാനത്തിനാണ് നഞ്ചിയമ്മ ദേശീയ പുരസ്‌കാരം നേടിയത്. 2020ല്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സ്ത്രീകള്‍ക്കുള്ള പ്രത്യേകപുരസ്‌കാരവും നഞ്ചിയമ്മ നേടിയിരുന്നു. ഇതുവരെ ഒമ്പത് സിനിമകളില്‍ പാടിയിട്ടുണ്ട്.

പി കെ റോസി സ്മരണയില്‍ അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവം

മലയാളത്തിന്റെ ആദ്യ നായിക പി കെ റോസിയുടെ ദീപ്ത സ്മരണയില്‍ ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള ‘സ്വപ്നായനം’ എന്ന സിഗ്നേച്ചര്‍ ഫിലിമിലൂടെയാണ് പി കെ റോസിക്ക് ആദരവ് നല്‍കിയത്.

തിരുവനന്തപുരത്തെ കാപിറ്റോള്‍ തിയേറ്ററില്‍ നടക്കാന്‍ പോകുന്ന ‘വിഗതകുമാര’ന്റെ ആദ്യപ്രദര്‍ശനത്തെക്കുറിച്ചുള്ള ചരിത്ര പ്രധാനമായ വിളംബരത്തില്‍ ആരംഭിക്കുന്ന സ്വപ്നായനം, ഒരു നഗരത്തിന്റെ വളര്‍ച്ചയെയും പുതിയ തിയേറ്ററുകളുടെ ഉത്ഭവത്തെയും ദൃശ്യവത്കരിക്കുന്നു. മലയാള സിനിമയുടെ ഉറവിടത്തില്‍ നിന്നും പറന്നുയരുന്ന ചകോരം കാലങ്ങള്‍ പിന്നിട്ട് ന്യൂ കാപിറ്റോള്‍ തിയേറ്ററിലേക്ക് എത്തുമ്പോള്‍ അവിടെ പ്രേക്ഷകര്‍ക്കിടയില്‍ മലയാള സിനിമയുടെ ആദ്യ നായിക പി.കെ. റോസിയുമുണ്ട്. കാപിറ്റോള്‍ തിയേറ്ററില്‍ വിഗതകുമാരന്റെ ആദ്യ പ്രദര്‍ശനത്തോടെ നാടുവിടേണ്ടി വന്ന റോസി, ന്യൂ കാപിറ്റോള്‍ തിയേറ്ററില്‍ അഭിമാനത്തോടെ സിനിമ കാണുമ്പോള്‍ പുതിയ കാലത്ത് ആ നഷ്ട നായികയ്ക്ക് ലഭിക്കുന്ന ആദരം കൂടിയാണ് ചിത്രീകരിച്ചിരിക്കുന്നത്.

കൊട്ടാരക്കര മിനര്‍വ തിയേറ്ററില്‍ നടക്കുന്ന വനിതാ ചലച്ചിത്രോത്സവത്തിന് വേറിട്ട മാനം നല്‍കുന്നതായിരുന്നു മലയാളത്തിന്റെ ആദ്യ നഷ്ടനായികയെ കുറിച്ചുള്ള ചിത്രം. അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും പ്രദര്‍ശിപ്പിച്ച സിഗ്‌നേച്ചര്‍ ഫിലിമിന്റെ സംവിധാനം, രചന, തിരക്കഥ, ഛായാഗ്രഹണം തുടങ്ങിയവ നിര്‍വഹിച്ചിരിക്കുന്നത് മുംബൈയില്‍ ഛായാഗ്രാഹകനായി ജോലി ചെയ്യുന്ന മലയാളി കെ.ഒ. അഖിലാണ്. കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലും പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും അഖിലിന്റെ സഹപാഠികളായിരുന്നവരുടെ സംഘമാണ് ചിത്രത്തിന്റെ നിര്‍മാണത്തില്‍ സഹകരിച്ചത്. ചിത്രത്തില്‍ പി.കെ.റോസിയായി അഭിനയിച്ചത് അഭിരാമി ബോസാണ്.

പെണ്‍മനസ്സിലേക്ക് കണ്ണോടിച്ച ഏഴു സിനിമകളുമായി വനിതാ ചലച്ചിത്രമേളയുടെ ആദ്യദിനം

ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിച്ചത് മികവാര്‍ന്ന ഏഴൂ സിനിമകള്‍. കൊട്ടാരക്കര മിനര്‍വ തീയേറ്ററിലെ രണ്ട് സ്‌ക്രീനുകളിലായാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.

പെണ്‍മനസ്സിന്റെ ഉള്ളറകളിലേക്ക് ക്യാമറ തിരിച്ചുവെച്ച ഹോങ് കോങ് സംവിധായിക ആന്‍ ഹുയിയുടെ ‘ദി പോസ്റ്റ് മോഡേണ്‍് ലൈഫ് ഓഫ് മൈ ആന്റ്, ഇന്ത്യന്‍ സിനിമയിലെ തന്റെ പ്രകടനത്തിലുടെയും സാമൂഹിക ഇടപെടലുകളിലൂടെയും ശ്രദ്ധയാര്‍ജ്ജിച്ച ശബാന ആസ്മി നായികയായ ‘ഫയര്‍’ എന്നീ ചിത്രങ്ങള്‍ മേളയുടെ ആദ്യദിനം പ്രദര്‍ശനത്തിനെത്തി. സിനിമയില്‍ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ ശബാന ആസ്മിക്കുള്ള ആദരവായാണ് ‘ഫയര്‍’ പ്രദര്‍ശിപ്പിച്ചത്. ഹോങ് കോങ് നവതരംഗ പ്രസ്ഥാനത്തിന്റെ മുഖ്യ പ്രയോക്താക്കളില്‍ ഒരാളാണ് ആന്‍ ഹുയി. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ലൈഫ്‌ടൈം അച്ചീവമെന്റ് അവാര്‍ഡ് നല്‍കി സര്‍ക്കാര്‍ ആന്‍ഹുയിയെ ആദരിച്ചിരുന്നു.

ഷാങ് ഹായ് നഗരത്തില്‍ ഒറ്റപ്പെട്ടു പോകുന്ന റൂതാങ് എന്ന സ്ത്രീയുടെയും അവര്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളുടെയും കഥ പറയുന്നു ദി പോസ്റ്റ് മോഡേണ്‍ ലൈഫ ഓഫ് മൈ ആന്റ്്. ഭര്‍ത്താക്കന്മാരില്‍ നിന്നും അവഗണന നേരിടുന്ന രണ്ട് സ്ത്രീകള്‍ക്കിടയില്‍ ഉടലെടുക്കുന്ന അസാധാരണമായ ആത്മബന്ധത്തിന്റെ കഥയാണ് ‘ഫയര്‍’.

റോയ സാദത് സംവിധാനംചെയ്ത ‘സൈമാസ് സോങ്’ അഫ്ഗാനിസ്ഥാനിലെ 1970ലെ കലാപകാലം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ്. കമ്മ്യൂണിസ്റ്റ് ആക്റ്റിവിസ്റ്റായ സുരയ്യയും പരമ്പരാഗത പശ്ചാത്തലത്തില്‍ നിന്നുള്ള ഗായികയായ സൈമയും തമ്മിലുള്ള സൗഹൃദവും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം.

അസ്ലി ഒസാര്‍സ്ലാന്‍ സംവിധാനംചെയ്ത ‘എല്‍ബോ’, ഒരു യുവതിയുടെ സാമൂഹികമായ അശ്രദ്ധയും തിരിച്ചറിവും പ്രദര്‍ശിപ്പിക്കുന്ന ശക്തമായ കഥയാണ്. ഫാത്ത്മാ അയ്‌ദെമിര്‍ എഴുതിയ നോവലിനെ ആസ്പദമാക്കിയ ഈ ചിത്രം, ബെര്‍ലിനിലെ ഒരു കുടിയേറ്റ സമൂഹത്തില്‍ വളര്‍ന്ന 17 വയസ്സുള്ള ഹസലിന്റെ വൈകാരികയാത്ര വരച്ചിടുന്നു.

ജാപ്പനീസ് സംവിധായിക യോക്കോ യാമനകയുടെ ‘ഡെസേര്‍ട് ഓഫ് നമീബിയ’ യാതൊരു ദിശാബോധവുമില്ലാതെ ജീവിതം മുന്നോട്ടുനയിക്കുന്ന കാന എന്ന ചെറുപ്പക്കാരി, കാമുകന്‍ ഹോണ്ട എന്നിവരുടെ ബന്ധം നേരിടുന്ന പ്രതിസന്ധികള്‍ അവതരിപ്പിക്കുന്നു. 2024 കാന്‍ ചലച്ചിത്ര മേളയില്‍ ഫിപ്രെസി പാരലല്‍ പുരസ്‌കാരവും ബാങ്കോക്ക് ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള ലോട്ടസ് പുരസ്‌കാരവും ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു. ബ്ലൂ റിബ്ബണ്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ ചിത്രം 29 ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും പ്രദര്‍ശിപ്പിച്ചിരുന്നു.

കുര്‍ദ്വിന്‍ അയൂബിന്റെ ആസ്ട്രിയന്‍ ചിത്രമായ ‘മൂണ്‍’ മൂന്ന് സമ്പന്ന ജോര്‍ദാനിയന്‍ സഹോദരിമാരെ പരിശീലിപ്പിക്കാനായി നിയോഗിക്കപ്പെട്ട ഒരു ആയോധന കലാകാരിയുടെ കഥ പറയുന്നു.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Leave a Response

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading